തിരുവനന്തപുരം: തിയോഡോഷ്യസ് പറയേണ്ടതെല്ലാം പറഞ്ഞിട്ട് മാപ്പ് പറയുന്നതിൽ കാര്യമില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. സംഘപരിവാറിന്റെ താത്പര്യങ്ങൾക്കനുസരിച്ച് നിലപാട് സ്വീകരിക്കുന്നവർക്കൊപ്പം നിന്നുകൊണ്ടാണ് മന്ത്രി അബ്‌ദുറഹ്മാനെതിരായ തിയോഡോഷ്യസിന്റെ പരാമർശം. മുസ്ലീം സമം തീവ്രവാദി എന്ന ആശയം പ്രചരിപ്പിക്കുന്നത് സംഘപരിവാറാണ്. ഒരു ആശയപരിസരം സൃഷ്‌ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അബ്‌ദുറഹ്മാനെതിരായ പരാമർശം. കൊവിഡ് ഉള്ളയാൾ പുറത്തിറങ്ങരുതെന്നാണ് പ്രോട്ടോകോൾ. അതു ലംഘിച്ച് പുറത്തിറങ്ങി കൊവിഡ് പരത്തിയ ശേഷം മാപ്പു പറഞ്ഞിട്ട് കാര്യമുണ്ടോയെന്നും റിയാസ് ചോദിച്ചു. കേരളത്തിൽ ഇതു വിലപ്പോവില്ലെന്ന് തിരിച്ചറിഞ്ഞാണ് തിയോഡോഷ്യസ് മാപ്പു പറഞ്ഞത്. കേരളത്തിൽ നാളെയും ഇത്തരം വൃത്തികേടുകൾ വിളിച്ചുപറഞ്ഞ് സോറി പറയാത്ത നിലയിലേക്ക് ജനങ്ങളുടെ മനസിനെ മാറ്റിയെടുക്കുകയാണ്. വളരെ ബോധപൂർവം ഇത്തരം പ്രവർത്തനം നടത്തുമ്പോൾ അതിനെതിരെ പ്രതികരിക്കേണ്ട പലരും പ്രതികരിച്ചില്ലെന്നത് അത്ഭുതമാണ്. യു.ഡി.എഫ് നേതൃത്വത്തിലെ പലരും ഇതിനെതിരെ മിണ്ടിയിട്ടില്ല. അത് എന്തുകൊണ്ട് എന്നുള്ളത് സമൂഹം ചർച്ച ചെയ്യണമെന്നും മന്ത്രി റിയാസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |