തിരുവനന്തപുരം: സർവകലാശാല നിയമഭേദഗതി ബില്ലിന്റെ ചർച്ചയിൽ സമയക്രമം പാലിക്കാതെ മുൻ മന്ത്രി കെ.ടി.ജലീൽ. പ്രസംഗം അവസാനിപ്പിക്കാൻ തുടർച്ചയായി നിർദ്ദേശിച്ചിട്ടും വഴങ്ങാതെ വന്നതോടെ ജലീലിന്റെ മൈക്ക് ഓഫാക്കി സ്പീക്കർ എ.എൻ.ഷംസീർ.
സബ്മിഷനുകളുടെ ബാഹുല്യം ഉണ്ടായിരുന്നതിനാൽ ബില്ലിന്റെ ചർച്ചയിൽ അംഗങ്ങൾ സമയം ചുരുക്കാൻ ധാരണയായിരുന്നു. എന്നാൽ പ്രതിപക്ഷത്തെ ആക്രമിച്ച് ജലീലിന്റെ പ്രസംഗം പത്ത് മിനിട്ടും കഴിഞ്ഞ് തുടർന്നപ്പോഴാണ് സ്പീക്കർ ഇടപെട്ടത്. പ്രസംഗം ചുരുക്കാൻ പല ആവർത്തി നിർദ്ദേശിച്ചിട്ടും ജലീൽ വഴങ്ങിയില്ല. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് എം.ജി.സർവകലാശാലയിൽ നടന്ന അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന്റെ പട്ടിക അവതരിപ്പിക്കാൻ തുടങ്ങിയതോടെയാണ് സ്പീക്കർ മൈക്ക് ഓഫാക്കിയത്. തൊട്ടുപിന്നീലെ തോമസ്.കെ തോമസിനെ ചർച്ചയിൽ സംസാരിക്കാനും ക്ഷണിച്ചു.
അതോടെ ജലീൽ തന്ത്രം മാറ്റി. തോമസ് കെ.തോമസ് പ്രസംഗം തുടരുന്നതിനിടെ ഇടപെട്ടു കൊണ്ട് വീണ്ടും പട്ടിക അവതരിപ്പിക്കാൻ ശ്രമിച്ചു. അതോടെ സ്പീക്കർ കൂടുതൽ ക്ഷുഭിതനായി പ്രസംഗം തുടരാൻ തോമസ് കെ.തോമസിനോട് നിർദ്ദേശിച്ചു. എന്നിട്ടും ജലീൽ നിരാശനായില്ല. അതിന് ശേഷം പ്രസംഗിക്കേണ്ട ഐ.ബി. സതീഷിന്റെ സീറ്രിനടുത്തെത്തി തന്റെ കൈവശമുണ്ടായിരുന്ന ലിസ്റ്ര് കൈമാറി. സതീഷ് തന്റെ പ്രസംഗത്തിനിടെ ജലീലിന്റെ ആഗ്രഹം സഫലമാക്കിയപ്പോൾ ജലീലിന്റെ മുഖത്ത് നേരിയ പുഞ്ചിരി വിടർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |