കൊച്ചി: 49കാരൻ ഉദയംപേരൂർ സ്വദേശി പി.എസ്. സൈജുവിന് സർക്കാർ ജോലിക്കുള്ള അവസാന അവസരം പി.എസ്.സിയുടെ മർക്കടമുഷ്ടി കാരണം കപ്പിനും ചുണ്ടിനുമിടയിൽ തെറിച്ചു. സപ്ലിമെന്ററി റാങ്ക് ലിസ്റ്റിൽ തൊട്ടു മുമ്പിലുള്ളയാൾ ജോലി വേണ്ടെന്ന് അറിയിച്ചിട്ടും നിയമന ശുപാർശ വെറും ഒരു മിനിട്ട് വൈകിയെന്ന പേരിലായിരുന്നു ക്രൂരത.
ഒഴിവുണ്ടെങ്കിൽ നിയമനം നൽകണമെന്ന അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ വിധിയും സാങ്കേതിക മുട്ടാപ്പോക്കു പറഞ്ഞ് പി.എസ്.സി തള്ളി. ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് സൈജു. ഒ.ബി.സി വിഭാഗത്തിൽപ്പെട്ട സൈജു കാഴ്ച പരിമിതനുമാണ്. ഉദയംപേരൂരിൽ ഭാര്യ സജിതയ്ക്കും മകൾ സ്വാതിക്കുമൊപ്പം താമസിക്കുന്ന സൈജുവിന് കുഞ്ഞ് സ്റ്റേഷണറി കടയാണ് ഏക വരുമാന മാർഗ്ഗം.
കേരള മുനിസിപ്പൽ കോമൺ സർവീസിൽ എറണാകുളം ജില്ലയിലെ എൽ.ഡി ക്ലാർക്ക് സപ്ലിമെന്ററി ലിസ്റ്റിൽ ഒമ്പതാം റാങ്കുകാരനായിരുന്നു സൈജു. റാങ്ക് ലിസ്റ്റ് കാലാവധി അവസാനിച്ച 2018 മാർച്ച് 31ന് ഒഴിവുകളെല്ലാം പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തു.
സപ്ലിമെന്ററി ലിസ്റ്റിൽ എട്ടാം റാങ്കുകാരൻ എടവനക്കാട് സ്വദേശി കെ.കെ. ജവഹർ വരെയായിരുന്നു നിയമനത്തിന് അർഹർ. ജോലി വേണ്ടെന്ന് ജവഹർ കത്തു നൽകിയതിനാൽ ഒമ്പതാം റാങ്കുകാരൻ സൈജുവിനായി അവസരം. ജവഹർ ജോലി വേണ്ടെന്നറിയിച്ച കാര്യം സൈജു അറിയുന്നത് മാർച്ച് 31ന് രാവിലെ. ജവഹറിന്റെ കത്തിനെക്കുറിച്ച് അറിയില്ലെന്നും തിരുവനന്തപുരത്തെ നഗരകാര്യ ഡയറക്ടറേറ്റിൽ നിന്ന് അന്ന് രാത്രി 12ന് മുമ്പ് അറിയിപ്പ് ലഭിക്കാതെ ഒന്നും ചെയ്യാനാകില്ലെന്നുമായിരുന്നു പി.എസ്.സി നിലപാട്.
ജവഹറിനെ കണ്ടെത്തി വീണ്ടും നഗരകാര്യ ഡയറക്ടർക്ക് കത്തെഴുതിച്ചു. അത് കിട്ടിയെന്ന് ഉറപ്പാക്കി സൈജു പിറ്റേന്ന് പ്രതീക്ഷയോടെ വീണ്ടുമെത്തി. കത്ത് ലഭിച്ച വിവരവും നിയമന ശുപാർശയും തിരുവനന്തപുരത്തു നിന്ന് അർദ്ധരാത്രി 12.01നാണ് എറണാകുളത്ത് ലഭിച്ചതെന്നും ഒരു മിനിട്ട് വൈകിയതിനാൽ നിയമനം സാദ്ധ്യമല്ലെന്നും പി.എസ്.സി നിലപാടെടുത്തു.
രണ്ട് ഒഴിവുകൾ എറണാകുളത്തുണ്ടെന്നും മാർച്ച് 31ന് രാത്രി അവസാനിക്കുന്നത് വരെ റിപ്പോർട്ട് ചെയ്ത എല്ലാ ഒഴിവുകളും പരിഗണിക്കണമെന്നും സൈജുവിന്റെ അപേക്ഷയിൽ നഗരകാര്യ ഡയറക്ടർ വീണ്ടും എറണാകുളം ജില്ലാ പി.എസ്.സി ഓഫീസിലേക്ക് കത്തയച്ചു. രാത്രി 12 മണി എന്ന സമയപരിധി ഒരു മനിട്ട് മാറിയത് സാങ്കേതിക പിഴവായിക്കണ്ട് നിയമന ശുപാർശ നടത്തണമെന്ന പ്രത്യേക കുറിപ്പ് സഹിതമായിരുന്നു ഡയറക്ടറുടെ കത്ത്. എന്നിട്ടും ജില്ലാ പി.എസ്.സി ഓഫീസ് ജീവനക്കാരുടെ മനസ്സലിഞ്ഞില്ല. തുടർന്നാണ് അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |