കോഴിക്കോട്: 'ബസ് തടയാനും കല്ലെറിയാനും ഞങ്ങളില്ല. സ്‌റ്റോപ്പിൽ നിർത്തിത്തന്നാൽ നല്ല മധുരം തരാം.' വ്യത്യസ്തമായ സമര രീതിയുമായി എത്തിയത് കോഴിക്കോട് മാവൂരിലെ മഹ്‌ളറ ആർട്‌സ് ആൻഡ് സയൻസ് കോളേജ് വിദ്യാർത്ഥിനികളാണ്. സ്‌റ്റോപ്പിൽ നിർത്താതെ ചീറിപ്പായുന്ന ബസുകൾ, തൊട്ടപ്പുറത്തെ സ്റ്റോപ്പിൽ പോയി കയറുകയാണെങ്കിൽ കൺസെഷൻ നൽകാതെ ഫുൾടിക്കറ്റ് വാങ്ങുന്ന കണ്ടക്ടർമാർ എന്നിവരോടുള്ള പ്രതിഷേധം മാതൃകാപരമായി നിർവഹിക്കുകയാണ് വിദ്യാർത്ഥികൾ. ഡ്രൈവർമാർക്കും ബസ് ജീവനക്കാർക്കും മധുരപലഹാരം കൊടുത്താണിവർ സ്വീകരിച്ചത്. കല്ലെറിഞ്ഞും തെറി വിളിച്ചും റോഡ് ഉപരോധിച്ചും സമരം ചെയ്യുന്ന പുതുതലമുറയ്ക്കിത് പുതിയ പാഠം.
150 ഓളം വരുന്ന വിദ്യാർത്ഥിനികൾ കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നുള്ളവരാണ്. കോളേജ് വിട്ട് ബസ് സ്‌റ്റോപ്പിലെത്തുന്ന ഇവരോട് വളരെ മോശമായി പെരുമാറുന്ന ചില ജീവനക്കാരുണ്ട്. കോളേജിലെ യു.യു.സിയും സമരത്തെ മുന്നിൽ നിന്ന് നയിക്കുകയും ചെയ്ത ബി.എ ഇംഗ്ലീഷ് വിദ്യാർത്ഥിനി നദ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. തന്റെ സുഹൃത്തുക്കളിൽ പലരോടും ചില ബസ് ജീവനക്കാർ രൂക്ഷമായി രീതിയിൽ പ്രതികരിക്കാറുണ്ട്. പക്ഷെ ഈ പ്രതികരണങ്ങളോടൊന്നും അതേ രൂപത്തിൽ മറുപടി പറയാനല്ല ഇവർ തയ്യാറായത്. മറിച്ച് സ്‌നേഹത്തോടെ മാന്യമായി മധുരം നൽകി അവരെ സ്വീകരിച്ചു. നിർത്തിയ ബസുകാർക്ക് കൈയ്യടിയും നൽകി. മധുരം ധിക്കരിച്ച് ചീറിപ്പാഞ്ഞുപോയ ബസുകൾക്ക് കൈയ്യടി കൊടുക്കാനും അവർ മറന്നില്ല.
മഹ്‌ളറ എഡ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നാല് സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ ആശ്രയിക്കുന്ന ബസ് സ്റ്റോപ്പാണിത്. മാവൂർ പാറമല്ലിനും കൽപ്പള്ളിക്കുമിടയിലെ 150 ഓളം വീട്ടുകാർക്കും ഈ ബസ് സ്റ്റോപ്പ് തന്നെയാണ് ആശ്രയം. എന്നാൽ ബസ് സ്റ്റോപ്പിന് ഔദ്യോഗിക അംഗീകാരം ലഭിച്ചിട്ടില്ലെന്ന വിചിത്രമായ ന്യായമാണ് ബസുകാർ പറയുന്നത്. പ്രിൻസിപ്പൽ ഒ .എം സ്വാലിഹ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. ജംഷീർ പെരുവയൽ അദ്ധ്യക്ഷത വഹിച്ചു. കോളജ് യൂണിയൻ ചെയർപേഴ്‌സൺ പി .എം ആഷ്‌ന, യു .യു .സി നദ നൗറിൻ, വൈസ് ചെയർപേഴ്‌സൺ ആയിശ ഹല, അദ്ധ്യാപകരായ നിഷിദ, അഡ്വ. ഉഷ കെ.നായർ, നഹാൻ നജീബ്, അബ്ദുൽ അസീസ് കൽപ്പള്ളി, ഗോകുൽ ദാസ് .ടി, ഭവ്യ ബാലകൃഷ്ണൻ, അമീന ഫർഹത്ത് തുടങ്ങിയവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |