തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിൽ പ്രതികരണവുമായി ലത്തീൻ അതിരൂപത വികാരി ജനറൽ ഫാ.യൂജിൻ പെരേര. മന്ത്രിതല സമിതി ക്ഷണിച്ചാൽ ചർച്ചയ്ക്ക് തയ്യാറാണ്. പ്രശ്ന പരിഹാരത്തിനായുള്ള നിർദേശങ്ങൾ ചർച്ചയിൽ വെയ്ക്കുമെന്നും യാഥാർത്ഥ്യ ബോധത്തോടെയാണ് വിഷയത്തെ നോക്കിക്കാണേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം വിഴിഞ്ഞം സമരത്തിൽ സമവായ നീക്കത്തിനൊരുങ്ങി സർക്കാർ. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭാ ഉപസമിതിയുടെ അടിയന്തര യോഗം വിളിച്ചു. ഇന്ന് വൈകിട്ട് അഞ്ചിന് മന്ത്രിസഭ ഉപസമിതി യോഗം ചേരും. ഇതിന് ശേഷം മന്ത്രിതല സമിതി സമരസമിതിയുമായി ചർച്ച നടത്തും.സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനായി സമിതിവേണമെന്നാണ് സമരസമിതിയുടെ ആവശ്യം. സമിതിയിൽ സർക്കാരിന്റെ പ്രതിനിധിയ്ക്കൊപ്പം സമരസമിതിയുടെ പ്രതിനിധിയും ഉണ്ടാകണമെന്നും സമരസമിതി ആവശ്യപ്പെടുന്നു. ഇന്ന് നടക്കുന്ന മന്ത്രിത ല ചർച്ച വിജയിച്ചാൽ മുഖ്യമന്ത്രി സമരസമിതിയെ കാണുമെന്നാണ് വിവരം.
കർദിനാൾ ക്ളിമിസ് ബാവയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി സമരസമിതിയുമായി ചർച്ച നടത്തിയിരുന്നു. അതിന് ശേഷം ക്ളിമിസ് ബാവ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. തീരശോഷണത്തെ തുടർന്ന് വാടകവീട്ടിൽ കഴിയുന്നവർക്ക് അനുവദിച്ച വാടകതുക 5500ൽ നിന്നും 7000 ആക്കി ഉയർത്തണം, പൊലീസ് സ്റ്റേഷൻ ആക്രമണവുമായി ബന്ധപ്പെട്ട കേസ് എന്നിവയടക്കം ചർച്ചയായി. ഇക്കാര്യങ്ങൾ മുഖ്യമന്ത്രി മന്ത്രിമാരെ ധരിപ്പിക്കും. അതിന് ശേഷമാകും സർക്കാർ തലത്തിൽ തീരമാനം കൈക്കൊള്ളുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |