SignIn
Kerala Kaumudi Online
Friday, 26 April 2024 7.46 AM IST

ക്രിമിനൽ പൊലീസിനെ നേരത്തേ അറിയാൻ രഹസ്യസെല്ലുകൾ, പെരുമാറ്റം നന്നാക്കാൻ സിലബസ് പരിഷ്കരണം

report

നടപടി 'കേരളകൗമുദി" റിപ്പോർട്ടുകളെത്തുടർന്ന്

തിരുവനന്തപുരം: പൊലീസിലെ ക്രിമിനലുകളെ നേരത്തേ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിനായി രഹസ്യസ്വഭാവമുള്ള ആഭ്യന്തര വിജിലൻസ് സെല്ലുകൾ പൊലീസ് വകുപ്പിൽ രൂപീകരിച്ച് പ്രവർത്തനംതുടങ്ങി. പൊലീസ് ആസ്ഥാനത്തെ അഡി.ഡി.ജി.പിയുടെ മേൽനോട്ടത്തിൽ സംസ്ഥാന, ജില്ലാതലങ്ങളിൽ ഐ.ജിമാർ, എസ്.പിമാർ. ഡിവൈ.എസ്.പിമാർ എന്നിവരടങ്ങിയതാണ് വിജിലൻസ് സെല്ലുകൾ. ഇതിലെ അംഗങ്ങളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. എ.ഡി.ജി.പി, ഐ.ജി, ഡി.ഐ.ജിമാർ, 3എസ്.പിമാർ, 4ഡിവൈ.എസ്.പിമാർ എന്നിവരാണ് സംസ്ഥാനതല സെല്ലിലുള്ളത്.

എല്ലാ റാങ്കുകളിലുമുള്ള പൊലീസുദ്യോഗസ്ഥരുടെ പെരുമാറ്റദൂഷ്യം, മണ്ണ്- മണൽ മാഫിയകളുമായും ക്രിമിനലുകളുമായും ഗുണ്ടകളുമായുള്ള ബന്ധം, സ്ത്രീകളോടും കുട്ടികളോടുമുള്ള മോശം ഇടപെടൽ, ലഹരിസംഘങ്ങളുമായുള്ള ബന്ധം, പണപ്പിരിവ്, പലിശയിടപാട് എന്നിവയെല്ലാം കണ്ടെത്തി പൊലീസ് ആസ്ഥാനത്ത്‌ റിപ്പോർട്ട് ചെയ്യുകയാണ് സെല്ലിന്റെ ചുമതല. പൊലീസ് മേധാവിയും അഡി.ഡി.ജി.പിമാരുമടങ്ങിയ സമിതി ഈ റിപ്പോർട്ട് പരിശോധിച്ച് അന്വേഷണത്തിനും നടപടിക്കും നിർദ്ദേശിക്കും. കുറ്റക്കാരെ ഉടൻ സേനയിൽ നിന്ന് പുറത്താക്കും. ക്രിമിനൽ ബന്ധമുള്ളവരെ രഹസ്യമായി നിരീക്ഷിക്കാനും സെല്ലിന് അധികാരമുണ്ട്.

പൊലീസിലെ ക്രിമിനലുകളെക്കുറിച്ച് 'ക്രിമിനൽത്തൊപ്പി" എന്ന പേരിൽ പരമ്പരയും മറ്റു റിപ്പോർട്ടുകളും കേരളകൗമുദി പ്രസിദ്ധീകരിച്ചിരുന്നു. ഇതേത്തുടർന്നാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമുള്ള അടിയന്തര നടപടി. രണ്ടു ജില്ലകളിൽ നിന്ന് പൊലീസുകാരുടെ ക്രിമിനൽ നടപടികൾ ചൂണ്ടിക്കാട്ടിയുള്ള റിപ്പോർട്ടുകൾ ഇതിനകം പൊലീസ് ആസ്ഥാനത്ത് ലഭിച്ചു. ഇത് അടിസ്ഥാനമാക്കി വകുപ്പുതല അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കും. പൊലീസുകാരുടെ സ്വഭാവദൂഷ്യം ഒഴിവാക്കാൻ പൊലീസ് പരിശീലനത്തിനുള്ള സിലബസിൽ 'ബിഹേവിയറൽ ചെയ്ഞ്ച്" എന്ന മൊഡ്യൂൾ ഉൾപ്പെടുത്താനും തീരുമാനമായി. ജനുവരിയിൽ ബറ്റാലിയനുകളിലേക്ക് ആയിരം പൊലീസുകാരെ റിക്രൂട്ട് ചെയ്യുമ്പോൾ, പുതിയ മൊഡ്യൂൾ കൂടി ഉൾപ്പെടുത്തിയ സിലബസ് പ്രകാരമായിരിക്കും പരിശീലനം. പരാതിക്കാരായ സ്ത്രീകളോടും പ്രായമുള്ളവരോടും സ്റ്റേഷനിലെത്തുന്നവരോടും മാന്യമായ പെരുമാറ്റം ഉറപ്പാക്കാനുള്ള നിർദ്ദേശങ്ങളടങ്ങിയതാണ് ഈ മൊഡ്യൂൾ. ടി.പി.സെൻകുമാർ ഡി.ജി.പിയായിരിക്കെ 2015ൽ പൊലീസിലെ അഴിമതി തടയാൻ ആഭ്യന്തര വിജിലൻസ് സെൽ രൂപീകരിച്ചെങ്കിലും അത് പിന്നീട് നിർജ്ജീവമായിരുന്നു.

രാഷ്ട്രീയസ്വാധീനം നടക്കില്ല

പൊലീസിലെ ക്രിമിനലുകൾക്ക് രാഷ്ട്രീയസ്വാധീനമുപയോഗിച്ച് രക്ഷപെടാൻ പഴുതില്ലാത്ത നിലയിലാണ് വിജിലൻസ് സെല്ലുകൾ രൂപീകരിച്ചിട്ടുള്ളത്. ഗുണ്ടകളുമായും മാഫിയകളുമായും ലഹരിസംഘങ്ങളുമായും അവിശുദ്ധബന്ധം തുടരുന്ന പൊലീസ് ഉദ്യോഗസ്ഥർ സുരക്ഷിതരായി വിലസുന്നെന്ന് ഇന്റലിജൻസ് മേധാവി ടി.കെ.വിനോദ്കുമാർ ഉന്നത പൊലീസുദ്യോഗസ്ഥരുടെ യോഗത്തിൽ നേരത്തേ തുറന്നുപറഞ്ഞിരുന്നു.മണ്ണ്-മണൽ മാഫിയ മുതൽ കൊടുംക്രിമിനലുകൾ വരെ പൊലീസുകാരുടെ ചങ്ങാതിമാരാണ്. ഇവരെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗം വിവരം നൽകിയാലും ജില്ല പൊലീസ് മേധാവികൾ നടപടിയെടുത്തിരുന്നില്ല.


നടപടിക്കുള്ള വകുപ്പുകൾ
സെക്ഷൻ-29(1)

പൊലീസുദ്യോഗസ്ഥർ പൊതുജനങ്ങളോടുള്ള ഇടപെടലുകളിൽ മര്യാദയും ഔചിത്യവും അവസരോചിതമായ സഹാനുഭൂതിയും പ്രകടിപ്പിക്കേണ്ടതും സഭ്യയും മാന്യവുമായ ഭാഷ ഉപയോഗിക്കേണ്ടതുമാണ്. അല്ലാത്തവരെ ഒഴിവാക്കാം.

സെക്ഷൻ-86(1)(സി)

മാനസികമായോ ശാരീരികമായോ പെരുമാറ്റം കൊണ്ടോ പൊലീസിന്റെ കർത്തവ്യങ്ങൾ നിർവഹിക്കുന്നതിന് അയോഗ്യനായാൽ പൊലീസുദ്യോഗസ്ഥനായി തുടരാൻ അർഹതയില്ല.

സെക്ഷൻ-86(3)

അക്രമോത്സുകത, അസാന്മാർഗ്ഗികത എന്നിവയടങ്ങിയ കുറ്റത്തിന് ശിക്ഷിച്ചവരെയും പ്രതികളെയും സസ്പെൻഡ് ചെയ്തശേഷം ഹിയറിംഗ് നടത്തി പിരിച്ചുവിടാം, നിർബന്ധമായി വിരമിപ്പിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 1
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.