പൊതുതിരഞ്ഞെടുപ്പു കഴിഞ്ഞുള്ള ആദ്യ സമ്മേളനത്തിലും ഓരോ വർഷത്തെയും ആദ്യ സമ്മേളനത്തിലും ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ വേണം നിയമസഭാ നടപടികൾ ആരംഭിക്കേണ്ടത് എന്നാണ് ഭരണഘടന വ്യവസ്ഥ ചെയ്യുന്നത്. ഗവർണറാണ് പ്രസംഗം വായിക്കുന്നതെങ്കിലും അതു തയ്യാറാക്കി കൊടുക്കുന്നത് സംസ്ഥാന മന്ത്രിസഭയാണ്. ചുരുക്കത്തിൽ മന്ത്രിസഭയുടെ നയമാണ് നിയമസഭയിൽ പ്രഖ്യാപിക്കുന്നത് ; ഗവർണറുടേതല്ല. അതുകൊണ്ടുതന്നെ നയപ്രഖ്യാപന പ്രസംഗത്തിൽ നിന്ന് എന്തെങ്കിലും വെട്ടിമാറ്റാനോ മറ്റെന്തെങ്കിലും കൂട്ടിച്ചേർക്കാനോ ഗവർണർക്ക് അധികാരമില്ല. കേന്ദ്രം ഭരിക്കുന്ന കക്ഷിയല്ല സംസ്ഥാനം ഭരിക്കുന്നതെങ്കിൽ ചിലപ്പോഴൊക്കെ കേന്ദ്ര സർക്കാരിനെതിരെയുള്ള വിമർശനം നയപ്രഖ്യാപനത്തിൽ ഉണ്ടായേക്കാം. കേന്ദ്രത്തിന്റെ പ്രതിപുരുഷനായ ഗവർണർ അതു വായിക്കാൻ മടിക്കുന്നത് സ്വാഭാവികം. 1967 ൽ പശ്ചിമ ബംഗാൾ ഗവർണറായിരുന്ന ധർമ്മവീര അന്നത്തെ കോൺഗ്രസ് ഇതര കൂട്ടുകക്ഷി സർക്കാരിന്റെ നയപ്രഖ്യാപനത്തിൽ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്ന ഭാഗങ്ങൾ വായിക്കാതെ വിട്ടുകളഞ്ഞു. അതു വിവാദമായി. പക്ഷേ ധർമ്മവീര നിലപാടു തിരുത്തിയില്ല. സർക്കാർ എഴുതിക്കൊടുത്ത പ്രസംഗം നിയമസഭ പിന്നീടു അംഗീകരിക്കുകയും ചെയ്തു. പിന്നീടു പലപ്പോഴും പല നിയമസഭകളിലും ഇതാവർത്തിച്ചു.
2001 ൽ അധികാരമേറ്റ യു.ഡി.എഫ് സർക്കാർ അതിനുമുമ്പ് അധികാരത്തിലുണ്ടായിരുന്ന എൽ.ഡി.എഫ് സർക്കാരിനെ കുറ്റപ്പെടുത്തുന്ന ഭാഗങ്ങൾ നയപ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയെങ്കിലും ഗവർണർ സുഖ്ദേവ് സിംഗ് കാംഗ് ആ ഭാഗങ്ങൾ വായിക്കാതെ വിട്ടു കളഞ്ഞു. മുഖ്യമന്ത്രി എ.കെ. ആന്റണി കലഹിക്കുകയോ പരിഭവിക്കുകയോ ചെയ്തില്ല. ആരും ഗവർണറെ കുറ്റപ്പെടുത്തിയതുമില്ല. കഴിഞ്ഞ വർഷം കേരള മന്ത്രിസഭ തയ്യാറാക്കിയ നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിസമ്മതിച്ചു. പിന്നീട് മുഖ്യമന്ത്രി നേരിട്ടെത്തി അദ്ദേഹത്തെ അനുനയിപ്പിച്ചു. അദ്ദേഹം പ്രസംഗം പൂർണമായും വായിച്ചു. ചിലയിടത്ത് തനിക്കുള്ള ഭിന്നാഭിപ്രായം സൂചിപ്പിക്കുകയും ചെയ്തു. ഗവർണറും സംസ്ഥാന സർക്കാരും തമ്മിൽ കടുത്ത അഭിപ്രായഭിന്നത നിലനിൽക്കുന്ന സാഹചര്യത്തിൽ ഇത്തവണ കേരള നിയമസഭയിൽ നയപ്രഖ്യാപനം ഉണ്ടാവില്ലെന്നുവരെ കേട്ടിരുന്നു. എന്നാൽ നയപ്രഖ്യാപന പ്രസംഗം ഉണ്ടാകുമെന്നാണ് ഒടുവിൽ കേൾക്കുന്നത്. ഗവർണർക്കും സർക്കാരിനുമിടയിൽ മഞ്ഞുരുകിയെന്നർത്ഥം.
എന്നാൽ അഭൂതപൂർവമായ സംഭവങ്ങളാണ് ജനുവരി ഒമ്പതാം തീയതി തിങ്കളാഴ്ച തമിഴ്നാട് നിയമസഭയിൽ അരങ്ങേറിയത്. ഗവർണർ ആർ. എൻ. രവി തമിഴ്നാട് മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തിലെ ചില ഭാഗങ്ങൾ വായിക്കാൻ കൂട്ടാക്കിയില്ല. മറ്റു ചില ഭാഗങ്ങൾ കൂട്ടിച്ചേർത്തു വായിക്കുകയും ചെയ്തു. തൊട്ടുപിന്നാലെ സ്പീക്കർ നയപ്രഖ്യാപനത്തിന്റെ തമിഴ് പരിഭാഷയും വായിച്ചു. നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ തിരുത്തൽ വരുത്താൻ സാദ്ധ്യതയുണ്ടെന്ന് സൂചന ലഭിച്ച തമിഴ്നാട് മുഖ്യമന്ത്രി സഭയിൽ വായിച്ച പ്രസംഗമല്ല സർക്കാർ അംഗീകരിച്ചതാണ് യഥാർത്ഥ നയപ്രഖ്യാപനമെന്ന പ്രസ്താവന വായിക്കുകയും നിയമസഭ അതു പാസാക്കുകയും ചെയ്തു. കുപിതനായ ഗവർണർ ദേശീയഗാനത്തിന് കാത്തു നിൽക്കാതെ നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി. തമിഴ്നാട് കേന്ദ്ര സഹായത്തോടെ നടപ്പാക്കിയ പദ്ധതികളെക്കുറിച്ചുള്ള ചില കാര്യങ്ങളാണ് ഗവർണർ സ്വന്തം നിലയ്ക്ക് കൂട്ടിച്ചേർത്തത്. വിട്ടുകളഞ്ഞ ഭാഗങ്ങൾ കേന്ദ്ര സർക്കാരിനോ മറ്റാർക്കെങ്കിലുമോ എതിരായിട്ടുള്ളവയായിരുന്നില്ല. മറിച്ച് തമിഴ്നാടിന്റെ ദ്രാവിഡ പാരമ്പര്യത്തിൽ അഭിമാനം കൊള്ളുന്ന പൊതുപരാമർശങ്ങൾ മാത്രമായിരുന്നു. 'സാമൂഹ്യനീതി,ആത്മാഭിമാനം, എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം, സ്ത്രീ ശാക്തീകരണം, മതനിരപേക്ഷത, സഹാനുഭൂതി തുടങ്ങിയവയിൽ അധിഷ്ഠിതമാണ് ഈ സർക്കാർ. തന്തൈ പെരിയോർ, അംബേദ്കർ, പെരുന്തലൈവർ കാമരാജർ, പേരറിഞ്ജർ അണ്ണ, മുത്തമിഴ് അറിഞ്ജർ കലൈഞ്ജർ, തുടങ്ങിയ മഹാരഥന്മാരുടെ തത്വങ്ങളും ആദർശങ്ങളും പിൻപറ്റിയാണ് ഈ സർക്കാർ ജനങ്ങൾക്ക് ദ്രാവിഡ മാതൃകാഭരണം നൽകുന്നത് എന്നും 'തമിഴ്നാട് സമാധാനത്തിന്റെ സങ്കേതമായി തുടരുകയും ഏറെ വിദേശ നിക്ഷേപം ആകർഷിക്കുകയും എല്ലാ മേഖലകളിലും മുൻനിരക്കാരായി മാറുകയും ചെയ്തു" എന്നുമുള്ള ഭാഗങ്ങളാണ് ഗവർണർ മന:പൂർവം വായിക്കാതെവിട്ടത്. ഇതിൽ ആക്ഷേപകരമായി യാതൊന്നും ഇല്ലെന്നിരിക്കിലും ഗവർണർ എന്തുകൊണ്ട് ഈ ഭാഗങ്ങൾ ഒഴിവാക്കി?
ബീഹാറുകാരനായ രവീന്ദ്രനാരായണ രവി 1976 ബാച്ചിലെ കേരള കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനായിരുന്നു. സംസ്ഥാനത്തെ പല ജില്ലകളിലും അദ്ദേഹം ജോലിചെയ്തിട്ടുണ്ട്. പിന്നീട് കേന്ദ്ര കേഡറിലേക്ക് പോയി. 2012 ൽ സർവീസിൽ നിന്ന് വിരമിച്ചു. 2014 ൽ അദ്ദേഹത്തെ നരേന്ദ്രമോദി ഇന്റലിജൻസ് ബ്യൂറോയുടെ സ്പെഷ്യൽ ഡയറക്ടറായും 2018 ൽ ദേശീയ സുരക്ഷ ഡെപ്യൂട്ടി ഉപദേഷ്ടാവായും നിയമിച്ചു. പിന്നീട് നാഗാലാൻഡിലും മേഘാലയയിലും ഗവർണറായി. 2021 മേയിൽ എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിൽ ഡി.എം.കെ തമിഴ്നാട്ടിൽ അധികാരത്തിൽ വന്നു. 2021 സെപ്തംബറിൽ രവിയെ തമിഴ്നാട് ഗവർണറായി നിയമിച്ചു. അന്നു മുതൽ ഇന്നുവരെ ഗവർണറും സർക്കാരും തമ്മിലുള്ള ബന്ധം ഒട്ടും സൗഹാർദ്ദപരമല്ല. ദൈനംദിന ഭരണത്തിൽപോലും ഗവർണർ ഇടപെടുകയും ഇടങ്കോലിടുകയും ചെയ്തുകൊണ്ടിരിക്കുന്നു. രാജീവ് ഗാന്ധി വധക്കേസിൽ പ്രതി പേരറിവാളനെ ജയിലിൽനിന്ന് വിട്ടയക്കാനുള്ള സർക്കാർ തീരുമാനത്തെ ഗവർണർ എതിർത്തത് വിവാദമായി. ആ നടപടിയെ സുപ്രീം കോടതി നിശിതമായി വിമർശിച്ചു. നിയമസഭ പാസാക്കിയ 21 ബില്ലുകൾ ഗവർണർ അംഗീകാരം നൽകാതെ തടഞ്ഞു വച്ചിരിക്കുകയാണ്. തർക്കങ്ങൾ അവിടെയും അവസാനിക്കുന്നില്ല. തമിഴ്നാട് എന്ന പേരു തന്നെ വിഘടനവാദത്തെയും വിഭജനവാദത്തെയും സൂചിപ്പിക്കുന്ന ഒന്നാണെന്ന് ഗവർണർക്ക് തോന്നുന്നു. അതുകൊണ്ട് സംസ്ഥാനത്തിന്റെ പേര് തമിഴകം എന്നാക്കി മാറ്റണമത്രേ. നിർദ്ദേശം ഭരണകക്ഷിക്കെന്നല്ല സംസ്ഥാനത്തെ ഒരു കക്ഷിക്കും സ്വീകാര്യമല്ല.
കേരളമോ കർണാടകമോ ആന്ധ്രയോ തെലുങ്കാനയോ പോലെ ദേശീയമുഖ്യധാരയിൽ പൂർണമായി ലയിച്ച സംസ്ഥാനമല്ല തമിഴ്നാട്. ദ്രാവിഡ കഴകവും ദ്രാവിഡ മുന്നേറ്റ കഴകവും വളരെക്കാലം വിഭജനവാദത്തിന്റെ വക്താക്കളായിരുന്നു. 1945 - 47 കാലഘട്ടത്തിൽ ദ്രാവിഡ കഴകം നേതാക്കളായ ഇ.വി. രാമസ്വാമി നായ്ക്കരും സി.എൻ. അണ്ണാദുരൈയും പാകിസ്ഥാൻവാദത്തെ പിന്തുണയ്ക്കുകയും മുസ്ളിം ലീഗിന്റെ സമ്മേളനങ്ങളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. പാകിസ്ഥാൻ മാതൃകയിൽ ഒരു ദ്രാവിഡനാടാണ് അവർ ആവശ്യപ്പെട്ടിരുന്നത്. അന്ന് പക്ഷേ ദ്രാവിഡ കഴകത്തിന് ജനപിന്തുണ കുറവായിരുന്നു; അവിഭക്ത മദ്രാസ് സംസ്ഥാനത്ത് കോൺഗ്രസിനായിരുന്നു മേൽക്കോയ്മ. സി.രാജഗോപാലാചാരിയെയും കെ. കാമരാജിനെയും പോലെ തലയെടുപ്പുള്ള നേതാക്കളും ആ പാർട്ടിയിൽ ഉണ്ടായിരുന്നു. 1956 ൽ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന പുന: നിർണയം നടക്കുകയും മദ്രാസ് സംസ്ഥാനത്തു നിന്ന് മലയാളവും കന്നടയും തെലുങ്കും സംസാരിക്കുന്ന പ്രദേശങ്ങൾ വേർപെടുകയും ചെയ്തു. അതോടെ ദ്രാവിഡ കഴകവും ദ്രാവിഡ മുന്നേറ്റ കഴകവും സ്വതന്ത്ര തമിഴ്നാടിനു വേണ്ടി വാദിച്ചു. അവർ ഇന്ത്യയുടെ ഭൂപരമായ ഐക്യത്തെയോ അഖണ്ഡതയെയോ പരമാധികാരത്തെയോ ആദരിച്ചില്ല. ഹിന്ദി രാഷ്ട്രഭാഷയാക്കിയതിനെ എതിർത്തു. ഇംഗ്ളീഷ് വിദ്യാഭ്യാസത്തെപ്പോലും പ്രോത്സാഹിപ്പിച്ചില്ല. 1960 ജൂണിലെ ഹിന്ദി വിരുദ്ധ സമരത്തിൽ പങ്കെടുത്ത ഡി.എം.കെ പ്രവർത്തകർ ഇന്ത്യയുടെ ഭൂപടവും പതാകയും ഭരണഘടനയും കത്തിച്ചാണ് പ്രതിഷേധിച്ചത്. ജവഹർലാൽ നെഹ്റു അവരോടു കടുത്ത നിലപാടു സ്വീകരിച്ചു. 1963 ഒക്ടോബറിൽ ഭരണഘടനയുടെ 16 -ാം ഭേദഗതി പാസാക്കി. രാജ്യത്തിന്റെ അഖണ്ഡതയും പരമാധികാരവും ചോദ്യം ചെയ്യുന്നത് കുറ്റകരവും ശിക്ഷാർഹവുമാക്കി. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർ ഇന്ത്യൻ ഭരണഘടനയോടു കൂറു പുലർത്തണമെന്നും അഖണ്ഡതയും പരമാധികാരവും കാത്തുസൂക്ഷിക്കുമെന്ന് പ്രതിജ്ഞ ചെയ്യണമെന്നും വ്യവസ്ഥ ഉൾപ്പെടുത്തി. അതോടെ ഡി.എം.കെ പത്തിമടക്കി. സ്വതന്ത്ര പരമാധികാര തമിഴ്നാട് എന്ന ആവശ്യം ഉപേക്ഷിക്കുകയായിരുന്നു. 1967 ലെ പൊതുതിരഞ്ഞെടുപ്പിൽ ഡി.എം.കെ കേവല ഭൂരിപക്ഷം നേടി അധികാരത്തിൽവന്നു. സി.എൻ. അണ്ണാദുരൈ മുഖ്യമന്ത്രിയായി. സംസ്ഥാനത്തിന്റെ പേര് തമിഴ്നാട് എന്നാക്കി മാറ്റി. കേന്ദ്രത്തിലെ കോൺഗ്രസ് സർക്കാരിനോ ബി.ജെ.പിയുടെ പൂർവരൂപമായിരുന്ന ഭാരതീയ ജനസംഘമടക്കം അന്നുണ്ടായിരുന്ന മറ്റേതെങ്കിലും രാഷ്ട്രീയ പാർട്ടിക്കോ അതിൽ ഒരനിഷ്ടവും തോന്നിയില്ല. അധികാരത്തിൽ വന്നതോടെ ഡി.എം.കെ നേതാക്കളുടെ പെരുമാറ്റത്തിലും സംസാരത്തിലുമൊക്കെ മാർദ്ദവവും കൈവന്നു. ഇടയ്ക്ക് ഹിന്ദിവിരുദ്ധ പ്രക്ഷോഭവും കേന്ദ്രവിരുദ്ധ പ്രക്ഷോഭവും സംഘടിപ്പിക്കുമെങ്കിലും വലിയ കലഹത്തിനോ കലാപത്തിനോ അവർ ഒരുങ്ങിയില്ല. എന്നിട്ടും 356 -ാം അനുച്ഛേദ പ്രകാരം രണ്ടുതവണ കരുണാനിധി നയിച്ച ഡി.എം.കെ സർക്കാരുകൾ ഡിസ്മിസ് ചെയ്യപ്പെട്ടു.
കാലാന്തരത്തിൽ ഡി.എം.കെ പിളർന്ന് എ.ഡി.എം.കെയും എം.ഡി.എം.കെയും ഡി.എം.ഡി.കെയുമുണ്ടായി. അതനുസരിച്ച് ദ്രാവിഡ രാഷ്ട്രീയത്തിന്റെ ശക്തി കുറയുകയല്ല കൂടുകയാണ് ഉണ്ടായത്. മറുഭാഗത്ത് ദേശീയകക്ഷിയായ കോൺഗ്രസ് വല്ലാതെ ക്ഷയിച്ചു. ഇപ്പോൾ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയാണെങ്കിൽ ദ്രാവിഡ പാർട്ടികളെ വെല്ലുവിളിക്കാൻ വേണ്ടത്ര ശക്തി ആർജ്ജിച്ചിട്ടുമില്ല. അതുകൊണ്ടു തന്നെ തന്തൈ പെരിയോറും അറിഞ്ജർ അണ്ണായും തമിഴ്നാട്ടിൽ മഹാത്മാഗാന്ധിയെക്കാളും പണ്ഡിറ്റ് നെഹ്റുവിനെക്കാളും ജനകീയ അംഗീകാരം നേടിയവരാണ്. ഇത്തരം ആരാധനാ മൂർത്തികളെ ഏതെങ്കിലും തരത്തിൽ താഴ്ത്തിക്കെട്ടുന്നത് തമിഴരുടെ ആത്മാഭിമാനത്തിന് എതിരാണെന്നും അവർ കരുതുന്നു. മറ്റു തെന്നിന്ത്യൻ സംസ്ഥാനങ്ങളിലുള്ളവരെ അപേക്ഷിച്ച് വൈകാരികമായി പ്രതികരിക്കുന്നവരാണ് തമിഴ്നാട്ടുകാർ.
തമിഴ് ഭാഷയുടെയും സംസ്കാരത്തിന്റെയും മേന്മയെക്കുറിച്ച് അവർക്ക് യാതൊരു സംശയവുമില്ല. അവയെ അവഹേളിക്കുന്നവർ ആരായാലും ജനശത്രുക്കളാണ്. അങ്ങനെ ഒരു വൈകാരിക അന്തരീക്ഷം നിലനിൽക്കുമ്പോഴാണ് ബീഹാറിൽ നിന്നുവന്ന ഗവർണർ സംസ്ഥാനത്തിന്റെ പേരുമാറ്റണമെന്ന് ശഠിക്കുന്നതും സർക്കാരിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ ഇടങ്കോലിടുന്നതും നയപ്രഖ്യാപന പ്രസംഗത്തിൽ പെരിയോറുടെയും കലൈഞ്ജറുടെയുമൊക്കെ പേരുകൾ പരാമർശിക്കാൻ കൂട്ടാക്കാതിരിക്കുന്നതും. അതുകൊണ്ടു തന്നെയാണ് നയപ്രഖ്യാപനം വായിച്ചു തീരുമ്പോഴേക്കും ഗവർണർക്കെതിരെ നിയമസഭ പ്രമേയം പാസാക്കിയത്. 'ഗെറ്റ് ഔട്ട് രവി"എന്ന ഹാഷ് ടാഗുണ്ടായതും വെറുതേ അല്ല.
കേരള നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാഷ്ട്രപതിക്ക് അയക്കുന്നതു പോലെയല്ല ആർ. എൻ. രവി തമിഴ്നാട്ടിൽ ബില്ലുകൾക്ക് അനുവാദം നൽകാതെ പിടിച്ചു വയ്ക്കുന്നത്. തങ്ങളുടെ ചരിത്രത്തെയോ പൈതൃകത്തെയോ ഭാഷയെയോ സംസ്കാരത്തെയോ താഴ്ത്തിക്കെട്ടുന്നത് തമിഴ് മക്കൾ ഒരു കാരണവശാലും അംഗീകരിക്കുകയില്ല. അവർ വളരെ വൈകാരികമായി പ്രതികരിക്കുന്നവരാണ് ; ഏതറ്റം വരെ പോകാൻ മടിക്കാത്തവരുമാണ്. അതുകൊണ്ടു തന്നെ ഗവർണറെ നിലയ്ക്കു നിറുത്തുന്നതാണ് കേന്ദ്ര സർക്കാരിനും രാജ്യത്തിനും നല്ലത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |