നെന്മാറ: പോത്തുണ്ടി ഡാമിനെ ആശ്രയിച്ചുള്ള കുടിവെള്ള പദ്ധതികളുടെ വിപുലീകരണം ഡാമിനെ ആശ്രയിച്ചുള്ള കാർഷിക മേഖലയിലെ ജലസേചന സംവിധാനം തകരാറാകുമെന്ന ആശങ്ക പങ്കുവെച്ച് കർഷകർ.
പോത്തുണ്ടി അണക്കെട്ടിൽ നിന്ന് കൃഷിക്കായി നെന്മാറ, അയലൂർ പഞ്ചായത്തുകളിലേക്ക് പൂർണമായും എലവഞ്ചേരി, മേലാർകോട്, വണ്ടാഴി പഞ്ചായത്തുകളിലേക്ക് ഭാഗികമായുമാണ് ജലസേചനം നടത്തുന്നത്. പദ്ധതിയിൽ നിന്ന് നിലവിൽ കുടിവെള്ളത്തിനായി അയിലൂർ, നെന്മാറ, മേലാർകോട് പഞ്ചായത്തുകളിലേക്ക് പുതിയ ജലസംഭരണികൾ നിർമ്മിച്ച് ജലവിതരണം ആരംഭിച്ചെങ്കിലും പദ്ധതി പൂർണ തോതിൽ പ്രവർത്തനക്ഷമമല്ല. കാർഷിക മേഖലയെ അവഗണിച്ച് എലവഞ്ചേരി, പല്ലശ്ശന, എരിമയൂർ, ആലത്തൂർ, കാവശ്ശേരി, പുതുക്കോട് പഞ്ചായത്തുകളിലേക്ക് കൂടി കുടിവെള്ള പദ്ധതി വിപുലീകരണം നടത്തുന്നതാണ് വിവിധ പാടശേഖര സമിതികളുടെയും കർഷക കൂട്ടായ്മകളുടെയും ആശങ്ക.
ആലത്തൂർ, കാവശ്ശേരി, പുതുക്കോട്, പഞ്ചായത്തുകളിൽ 180 കോടി രൂപ മുടക്കിയാണ് കിഫ്ബിയിൽ ഉൾപ്പെടുത്തി പദ്ധതി നടപ്പാക്കുന്നത്. 274 കോടി രൂപയ്ക്കാണ് ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള കമ്പനിക്ക് നിർമ്മാണ കരാർ നൽകിയിട്ടുള്ളത്. 2023 മാർച്ചിനകം പോത്തുണ്ടിയിലെ പുതിയ ശുദ്ധീകരണ ശാലയും മറ്റു ജോലികളും പൂർത്തീകരിച്ച് കമ്മിഷൻ ചെയ്യാനാണ് പദ്ധതി. ഡാമിന് മുൻവശത്തായി 17.58 കോടി മുടക്കി ദിവസവും 26 ദശലക്ഷം ലിറ്റർ ജലം ശുദ്ധീകരിക്കാൻ ശേഷിയുള്ള ശുദ്ധീകരണ ശാലയുടെ പണി പുരോഗമിക്കുകയാണ്.
പദ്ധതിയുടെ ഭാഗമായി 58 കോടി രൂപ ചെലവിൽ പല്ലശ്ശന പഞ്ചായത്തിലെ പല്ലാവൂരിൽ 33 ലക്ഷം ലിറ്റർ ശേഷിയുള്ള ജലസംഭരണിയും പോത്തുണ്ടിയിൽ നിന്ന് പല്ലാവൂർ വരെ പൈപ്പ് ലൈൻ സ്ഥാപിക്കൽ എന്നിവയും നടത്തും. 39 കോടി ചെലവിലാണ് എലവഞ്ചേരി പഞ്ചായത്തിൽ 10 ലക്ഷം ലിറ്റർ ശേഷിയുള്ള ജലസംഭരണിയും പണി പൂർത്തിയായി വരുന്നത്.
ഉണക്കുഭീഷണിയിൽ രണ്ടാംവിള
പാലമുക്ക്, മാങ്കുറുശ്ശി, ഒലിപ്പാറ, എലവഞ്ചേരി, മേലാർകോട്, മാങ്കുറിശ്ശി തുടങ്ങിയ പ്രദേശങ്ങളിൽ വെള്ളം പൂർണമായി ലഭിക്കാതെ രണ്ടാംവിള ഉണക്കു ഭീഷണി നേരിടുന്നുണ്ട്. 55 അടി എന്ന പൂർണ സംഭരണ ശേഷിയിൽ നിറഞ്ഞാലും പത്തും പന്ത്രണ്ടും ദിവസം ഇടവിട്ടാണ് വെള്ളം കനാലുകളിൽ വിടാറുള്ളത്. ഇത് പലപ്പോഴും ഉണക്കുഭീഷണിക്കും വെള്ള ക്ഷാമത്തിന്റെ പേരിൽ കർഷകർ തമ്മിൽ വഴക്കിനും കാരണമാകുന്നു.
മൂപ്പുകുറഞ്ഞ ഇനം കൃഷി ചെയ്താലും ഉണക്കുഭീഷണി നിലനിൽക്കുന്നുണ്ട്. ഡാമിലെ ജലവിതരണ ദിവസങ്ങൾ കുറയുന്നത് മേഖലയിലെ കുളങ്ങളുടെയും കിണറുകളിലെയും തോട്, പുഴ തുടങ്ങിയ ജലസ്രോതസുകളിലും ജലനിരപ്പ് താഴ്ന്ന് മേഖല വരൾച്ച ബാധിത പ്രദേശമാകുമോ എന്നും പ്രദേശവാസികൾ ആശങ്കപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |