പാലോട്: ആദിവാസി മേഖലയുടെ വികസനത്തിനും പുതുതലമുറയുടെ വിദ്യാഭ്യാസത്തിനും വേണ്ടി കേന്ദ്ര - കേരള സർക്കാരുകൾ നിരവധി ക്ഷേമപദ്ധതികൾ നടപ്പാക്കുമ്പോഴും ലഹരി സംഘങ്ങളുടെ ചൂഷണത്തിനിരയായി ജീവിതം അവസാനിപ്പിക്കുന്ന യുവാക്കളുടെ എണ്ണം പെരുകുകയാണ്. അവിവാഹിതരായ പെൺകുട്ടികൾ പ്രസവിക്കുന്നതും സംരക്ഷണം തേടി പൊലീസിൽ അഭയം പ്രാപിക്കുന്നതും ഈ മേഖലയിൽ സ്ഥിരം കാഴ്ചയാണ്. ഉന്നത പൊലീസ് സംഘം നേരിട്ട് അന്വേഷണത്തിന് ഇറങ്ങിയിട്ടും പ്രദേശത്ത് ഇപ്പോഴും ലഹരി സംഘങ്ങളുടെ വിഹാരം തുടരുകയാണ്. വിതുര, നന്ദിയോട്, പെരിങ്ങമ്മല പഞ്ചായത്തുകളിലെ ആദിവാസി കേന്ദ്രങ്ങളിലും സമാന സാഹചര്യമാണുള്ളത്. അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിക്കുന്ന ലഹരി ഉത്പന്നങ്ങൾക്ക് വിപണി ഒരുക്കുന്നത് വനമേഖലയോട് ചേർന്ന പ്രദേശങ്ങളിലായതിനാൽ സന്ധ്യ മയങ്ങിയാൽ വഴിയാത്രക്കാർ പോലും ഈ പ്രദേശങ്ങളിലൂടെ സഞ്ചരിക്കുന്നത് ഭീതിയോടെയാണ്. ബോധവത്കരണ പ്രവർത്തനങ്ങളിൽ ആദിവാസി ഊരിലുള്ളവർ പങ്കെടുക്കാറില്ലെന്നാണ് അധികൃതരുടെ വിശദീകരണം. ആദിവാസിമേഖലയെ തിരികെ കൊണ്ടുവരുന്നതിനും ക്ഷേമപ്രവർത്തനങ്ങളുടെ ഫലപ്രദമായ നടത്തിപ്പിനും സർക്കാർ മുൻകൈയെടുക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. വനം,പൊലീസ്, എക്സൈസ്, ട്രൈബൽ എന്നീ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരുടെ ഏകോപനമില്ലാതെ ആദിവാസി മേഖലയിലും മറ്റ് ഗ്രാമീണ മേഖലയിലും ലഹരി മാഫിയയെ അമർച്ച ചെയ്യാൻ കഴിയില്ലെന്നതാണ് വാസ്തവം. ഇനിയും ഇടപെടൽ ഉണ്ടായില്ലെങ്കിൽ വൻ ദുരന്തം തന്നെ ഉണ്ടാവാനുള്ള സാദ്ധ്യതകൾ ഏറെയാണ്.
ആത്മഹത്യകൾ പെരുകുന്നു
നെടുമങ്ങാട് പട്ടികവർഗ ക്ഷേമ കാര്യാലയത്തിന്റെ പരിധിയിൽ മാത്രം ചൂഷണങ്ങൾക്ക് ഇരകളായി ആത്മഹത്യ ചെയ്യുന്നതും കൊല്ലപ്പെടുന്നതുമായ പെൺകുട്ടികളുടെ എണ്ണം ഇനിയും തിട്ടപ്പെടുത്താനായിട്ടില്ല. ഒരു വർഷത്തിനിടെ പതിനഞ്ചോളം പെൺകുട്ടികൾ മരണപ്പെട്ടതായാണ് പൊലീസ് നൽകുന്ന വിവരം. മാനസിക സംഘർഷങ്ങൾക്ക് അടിപ്പെട്ട് മരണംവരിച്ച യുവാക്കളുടെ എണ്ണവും കുറവല്ല. സ്‌കൂൾ, കോളേജ് വിദ്യാർത്ഥികളാണ് ഇവരിൽ അധികവും. ഇടിഞ്ഞാർ വിട്ടിക്കാവ് ട്രൈബൽ സെറ്റിൽമെന്റ് കോളനിയിലും പരിസരത്തുമായി നാല് പെൺകുട്ടികൾ ലഹരി സംഘങ്ങളുടെ കെണിയിൽ കുടുങ്ങി ജീവനൊടുക്കിയത് ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു.
പെൺകുട്ടികൾ സുരക്ഷിതരല്ല
അമ്മമാർ നഷ്ടപ്പെട്ട പെൺമക്കളുടെ ജീവിതം ദുരിതപൂർണമാണ്. പിതാവിന്റെയും സഹോദരന്മാരുടെയും അമിത മദ്യപാനത്തിൽ മനംനൊന്ത് വീട് വിട്ടിറങ്ങുന്ന പെൺകുട്ടികളുടെ എണ്ണവും കൂടുതലാണ്. ഇത്തരത്തിൽ രക്ഷകർത്താവിനെതിരെ പരാതിയുമായി പൊലീസ് സ്‌റ്റേഷനിൽ എത്തിയ പത്താം ക്ലാസുകാരി മടക്കയാത്രയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിച്ച് മരിച്ചത് അടുത്തിടെയാണ്.
എക്സൈസ് ഓഫീസ് വാക്കാലൊതുങ്ങി
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മന്ത്രിയായിരുന്ന എ.കെ.ബാലൻ പ്രഖ്യാപിച്ച എക്സൈസ് റേഞ്ച് ഓഫീസും ലഹരി വിമുക്ത കേന്ദ്രവും ഇപ്പോഴും ജലരേഖയായി നിൽക്കുന്നു. ലഹരി ഉപയോഗത്തിൽ ആദിവാസി മേഖലകളിൽ ആത്മഹത്യകൾ പെരുകിയതിനെ തുടർന്ന് മന്ത്രി ആദിവാസി ഊരുകൾ സന്ദർശിക്കുന്നതിനിടെയാണ് പ്രഖ്യാപനം നടത്തിയത്. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |