ന്യൂഡൽഹി: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണ അവസാനിച്ചു. നാളെ നടക്കുന്ന വോട്ടെടുപ്പിൽ അഹമ്മദാബാദ്, വഡോദര, ഗാന്ധിനഗർ എന്നിവയുൾപ്പെടെ വടക്ക്, മദ്ധ്യ ഗുജറാത്തിലെ 14 ജില്ലകളിലെ 93 മണ്ഡലങ്ങളിൽ 833 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. സൗരാഷ്ട്ര, കച്ച്, ദക്ഷിണ ഗുജറാത്ത് എന്നിവിടങ്ങളിലെ 89 സീറ്റുകളിലേക്കുള്ള ഡിസംബർ ഒന്നിന് നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ 63.31 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.
ആദ്യഘട്ടത്തിലെന്ന പോലെ രണ്ടാംഘട്ട മേഖലകളിലും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലാണ് ബി.ജെ.പി പ്രചാരണം നടത്തിയത്. അഹമ്മദാബാദിൽ അദ്ദേഹം നടത്തിയ 50കിലോമീറ്റർ സുദീർഘ റോഡ് ഷോ ശ്രദ്ധ നേടി. കോൺഗ്രസിനായി ദേശീയ അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല, സംസ്ഥാന നേതാക്കളായ അൽപേഷ് കത്തിരിയ, സംസ്ഥാന അദ്ധ്യക്ഷൻ ജഗദീഷ് താക്കൂർ, ശക്തിസിൻഹ് ഗോഹിൽ എം.പി തുടങ്ങിയവർ പ്രചാരണത്തിന് നേതൃത്വം നൽകി. ആംആദ്‌മി പാർട്ടിക്കായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാനും സഞ്ജയ് സിംഗും എം.പിയും വോട്ട് അഭ്യർത്ഥിച്ചു.
ബി.ജെ.പിയും എ.എ.പിയും 93 സീറ്റുകളിലും മത്സരിക്കുന്നുണ്ട്. കോൺഗ്രസ് 90 സീറ്റുകളിൽ മൂന്ന് സീറ്റുകൾ എൻ.സി.പിക്ക് നൽകി. ബി.ജെ.പി വിമതൻമാർ അടക്കം 285 സ്വതന്ത്ര സ്ഥാനാർത്ഥികളും മത്സരരംഗത്തുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |