ഫിലമെന്റ് രഹിത ഗ്രാമം
കൊച്ചി: എൽ.ഇ.ഡി ബൾബും ട്യൂബും കേടായാൽ മുളന്തുരുത്തി തുരുത്തിക്കരക്കാർക്ക് ഉപേക്ഷിക്കേണ്ട. എൽ.ഇ.ഡി ബൾബുകൾ നന്നാക്കുന്ന ക്ളിനിക്കുണ്ടിവിടെ. പിന്നെയും ഏറെക്കാലം കത്തും. ഒരുവർഷം വാറണ്ടിയും കിട്ടും.
ശാസ്ത്രസാഹിത്യ പരിഷത്ത് കേന്ദ്ര നിർവാഹകസമിതി അംഗമായ പി.എ. തങ്കച്ചനാണ് ഗ്രാമത്തിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കമിട്ടത്. തുരുത്തിക്കരയിലെ മനയ്‌ക്കമല കുന്നിടിക്കലിനെതിരായി ജനകീയ പോരാട്ടം നടന്നു. അതിന്റെ ഫലമായി സ്ഥലത്തെ ജലസ്രോതസുകൾ കൊച്ചിൻ യൂണിവേഴ്സിറ്റി പരിശോധിച്ചു. അവിടെ നിന്നാണ് ജലസുരക്ഷ, ഊർജ്ജപരിപാലനം, മാലിന്യ നിർമ്മാർജനം തുടങ്ങിയവ ഗ്രാമത്തിന്റെ ലക്ഷ്യങ്ങളായത്. തുരുത്തിക്കരയെ ഹരിത ഗ്രാമമായി പ്രഖ്യാപിച്ചു. സയൻസ് സെന്ററും സ്ഥാപിച്ചു. ഊർജ്ജ സംരക്ഷണം ആദ്യ പദ്ധതിയായി.
ഫിലമെന്റ് ബൾബുകൾ മാറ്റി എൽ.ഇ.ഡി ലൈറ്റുകൾ വ്യാപകമാക്കി. 60 വാട്ട്സിന്റെ ഫിലമെന്റ് ബൾബിന്റെ കറന്റുകൊണ്ട് എട്ടു മുറികളിൽ എൽ.ഇ.ഡി ബൾബ് പ്രകാശിപ്പിക്കാം. ഗ്രാമത്തിലെ മൊത്തം ഫിലമെന്റ് ബൾബ് മാറ്റിയാൽ അത്രയും വൈദ്യുതി ലാഭിക്കാം. ജനങ്ങളെ ബോധവത്കരിച്ചു. വൈകാതെ ഗ്രാമം ഫിലമെന്റ് ബൾബ് രഹിതമായി.
എൽ.ഇ.ഡി ബൾബ് വലിയ വിലയ്ക്ക് വാങ്ങുന്നതൊഴിവാക്കാൻ സ്വയം നിർമ്മിക്കുന്നതിനുള്ള ശ്രമമായി പിന്നെ. ക്ളബ്ബുകൾ, കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികൾ, സ്‌കൂൾ കുട്ടികൾ... എല്ലാവരെയും ചേർത്ത് ബൾബ് നിർമ്മാണ യൂണിറ്റുണ്ടാക്കി. വിദഗ്ദ്ധരെ വരുത്തി എൽ.ഇ.ഡി ബൾബുണ്ടാക്കാനും കേടായവ നന്നാക്കാനും പഠിപ്പിച്ചു. അനെർട്ട് സഹായിച്ചു. 2017ൽ എൽ.ഇ.ഡി ക്ലിനിക്ക് തുറന്നു. താമസിയാതെ ബൾബ് മാലിന്യം ഇല്ലാതെയായി.
ചെലവ് 10-60 രൂപ
ബൾബും ട്യൂബും നന്നാക്കാൻ പത്ത് മുതൽ അറുപത് രൂപ വരെയാണ് നിരക്ക്. പത്ത് രൂപ നന്നാക്കുന്നവർക്കാണ്. ബാക്കി പാർട്‌സിന് ചെലവാകും. ഒരു മാസം അഞ്ഞൂറോളം ബൾബ് എത്തുന്നുണ്ട്. ഇടക്കാട്ടുവയൽ, രാമമംഗലം, മലയാലപ്പുഴ, പത്തനംതിട്ട, വടകര മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെല്ലാം ഇതിന് പരിശീലനം നൽകിക്കഴിഞ്ഞു.
ഹരിതകർമ്മ സേന മുഖേന എൽ.ഇ.ഡി ബൾബുകൾ ശേഖരിച്ചാൽ സേനയ്ക്കും സാമ്പത്തിക നേട്ടമുണ്ടാകും
പി.എ. തങ്കച്ചൻ,
തുരുത്തിക്കര സയൻസ് സെന്റർ എക്‌സിക്യുട്ടീവ് ഡയറക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |