■ഇന്ന് വീണ്ടും കോഴിക്കോട്ട്
കോഴിക്കോട്: കേരള രാഷ്ട്രീയത്തിൽ സജീവമാകാൻ കോഴിക്കോട്ട് നിന്നു തുടങ്ങിയ ശശി തരൂരിന്റെ കേരള പര്യടനത്തിന്റെ രണ്ടാംഘട്ടം ഇന്ന് വീണ്ടും കോഴിക്കോട്ട് നിന്ന്. നവംബറിൽ കോഴിക്കോട്ട് തുടക്കമിട്ട തരൂരിന്റെ പര്യടനം കോൺഗ്രസ് പാർട്ടിക്കുള്ളിൽ വലിയ വിവാദമുണ്ടാക്കിയിരുന്നു. സംഘാടകരായ യൂത്ത് കോൺഗ്രസ് പരിപാടിയുടെ തലേദിവസം പിൻമാറിയതും ഡി.സി.സി പ്രസിഡന്റടക്കമുള്ളവർ പങ്കെടുക്കാതിരുന്നതും
പാർട്ടിയിൽ കോലാഹലമുണ്ടാക്കി.
ഇന്ന് വീണ്ടും തരൂർ പൊതുപരിപാടികളുമായി വരുമ്പോൾ കൂടെ കോഴിക്കോട്ടെ കോൺഗ്രസുകാരുമുണ്ടെന്നും വിലക്കേതുമില്ലെന്നതുമാണ് പ്രത്യേകത. കെ.കരുണാകരൻ ട്രസ്റ്റിന്റെ പരിപാടിക്ക് മുൻകൂട്ടി ഏറ്റുപോയതിനാൽ താനുണ്ടാകില്ലെന്നും മറ്റ് നേതാക്കളെല്ലാം തരൂരിനൊപ്പം പരിപാടികളിലുണ്ടാവുമെന്നും കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കെ.പ്രവീൺകുമാർ പറഞ്ഞു. തരൂരിനൊപ്പം എന്ത് വിലക്കുണ്ടായാലും അടിയുറച്ച് നിൽക്കുമെന്ന് പ്രഖ്യാപിച്ച എം.കെ.രാഘവൻ എം.പിയാണ് ഇത്തവണയും പരിപാടികൾ നിയന്ത്രിക്കുന്നത്.
ഇന്നലെ മലപ്പുറത്ത് വിവിധ മത-രാഷ്ട്രീയ സംഘടനാപ്രതിനിധികളെ സന്ദർശിച്ച ശേഷം വൈകിട്ടോടെ തരൂർ കോഴിക്കോട്ടെത്തി. സാമൂതിരി രാജാവിനെ സന്ദർശിച്ച അദ്ദേഹം തളി ക്ഷേത്രത്തിലും ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തിലുമെത്തി. എല്ലായിടത്തും വലിയ സ്വീകരണമായിരുന്നു. കുറ്റിച്ചിറ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിക്കുന്ന ഇ.വി ഉസ്മാൻ കോയ അനുസ്മരണ സമ്മേളനമാണ് പ്രധാന പൊതുപരിപാടി. അതിനിടെ രാവിലെ രണ്ടു സെഷനുകളിലായി കേരള ലിറ്ററേച്ചൽ ഫെസ്റ്റിവലിലും എത്തുന്നുണ്ട്. ഒപ്പം സമസ്ത അദ്ധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങൾ, മുജാഹിദ് നേതാക്കളായ ടി.പി അബ്ദുള്ളകോയ മദനി ഡോ.ഹുസൈൻ മടവൂർ, വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ഭാരവാഹികൾ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തും. കോഴിക്കോട് സിൽവർ ഹിൽസ് എച്ച്.എസ്.എസ് വിദ്യാർത്ഥികളുമായുള്ള സംവാദത്തിലും പങ്കു ചേരും. കേഴിക്കോട്ടെ പരിപാടികൾ കഴിഞ്ഞാൽ പിന്നെ കണ്ണൂരിലേക്കാണ് യാത്ര.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |