കോഴിക്കോട്: കണ്ണൂരിന്റെ വീറിൽ വീഴാതെ പോരാടിയ ആതിഥേയരായ കോഴിക്കോട് സംസ്ഥാന സ്കൂൾ കലോത്സവ കപ്പ് നെഞ്ചോടു ചേർത്തു. അവസാനനിമിഷംവരെ നീണ്ട ഉദ്വേഗത്തിന് വിരാമമിട്ട് 945 പോയിന്റുമായാണ് കോഴിക്കോട് സ്വർണക്കപ്പിൽ വീണ്ടും മുത്തമിട്ടത്.
19-ാം തവണയാണ് കോഴിക്കോട് കിരീടം നേടുന്നത്. 2007 മുതൽ തുടർച്ചയായുള്ള മുന്നേറ്റത്തിന് കഴിഞ്ഞതവണ തടയിട്ട പാലക്കാടിനോട് മധുരമായി പകരം വീട്ടിയിരിക്കയാണ് കോഴിക്കോട്. ഇത്തവണ ആദ്യ ദിനങ്ങളിൽ കണ്ണൂരായിരുന്നു മുന്നിൽ.
ഇഞ്ചോടിച്ച് പൊരുതിയ കണ്ണൂരും പാലക്കാടും 925 പോയിന്റ് വീതം നേടി രണ്ടാം സ്ഥാനം പങ്കിട്ടു. അഞ്ച് മത്സരങ്ങളുടെ ഫലം ശേഷിക്കേ മുൻ ജേതാക്കളായ പാലക്കാട് മൂന്നാം സ്ഥാനത്തായിരുന്നു. അവസാന മത്സരങ്ങളിലെ ആധിപത്യമാണ് രണ്ടാം സ്ഥാനത്തെത്തിച്ചത്. 915 പോയിന്റോടെ തൃശൂരാണ് മൂന്നാം സ്ഥാനത്ത്.
ഹൈസ്‌കൂൾ വിഭാഗത്തിൽ 446 പോയിന്റുമായി കോഴിക്കോട് ഒന്നാമതെത്തി. 443 പോയിന്റുമായി പാലക്കാട് രണ്ടാമതും 436 പോയിന്റുമായി തൃശൂർ മൂന്നാം സ്ഥാനത്തുമാണ്. ഹയർ സെക്കൻഡറി വിഭാഗത്തിൽ 500 പോയിന്റുമായി കണ്ണൂരാണ് ഒന്നാം സ്ഥാനത്ത്. 499 പോയിന്റുമായി കോഴിക്കോട് രണ്ടാമതും 482 പോയിന്റുമായി പാലക്കാട് മൂന്നാമതുമാണ്.
സംസ്‌കൃത കലോത്സവത്തിൽ 95 പോയിന്റുമായി കൊല്ലവും അറബിക് കലോത്സവത്തിൽ അത്രതന്നെ പോയിന്റുമായി പാലക്കാടും ഒന്നാം സ്ഥാനത്തുണ്ട്.
സ്‌കൂളുകളിൽ പാലക്കാട് ആലത്തൂർ ഗുരുകുലം സ്‌കൂൾ 156 പോയിന്റുമായി ഒന്നാം സ്ഥാനക്കാരായി. 142 പോയിന്റുമായി തിരുവനന്തപുരം വഴുതക്കാട് കാർമൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥനത്തെത്തി. കാഞ്ഞങ്ങാട് ദുർഗ എച്ച്,എസ്.എസിനാണ് മൂന്നാം സ്ഥാനം. ഹൈസ്‌കൂൾ വിഭാഗത്തിൽ ആലത്തൂർ ഗുരുകുലവും ഹയർസെക്കൻഡറി വിഭാഗത്തിൽ കാഞ്ഞങ്ങാട് ദുർഗ എച്ച്.എസ്.എസും ഒന്നാമതെത്തി. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |