തിരുവനന്തപുരം: പതിനെട്ട് വയസിൽ താഴെയുള്ള ഭിന്നശേഷി കുട്ടികളുടെ പെൻഷൻ സംബന്ധിച്ച ആശയക്കുഴപ്പം അകലുന്നു. അനർഹർക്കുള്ള ആനുകൂല്യം ഒഴിവാക്കുന്നതിന്റെ പേരിൽ ഭിന്നശേഷി കുട്ടികൾക്കുള്ള പെൻഷൻ നിറുത്തലാക്കാൻ സർക്കാർ തീരുമാനിച്ചെന്ന രീതിയിൽ പഞ്ചായത്ത് ഡയറക്ടറേറ്റിൽ നിന്ന് ഉത്തരവ് വന്നത് കുട്ടികളെയും രക്ഷിതാക്കളെയും ആശങ്കയിലാഴ്ത്തിയിരുന്നു. എന്നാൽ, കുട്ടികളിൽ സ്ഥിരം ഭിന്നശേഷി കാർഡുള്ളവർക്ക് മാത്രം പെൻഷൻ നൽകിയാൽ മതിയെന്ന തീരുമാനം സർക്കാർ കൈക്കൊണ്ടിട്ടില്ലെന്നാണ് വിവരം.
. പതിനെട്ടു വയസിൽ താഴെയുള്ള ഭിന്നശേഷി കുട്ടികൾക്ക് പെൻഷൻ നിറുത്തലാക്കിയെന്ന വാർത്ത കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. പരാതിയെത്തുടർന്ന് ഭിന്നശേഷി കമ്മിഷൻ നടത്തിയ അന്വേഷണത്തിലാണ് ഇത്തരമൊരു ഉത്തരവ് സർക്കാരോ കാബിനറ്റോ കൈക്കൊണ്ടിട്ടില്ലെന്ന് അറിഞ്ഞത്. ധനവകുപ്പിൽ നിന്നുള്ള ഒരു ഉത്തരവിലെ ആശയക്കുഴപ്പമാണ് പഞ്ചായത്ത് ഡയറക്ടറുടെ കാര്യാലയത്തിൽ നിന്ന് ഇത്തരമൊരു ഉത്തരവ് പുറത്തുവരാൻ കാരണം.. നിരവധി കുട്ടികളെ ബാധിക്കുന്ന വിഷയത്തിൽ ഇത്ര അനാസ്ഥ കാട്ടിയതിൽ രക്ഷിതാക്കൾ രോഷാകുലരാണ്. വകുപ്പു മന്ത്രിയോ സെക്രട്ടറിയോ അറിയാതെയാണ് ഉത്തരവ് കഴിഞ്ഞ നവംബർ ഒന്നിന് പുറത്തുവന്നത്. പെൻഷൻ ലഭിക്കാൻ സ്ഥിരം ഭിന്നശേഷി സർട്ടിഫിക്കറ്റോ കേന്ദ്രസർക്കാരിന്റെ യു.ഡി.ഐ.ഡി കാർഡോ വേണമെന്നായിരുന്നു ഉത്തരവ് .പഞ്ചായത്ത് ഡയറക്ടറുടെ കാര്യാലയത്തിൽ നിന്ന് അഡീഷണൽ ഡയറക്ടറാണ് ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർക്കും നഗരസഭാ സെക്രട്ടറിമാർക്കും ഉത്തരവ് അയച്ചത്. പ്രതിമാസം 1600 രൂപയാണ് പെൻഷൻ. ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച് പഞ്ചാപകേശൻ സർക്കാരിനോട് ആവശ്യപ്പെട്ടു..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |