തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടേതിന് തുല്യമായി ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തിക്കൊണ്ടുള്ള നിയമ ഭേദഗതി ബിൽ ഇന്നലെ നിയമസഭയിൽ അവതരിപ്പിച്ചു. ഇതുൾപ്പെടെ നാല് ബില്ലുകളാണ് സഭാ സമ്മേളനത്തിന്റെ ആദ്യ ദിവസം സബ്ജക്ട് കമ്മിറ്റിക്ക് വിട്ടത്.
സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം 55ൽ നിന്ന് 56ഉം പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ (2013 ഏപ്രിൽ മാസത്തിനുശേഷം സർവീസിൽ കയറിയവർ) ഉൾപ്പെട്ടവരുടേത് 60ഉം ആക്കിയെങ്കിലും ഹൈക്കോടതി ജീവനക്കാർക്ക് ഇതനുസരിച്ച് വർദ്ധിപ്പിച്ചിരുന്നില്ല. അത് പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഭേദഗതി ബിൽ കൊണ്ടുവന്നത്. അതേസമയം,
ഹൈക്കോടതി ജീവനക്കാരുടെ വിരമിക്കൽ പ്രായം 56ൽ നിന്ന് 58 ആയി ഉയർത്താൻ ചീഫ് ജസ്റ്റിസ് സർക്കാരിന് ശുപാർശ നൽകിയിരുന്നെങ്കിലും പരിഗണിച്ചില്ല.
ഇരവിപുരം കശുവണ്ടി ഫാക്ടറിയുടെ 34.5 സെന്റ് ഭൂമികൂടി ഏറ്റെടുക്കൽ പട്ടികയിൽപ്പെടുത്തുന്ന കേരള കശുവണ്ടി ഫാക്ടറികൾ (വിലയ്‌ക്കെടുക്കൽ) നിയമ ഭേദഗതി ബിൽ, വെറ്ററിനറി സർവകലാശാലയിലെ അദ്ധ്യാപക, അനദ്ധ്യാപക നിയമനങ്ങളിലെ പട്ടികവിഭാഗ സംവരണ തോത് മറ്റ് സർവകലാശാലകൾക്ക് തുല്യമാക്കാനുള്ള കേരള വെറ്ററിനറിയും ജന്തുശാസ്‌ത്രങ്ങളും സർവകലാശാല (ഭേദഗതി) ബിൽ, ബധിരരും മൂകരും കുഷ്‌ഠരോഗ ബാധിതരുമായവർക്ക് ഖാദി ബോർഡ് ഭരണസമിതിയിൽ ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കാനായി കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് (ഭേദഗതി) ബിൽ എന്നിവയാണ് ഇന്നലെ അവതരിപ്പിച്ച മറ്റുള്ളവ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |