ന്യൂഡൽഹി:കണ്ണൂർ എസ്.എൻ കോളേജിലെ പരിപാടിക്കിടെ ഗുരുനിന്ദ നടത്തിയ മുഖ്യമന്ത്രി തനിനിറം വ്യക്തമാക്കിയെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ പറഞ്ഞു. ശിവഗിരിയിൽ ഗുരുദർശനങ്ങളെ പുകഴ്ത്തിയ പിണറായി വിജയൻ എസ്.എൻ കോളേജ് വേദിയിൽ ഗുരുസ്തുതി ചൊല്ലുമ്പോൾ എഴുന്നേൽക്കാതെ ഗുരുവിനെ അപമാനിച്ചു. ആവശ്യം വരുമ്പോൾ ഗുരുദർശനങ്ങളെയും ശ്രീനാരായണീയരെയും വാഴ്ത്തുന്ന മുഖ്യമന്ത്രി തരംപോലെ ഇകഴ്ത്തലും തുടരുകയാണെന്ന് വി.മുരളീധരൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
മുമ്പ് ഒരു നിയമസഭാംഗം ഗുരുവിന്റെ പേരിൽ സത്യപ്രതിജ്ഞ ചെയ്തപ്പോൾ കുട്ടിച്ചാത്തനിൽ വിശ്വസിച്ച് ചൊല്ലുന്നതുപോലെയെന്ന് പരിഹസിച്ചയാളാണ് പിണറായി. ശിവഗിരിയുടെ പുണ്യഭൂമി ശങ്കരാചാര്യരെ അപമാനിക്കാനാണ് മന്ത്രി എം.ബി രാജേഷ് ഉപയോഗിച്ചതെന്നും മുരളീധരൻ പറഞ്ഞു.
മുഖ്യമന്ത്രി മാപ്പ് പറയണം: കെ. സുധാകരൻ
തിരുവനന്തപുരം: കണ്ണൂർ എസ്.എൻ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിന്റെ ഉദ്ഘാടന വേദിയിൽ ശ്രീനാരായണ കീർത്തനത്തെയും ഗുരുവിനെയും അപമാനിക്കും വിധം പെരുമാറിയ മുഖ്യമന്ത്രി മാപ്പുപറയണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എംപി ആവശ്യപ്പെട്ടു. ഗുരുസ്തുതി ശ്ലോകം എല്ലാവരും എഴുന്നേറ്റ് നിന്ന് ആദരിക്കുന്ന ഒന്നാണ്. ആ കീഴ്വഴക്കം പരസ്യമായി തെറ്റിക്കാൻ മുഖ്യമന്ത്രിക്കുണ്ടായ ചേതോവികാരമെന്താണെന്ന് വ്യക്തമാക്കണം. താൽക്കാലിക വോട്ട് ബാങ്ക് ലക്ഷ്യമിട്ട് രാഷ്ട്രീയത്തിന്റെ പേരിൽ മാത്രം മതവിഭാഗങ്ങളോട് മമത പ്രകടിപ്പിക്കുകയെന്നത് സി.പി.എമ്മിന്റെ ശൈലിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |