മുംബയ്: കാറപകടത്തിൽ പരിക്കേറ്റ ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി മുംബയിലേയ്ക്ക് മാറ്റുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് (ബി സി സി ഐ). ഡെറാഡൂണിലെ സ്വകാര്യ ആശുപത്രിയിലാണ് ഋഷഭ് ഇപ്പോൾ ഉള്ളത്. ബി സി സി ഐ പാനൽ ഡോക്ടർമാർ ഋഷഭിന്റെ മെഡിക്കൽ റിപ്പോർട്ടുകൾ പരിശോധിച്ച് വിലയിരുത്തും. കൂടാതെ ചികിത്സയ്ക്കായി വിദേശത്തേയ്ക്ക് മാറ്റുന്നത് ബോർഡ് പരിഗണിച്ചേക്കും. വലതുകാല്‍മുട്ടില്‍ ലിഗമെന്റിന് പൊട്ടലുള്ളതിനാലാണ് താരത്തിന് വിദഗ്ദ്ധ ചികിത്സ ആവശ്യമുള്ളത്.
ഡിസംബർ 30ന് പുലർച്ചെയാണ് ഋഷഭ് പന്തിന് അപകടം നടന്നത്. ഡൽഹി– ഡെറാഡൂൺ ഹൈവേയിൽ ഹരിദ്വാർ ജില്ലയിൽ വച്ചായിരുന്നു അപകടം. കാർ ഡിവൈഡറിലിടിച്ച് മറുഭാഗത്തെ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. കാറിലെ ചില്ലും തകർത്താണ് ഋഷഭിനെ പുറത്തെടുത്തത്. കാർ പൂർണമായി കത്തി നശിക്കുകയും ചെയ്തിരുന്നു. ബംഗ്ളാദേശുമായുള്ള പരമ്പര കഴിഞ്ഞ് ഡൽഹിയിൽ എത്തിയ ഋഷഭ്, സ്വദേശമായ ഉത്തരാഖണ്ഡിലെ റൂർക്കിയിലേക്ക് ഡ്രൈവ് ചെയ്തു പോവുന്ന വഴിയാണ് അപകടം. ഋഷഭ് പന്തിന്റെ നെറ്റിയിലും കാലിലും പരിക്കേറ്റിട്ടുണ്ടെന്നാണ് ഡോക്ടർമാർ അറിയിച്ചിരുന്നത്. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്.
ഋഷഭ് പന്തിന്റെ ചികിത്സകൾ ബി സി സി ഐയുടെ മേൽനോട്ടത്തിലായിരിക്കും നടക്കുക. കുറഞ്ഞത് രണ്ട് മാസത്തേയ്ക്ക് മത്സരങ്ങളിൽ നിന്ന് ഋഷഭിനെ മാറ്റി നിർത്തുമെന്നാണ് റിപ്പോർട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |