കോഴിക്കോട്: മലബാർ ക്രിസ്ത്യൻ കോളേജ് പരിസരത്തെല്ലാം പഴയിടത്തിന്റെ കറിക്കൂട്ടിന്റെ നറുമണമാണ്. പതിനാറാം തവണയും അടുക്കളച്ചുമതല ഏറ്റെടുത്ത് പഴയിടം മോഹനൻ നമ്പൂതിരിയുണ്ട്. കഴിഞ്ഞ പതിനഞ്ചുതവണയും കലവറയിൽ ചുക്കാൻ പിടിച്ച വേണുവും രാജനും അറുപത്തെട്ട് മറ്റ് ജോലിക്കാരും ചേരുന്നതാണ് പഴയിടത്തിന്റെ അടുക്കള ടീം.
അഞ്ച് ദിനങ്ങളിലായി രണ്ട് ലക്ഷത്തോളം പേർക്കാണ് രുചിവിഭവങ്ങളൊരുക്കുന്നത്. പ്രഭാത ഭക്ഷണം, എട്ടുകൂട്ടവും പായസവും കൂട്ടിയുള്ള ഉച്ച സദ്യ, വൈകിട്ട് ചായയും കടിയും പിന്നെ അത്താഴവുമടങ്ങുന്നതാണ് ഊട്ടുപുരയുടെ പ്രവർത്തനം. അടുക്കളയുടെ പ്രവർത്തത്തിന് കലോത്സവം കൊടിയിറങ്ങുംവരെ വിശ്രമമില്ല. രാവിലെ എട്ടിനാണ് ഊട്ടുപുര തുറക്കുക. 10.30വരെ പ്രഭാത ഭക്ഷണം. 11.30ന് ഉച്ചഭക്ഷണത്തിനായി തുറക്കും. വൈകിട്ട് ചായക്കൊപ്പം പരിപ്പുവടയാണ് ഇന്ന് നൽകുക. സുഖിയനും ഉള്ളിവടയുമൊക്കെ അടുത്ത ദിനങ്ങളിലുണ്ടാകും. അത്താഴത്തിന് പായസമൊഴികെയുള്ള സദ്യ.
പായസമാണ് സാറെ മെയിൻ
മന്ത്രിമാരായ വി.ശിവൻകുട്ടിക്കും വീണ ജോർജിനും മുഹമ്മദ് റിയാസിനുമടക്കം പാൽപ്പായസം നൽകിക്കൊണ്ടാണ് പഴയിടം മോഹനൻ നമ്പൂതിരി കലവറ വിഭവങ്ങൾ വിളമ്പിത്തുടങ്ങിയത്. ഇന്ന് ഉണക്കലരി പായസമാണ്. നാളെ ചേനപ്പായസം, പിന്നാലെ കുമ്പളങ്ങ പായസം, പാലട പ്രഥമൻ, പരിപ്പ് പായസം എന്നീ ക്രമത്തിൽ വിളമ്പും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |