SignIn
Kerala Kaumudi Online
Saturday, 20 April 2024 6.24 AM IST

സൈനിക മേധാവിയെ നീക്കം ചെയ്ത് ഉത്തരകൊറിയ

king

പ്യോങ്യാങ്: ഉത്തര കൊറിയയുടെ രാഷ്ട്രപതി കിം ജോങ് ഉന്നിനു ശേഷം ഏറ്റവും അധികാരമുള്ള സൈനിക മേധാവിയായ പാക് ജോങ് ചോണിനെ ഉത്തരകൊറിയ പുറത്താക്കിയതായി റിപ്പോർട്ട്. ഭരണകക്ഷിയായ വർക്കേഴ്സ് പാർട്ടിയുടെ സെൻട്രൽ മിലിട്ടറി കമ്മിഷൻ വൈസ് ചെയർമാനായും പാർട്ടിയുടെ സെൻട്രൽ കമ്മിറ്റി സെക്രട്ടറിയായും പാക്ക് സേവനമനുഷ്ഠിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച നടന്ന കമ്മിറ്റിയുടെ വാർഷിക യോഗത്തിൽ പുതിയ സൈനിക മേധാവിയായി റി യോങ് ഗിൽ നിയമിതനായതായി ഔദ്യോഗിക മാദ്ധ്യമമായ കെ.സി.എൻ.എ റിപ്പോർട്ട് ചെയ്തു.

പിരിച്ചുവിടലിന് പിന്നിലെ കാരണം വ്യക്തമല്ല. എങ്കിലും 2023ലെ പ്രതിരോധ തന്ത്രത്തിന്റെ ഭാഗമായി യു.എസിനെയും ദക്ഷിണ കൊറിയയെയും നേരിടാൻ പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളും വലിയ ആണവായുധങ്ങളും വേണമെന്ന് കിം ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് പാക്കിന്റെ പിരിച്ചുവിടൽ എന്നത് ശ്രദ്ധേയമാണ്. വാർഷിക സമ്മേളനത്തിനിടെ വേദിയുടെ മുൻ നിരയിൽ തല താഴ്ത്തി ഇരിക്കുന്ന പാക്കിന്റെ ദൃശ്യങ്ങൾ കൊറിയൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പുതുവത്സര ദിനത്തിൽ മുത്തച്ഛനെയും പിതാവിനെയും അടക്കം ചെയ്തിരിക്കുന്ന കുംസുസൻ കൊട്ടാരത്തിൽ കിം ജോങ് ഉൻ സന്ദർശനം നടത്തിയപ്പോഴും പാക്കിന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നില്ല.

ഉത്തര കൊറിയ നേതൃസ്ഥാനത്തുള്ളവരെ പതിവായി മാറ്റുന്നതും വർഷാവസാനമുള്ള മീറ്റിംഗിൽ അത്തരം നവീകരണങ്ങളും പ്രധാന നയ തീരുമാനങ്ങളും പ്രഖ്യാപിക്കുന്നതും പതിവാണ്. കിം ജോങ് ഉന്നിന്റെ നേതൃത്വത്തിലുള്ള പാർട്ടിയുടെ സെൻട്രൽ മിലിട്ടറി കമ്മിഷൻ രാജ്യത്തെ ഏറ്റവും ശക്തമായ സൈനിക തീരുമാനങ്ങൾ എടുക്കുന്ന കേന്ദ്രമായാണ് കണക്കാക്കപ്പെടുന്നത്.

2020ൽ പോളിറ്റ് ബ്യൂറോയിലേക്ക് സ്ഥാനക്കയറ്റം നേടിയ പാക്ക്, കിമ്മിന്റെ കീഴിലുള്ള ഏറ്റവും ഉയർന്ന സൈനിക പദവിയായ മാർഷൽ പദവിയും നേടി. കഴിഞ്ഞ നവംബറിൽ നടന്ന ദക്ഷിണ കൊറിയ യു.എസ് സംയുക്ത സൈനികാഭ്യാസങ്ങൾക്കെതിരെ അദ്ദേഹം ശക്തമായി രംഗത്തെത്തിയിരുന്നു.

ഇരുകൊറിയകളും തമ്മിൽ സംഘർഷം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പുതിയ ഭൂഖണ്ഡാന്തര മിസൈൽ പരീക്ഷിക്കാനും ആണവായുധ ശേഖരം വിപുലപ്പെടുത്താനും കിം ജോങ് ഉൻ നിർദ്ദേശം നല്കിയിരുന്നു. യു.എസിന്റെ നേതൃത്വത്തിലുള്ള എതിരാളികളെ നേരിടാൻ ഇതാവശ്യമാണെന്ന് ഭരണകക്ഷിയായ വർക്കേഴ്സ് പാർട്ടി വ്യക്തമാക്കി.

കഴിഞ്ഞയാഴ്ച ഉത്തരകൊറിയ ദക്ഷിണ കൊറിയയിലേക്കു ഡ്രോണുകളും മിസൈലുകളും അയച്ചതിനെത്തുടർന്നു ഇരുവരും തമ്മിലുള്ള സംഘർഷം വർദ്ധിച്ചിരിക്കുകയാണ്. ഏതു സാഹചര്യവും നേരിടാൻ കരുതിയിരിക്കണമെന്ന് ദക്ഷിണകൊറിയൻ പ്രസിഡന്റ് യൂൺ സുക് യോൾ സൈന്യത്തിനു നിർദ്ദേശം നല്കുകയും ചെയ്തു. കിഴക്കൻ തീരത്ത് ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈൽ പരീക്ഷണവും നടത്തിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.