തിരുവനന്തപുരം: പ്രതിപക്ഷ നേതാക്കളുടെ സൗകര്യം കണക്കിലെടുത്ത് ബഡ്ജറ്റ് അവതരണം ഫെബ്രുവരി മൂന്നിലേക്ക് മാറ്റാൻ ആലോചന. സഭാസമ്മേളനം ഈ മാസം 23ന് പുനരാരംഭിച്ച് 24നോ 25നോ ബഡ്ജറ്റവതരിപ്പിക്കാനും 30 മുതൽ മൂന്ന് ദിവസം പൊതുചർച്ച നടത്താനുമായിരുന്നു നീക്കം.
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമാപനം 30ന് ശ്രീനഗറിൽ നടക്കുന്നതിനാൽ ഈ ദിവസങ്ങളിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ അവിടെ ആയിരിക്കുമെന്ന് പ്രതിപക്ഷം അറിയിച്ചു. സമ്പൂർണ ബഡ്ജറ്റ് മാർച്ച് 31നകം പാസാക്കണമെന്ന നിലപാടിൽ സംസ്ഥാന സർക്കാർ ഉറച്ചുനിൽക്കുന്നതിനാൽ ബഡ്ജറ്റവതരണം കൂടുതൽ വൈകിപ്പിക്കാനാവില്ല. ബഡ്ജറ്റവതരണത്തിനുശേഷം മൂന്ന് ദിവസത്തെ പൊതുചർച്ച നടത്തണം. തുടർന്ന് സബ്ജക്ട് കമ്മിറ്റികളുടെ പരിശോധനയ്ക്ക് വിടണം. പരിശോധന പൂർത്തിയാവാൻ രണ്ടാഴ്ചയെടുക്കും. അതു കഴിഞ്ഞ് സമ്മേളനം പുനരാരംഭിച്ച് ബഡ്ജറ്റ് മാർച്ച് 31നകം പാസാക്കണം. ഇപ്രകാരം നടപടികൾ പൂർത്തിയാക്കണമെങ്കിൽ ഫെബ്രുവരി ആദ്യം ബഡ്ജറ്റ് അവതരിപ്പിക്കണം.
പൊതുചർച്ച രണ്ട് ദിവസത്തേക്ക് പരിമിതപ്പെടുത്തി ഫെബ്രുവരി ഏഴിന് പിരിഞ്ഞ് സബ്ജക്ട് കമ്മിറ്റി പരിശോധനകളിലേക്ക് കടക്കാനാണ് ആലോചിക്കുന്നത്.
സർക്കാരുമായി ഇടഞ്ഞുനിൽക്കുന്ന ഗവർണറുടെ നയപ്രഖ്യാപനം ഒഴിവാക്കുന്നതിന്റെ ഭാഗമായി ഡിസംബറിൽ ചേർന്ന നിയമസഭാസമ്മേളനം അവസാനിപ്പിക്കാതെ (പ്രറോഗ് ചെയ്യൽ) ഈ മാസം 23ന് സഭാസമ്മേളനം പുനരാരംഭിക്കാനാണ് ആലോചനയുള്ളത്. 23ന് തുടങ്ങണോയെന്നതിലും ഇന്നത്തെ മന്ത്രിസഭായോഗത്തിൽ ധാരണയായേക്കും. സജി ചെറിയാന്റെ മന്ത്രിസഭാ പുനഃപ്രവേശം ഇന്ന് വൈകിട്ട് രാജ്ഭവനിലുണ്ട്. എല്ലാ മാസത്തെയും ആദ്യ മന്ത്രിസഭായോഗ ദിവസം ഏതെങ്കിലുമൊരു മന്ത്രിയുടെ വസതിയിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും വിരുന്നൊരുക്കുന്ന പതിവനുസരിച്ച് ഇന്ന് വൈകിട്ട് മന്ത്രി ആന്റണി രാജുവിന്റെ വസതിയിൽ വിരുന്ന് നിശ്ചയിച്ചിട്ടുണ്ട്. സജി ചെറിയാനും സൽക്കാരത്തിൽ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |