തിരുവനന്തപുരം: ക്രിമിനൽ കേസുകളിൽ പ്രതികളായ പൊലീസുകാരെ പിരിച്ചുവിടുന്നതിന്റെ ഭാഗമായി ബേപ്പൂർ കോസ്റ്റൽ സി.ഐ പി.ആർ. സുനുവിന്റെ ഹിയറിംഗ് പൊലീസ് ആസ്ഥാനത്ത് ഇന്ന് രാവിലെ 11ന് നടക്കും. ഡി.ജി.പി നേരിട്ട് ഹിയറിംഗ് നടത്തിയ ശേഷം ഉത്തരവിറക്കും. മാനഭംഗമടക്കം ആറു കേസുകളിൽ പ്രതിയാണ് സുനു. 15വട്ടം വകുപ്പുതല നടപടിക്ക് വിധേയനായിട്ടുണ്ട്.
പിരിച്ചുവിടാതിരിക്കാൻ ഡിസംബർ 31നകം കാരണം ബോധിപ്പിക്കണമെന്ന് ഡി.ജി.പി നേരത്തേ നോട്ടീസ് നൽകിയിരുന്നു. 31ന് വൈകിട്ട് നാലിന് ഇ-മെയിലിൽ സുനു മറുപടി നൽകി. താൻ നിരപരാധിയാണെന്നും കേസുകളെല്ലാെം കെട്ടിച്ചമച്ചതാണെന്നുമാണ് സുനുവിന്റെ മറുപടി.
കേരള പൊലീസ് ആക്ടിലെ 86(സി) പ്രകാരമാണ് പിരിച്ചുവിടുന്നത്. ശാരീരികവും മാനസികവും പെരുമാറ്റപരവുമായി പൊലീസ് ജോലിക്ക് അൺഫിറ്റാണെങ്കിൽ 86(സി) ചട്ടപ്രകാരം പുറത്താക്കാം.
പൊലീസ് അക്കാഡമിയിൽ ജോലി ചെയ്യവേ പട്ടികജാതിക്കാരിയായ സ്ത്രീയെ ഉപദ്രവിച്ചകേസിൽ സുനുവിന്റെ രണ്ട് ശമ്പളവർദ്ധന തടഞ്ഞിരുന്നു. ഈ ശിക്ഷ മതിയാവില്ലെന്ന് വിലയിരുത്തി ഡി.ജി.പി പഴയ ഫയൽ വിളിച്ചുവരുത്തിയിരുന്നു. തൃക്കാക്കര പൊലീസ് രജിസ്റ്റർ ചെയ്ത കൂട്ടമാനഭംഗക്കേസിൽ സുനു അറസ്റ്റിലായിരുന്നു.
ഡി.ജി.പിയുടെ ശുപാർശ
സുനുവിനെ പിരിച്ചുവിടുക തന്നെ വേണമെന്നാണ് ഡി.ജി.പി സർക്കാരിന് നൽകിയ ശുപാർശ
ആറു ക്രിമിനൽ കേസുകളിൽ നാലെണ്ണം സ്ത്രീപീഡനത്തിന്റെ പരിധിയിലുള്ളത്
പൊലീസിന്റെ അധികാരമുപയോഗിച്ച് പീഡനത്തിന് ശ്രമിച്ചെന്നത് ഗൗരവമേറിയത്
മിക്കയിടത്തും സ്റ്റേഷനിൽ പരാതി നൽകാനെത്തിയവരാണ് പീഡനത്തിനിരയായത്
ഒരു കേസിൽ റിമാൻഡിലായിട്ടും കുറ്റകൃത്യം തുടർന്നത് പൊലീസിന് അപമാനകരമാണ്
മണ്ണ് മാഫിയയിൽനിന്ന് കൈക്കൂലി:
എ.എസ്.ഐയെ ക്യാമ്പിലേക്ക് മാറ്റി
ആലുവ: മണ്ണ് മാഫിയയിൽനിന്ന് കൈക്കൂലി വാങ്ങിയ കേസിൽ ആരോപണ വിധേയനായ അയ്യമ്പുഴ പൊലീസ് സ്റ്റേഷൻ ഗ്രേഡ് എസ്.ഐ ബൈജു കുട്ടനെ കളമശേരി എ.ആർ ക്യാമ്പിലേക്ക് സ്ഥലംമാറ്റിയതായി റൂറൽ ജില്ലാ പൊലീസ് മേധാവി വിവേക്കുമാർ 'കേരളകൗമുദി'യോട് പറഞ്ഞു. പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഡി.ഐ.ജിക്കും എസ്.പി കൈമാറി.
ബൈജു കുട്ടൻ മണ്ണ് മാഫിയയിൽനിന്ന് കണക്കുപറഞ്ഞ് കൈക്കൂലി വാങ്ങുന്നതിന്റെ വീഡിയോദൃശ്യങ്ങൾ ഇന്നലെ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി.
500 രൂപ എങ്ങനെ ഡിവൈഡ് ചെയ്യും ?
കാലടി: മണ്ണ് കടത്തുകാരിൽനിന്ന് ബൈജു കുട്ടൻ (50) പൊലീസ് ജീപ്പിലിരുന്ന് കൈക്കൂലി കണക്കുപറഞ്ഞ് വാങ്ങുന്ന വീഡിയോ ദൃശ്യങ്ങൾ പൊലീസിന് വീണ്ടും നാണക്കേടായി. രണ്ടു ലോഡ് മണ്ണ് കടത്താൻ 500 രൂപ കൈക്കൂലി പോരെന്നും ഇത് എങ്ങിനെ ഡിവൈഡ് (വീതംവയ്ക്കും) ചെയ്യുമെന്ന് പരിഭവിക്കുന്നതും വീഡിയോയിലുണ്ട്. എട്ടുമാസംമുമ്പ് ബൈജു കുട്ടൻ കാലടി സ്റ്റേഷനിൽ ജോലിയിലിരിക്കെ ചിത്രീകരിക്കപ്പെട്ടതാണ് വീഡിയോ.
ആറുമാസം മുമ്പാണ് അയ്യമ്പുഴ സ്റ്റേഷനിലേക്ക് എത്തിയത്. പുതുവർഷത്തലേന്ന് കാലടി പൊലീസ് കുറച്ചുപേരെ കരുതൽ തടങ്കലിൽ വച്ചതിനെത്തുടർന്നുള്ള പ്രശ്നങ്ങളാണ് വീഡിയോ പുറത്തുവരാൻ കാരണമെന്നാണ് സൂചന. കസ്റ്റഡിയിലായ നീലീശ്വരം കൊറ്റമം സ്വദേശിയാണത്രേ വേറൊരാൾ വഴി വീഡിയോ ഫേസ് ബുക്കിലൂടെ പുറത്തുവിട്ടത്. പിന്നാലെ ഇയാൾ ഷെയറുംചെയ്തു. വേറെ വീഡിയോകളും പുറത്തുവിടുമെന്ന് ഇയാളുടെ സംഘം ഭീഷണി ഉയർത്തിയിട്ടുമുണ്ട്.
വീഡിയോ വ്യാജമാണെന്ന് ബൈജു കുട്ടൻ പറഞ്ഞു. ഇത് വിശദമായി പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. അങ്കമാലി കരയാംപറമ്പ് സ്വദേശിയാണ് ബൈജു കുട്ടൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |