ന്യൂഡൽഹി: ഓൺലൈൻ ഗെയിമുകളുടെ ഉപയോഗത്തിനൊപ്പം തട്ടിപ്പും കൂടുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ 2000ലെ ഐ.ടി നിയമത്തിൽ ഭേദഗതി വരുത്തും. വാതുവയ്‌പ് തടയലും ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കലുമാണ് ലക്ഷ്യം.
ഇതിന്റെ കരട് പൊതുജനങ്ങളുടെ അഭിപ്രായം തേടാൻ പ്രസിദ്ധീകരിച്ചു. ജനുവരി 17നകം https://innovateindia.mygov.in/onlinegaming-rules എന്ന വെബ്‌സൈറ്റിൽ അഭിപ്രായങ്ങളറിയിക്കാം.
ഓൺലൈൻ ഗെയിമുകൾ ഉപയോഗിക്കുമ്പോഴും അപ്‌ലോഡ് ചെയ്യുമ്പോഴും പ്രസിദ്ധീകരിക്കുകയോ പങ്കിടുകയോ ചെയ്യുമ്പോഴും ഇന്ത്യൻ നിയമങ്ങൾ പാലിക്കണം. ഇക്കാര്യത്തിൽ ഇന്റർമീഡിയറി പ്ളാറ്റ്ഫോം ജാഗ്രത പുലർത്തണമെന്ന് കരടിൽ പറയുന്നു. ഇന്റർമീഡിയറി കമ്പനി ഐ.ടി മന്ത്രാലയത്തിന് കീഴിൽ രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ വിവരം എല്ലാ ഓൺലൈൻ ഗെയിമുകളിലും പ്രദർശിപ്പിക്കണം. രാജ്യത്തെ നിയമങ്ങൾക്ക് അനുസൃതമായിരിക്കണം ഗെയിമുകൾ.
കെ.വൈ.സി പാലിക്കണം
1. ഗെയിമിനായി വാങ്ങിയ നിക്ഷേപത്തിന്റെ റീഫണ്ടിംഗ്, വിജയം നിർണ്ണയിക്കൽ, ഫീസ് എന്നിവ സംബന്ധിച്ച നിബന്ധനകൾ ഉപയോക്താക്കളെ അറിയിച്ചിരിക്കണം
2. യൂസർ അക്കൗണ്ട് രജിസ്ട്രേഷന് കെ.വൈ.സി നടപടിക്രമങ്ങൾ പാലിക്കണം. ഉപയോക്താക്കളുടെ വിവരങ്ങൾ പരിശോധിച്ച് ഉറപ്പാക്കണം
3. പരിശോധിച്ചുറപ്പാക്കിയ ഉപയോക്താവാണെന്ന വിവരം മറ്റുള്ളവർക്ക് കാണുംവിധം യൂസർ അക്കൗണ്ടിൽ പ്രദർശിപ്പിക്കണം
4. വിദേശ കമ്പനികൾ പരാതി പരിഹാര ഓഫീസറെ ഇന്ത്യയിൽ ലഭ്യമാക്കണം. ഇന്ത്യൻ വിലാസം വേണം. അന്വേഷണവുമായി സഹകരിക്കണം
സ്വയം നിയന്ത്രണസമിതി
ഓൺലൈൻ ഗെയിമുകൾ അവതരിപ്പിക്കുന്ന കമ്പനികളിൽ സ്വന്തം നിയന്ത്രണത്തിനായി സമിതി രൂപീകരിക്കണം. കേന്ദ്ര സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന ഒരു അംഗവും (പൊതു നയം, നിയമ നിർവ്വഹണം അല്ലെങ്കിൽ പബ്ലിക് ഫിനാൻസ് എന്നിവയിൽ പശ്ചാത്തലമുണ്ടാവണം), മനഃശാസ്ത്രം, വൈദ്യശാസ്ത്രം എന്നിവയിൽ പരിചയമുള്ള മറ്റൊരു അംഗവും സമിതിയിൽ ഉണ്ടാവണം. സമിതി രജിസ്റ്റർ ചെയ്യാൻ ഗെയിമിംഗ് കമ്പനികൾക്ക് സർക്കാർ അനുമതി ആവശ്യമാണ്.
ഓൺലൈൻ ഗെയിമുകൾ സുരക്ഷിതവും വിശ്വസനീയവുമാക്കാൻ ലക്ഷ്യമിട്ടുള്ള ഭേദഗതിയാണിത്. ഇടനിലക്കാരെ നിയന്ത്രിക്കും. സ്‌ത്രീ സുരക്ഷയും ഉറപ്പാക്കും
രാജീവ് ചന്ദ്രശേഖർ,
കേന്ദ്ര ഐ.ടി സഹമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |