തിരുവനന്തപുരം: ഗുണ്ടകളും ലഹരിമാഫിയയുമായുള്ള ബന്ധം പൊളിക്കാനും ഗുണ്ടാസംഘങ്ങൾക്കും ഗുണ്ടാബന്ധമുള്ള പൊലീസുകാർക്കുമെതിരെ കർശന നടപടിയെടുക്കാനും മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. ക്രമസമാധാന ചുമതലയുള്ള അഡി.ഡി.ജി.പി എം.ആർ.അജിത്കുമാർ, ഇന്റലിജൻസ് മേധാവി ടി.കെ.വിനോദ്കുമാർ, തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ സി.നാഗരാജു, റൂറൽ എസ്.പി ഡി.ശില്പ എന്നിവരെ മുഖ്യമന്ത്രി ഇന്നലെ തന്റെ ഓഫീസിലേക്ക് വിളിച്ചുവരുത്തി. തലസ്ഥാനത്തെ ഗുണ്ടാപ്രവർത്തനം അടിച്ചമർത്തണമെന്നും ജനങ്ങൾക്ക് സ്വൈരജീവിതം ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി കർശന നിർദ്ദേശംനൽകി. 'ഗുണ്ടകളെ പോറ്റുന്നത് ലഹരി മാഫിയ' എന്ന തലക്കെട്ടിൽ കേരളകൗമുദി ഞായറാഴ്ച പ്രസിദ്ധീകരിച്ച റിപ്പോർട്ടിനെത്തുടർന്നാണ് മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടൽ.
തലസ്ഥാനത്ത് ഒരു ഡിവൈ.എസ്.പിക്കും സി.ഐയ്ക്കുമടക്കം 6 പൊലീസുകാർക്ക് ഗുണ്ടാബന്ധമുണ്ടെന്നും തലസ്ഥാനത്തെ ഗുണ്ടാനേതാക്കളുമായി അടുത്ത ബന്ധമുള്ള ഇവർ, ഗുണ്ട പ്രവർത്തനങ്ങൾക്കടക്കം സഹായം നൽകുന്നതായും കേരളകൗമുദി ചൂണ്ടിക്കാട്ടിയിരുന്നു. പിന്നാലെ, എറണാകുളം, ആലുവ, കൊല്ലം, കണ്ണൂർ എന്നിവിടങ്ങളിലെ ഗുണ്ടാബന്ധമുള്ള ഉദ്യോഗസ്ഥരുടെ പട്ടിക ഇന്റലിജൻസ് മേധാവി സർക്കാരിനു കൈമാറി. ഇവരെല്ലാം ക്രമസമാധാന ചുമതലയിലുമാണ്. ഇവർക്കെതിരേ അന്വേഷണം നടത്തി ഉടൻ നടപടിയെടുക്കാനും ക്രമസമാധാന ചുമതലയിൽ നിന്നൊഴിവാക്കാനും മുഖ്യമന്ത്രി നിർദ്ദേശിച്ചു.
ഇന്റലിജൻസ് റിപ്പോർട്ട്
തലസ്ഥാനത്ത് ഭരണസിരാകേന്ദ്രത്തിന്റെ മൂക്കിനുതാഴെ ആവർത്തിച്ച് ഗുണ്ട ആക്രമണങ്ങളുണ്ടായിട്ടും പ്രതികളായ ഗുണ്ടാനേതാക്കളെ പിടിച്ചില്ല. ഇവർക്ക് ഒളിവിൽ പോകാനടക്കം പൊലീസിന്റെ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. ലഹരിമരുന്ന് മാഫിയ ഗുണ്ടാസംഘങ്ങൾക്ക് സാമ്പത്തികസഹായം നൽകുന്നുണ്ടെന്നും അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ലഹരി കടത്തിനടക്കം സഹായിക്കാനാണിതെന്നും ഏറെ അപകടകരമാണിതെന്നും ഇന്റലിജൻസ് കണ്ടെത്തിയിട്ടുണ്ട്.
ഗുണ്ടകളുടെ വിളയാട്ടം
മുഖ്യമന്ത്രിയുടെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി ആർ. രാജശേഖരൻ നായരുടെ ഇളയ സഹോദരൻ ശ്രീകുമാരൻ നായരെ ഗുണ്ടകൾ മർദ്ദിച്ച് കിണറ്റിലെറിഞ്ഞത് ഗുണ്ടാവിളയാട്ടത്തിന്റെ തീവ്രത വ്യക്തമാക്കുന്നതാണ്. വീടിന്റെ കോൺക്രീറ്റിന് വെള്ളമൊഴിക്കാനെത്തിയപ്പോൾ വീടിനുള്ളിൽ കണ്ട അപരിചിതൻ ആരെന്ന് തിരക്കിയതായിരുന്നു പ്രകോപനം. കണിയാപുരത്ത് യുവാവിനെ തട്ടിക്കൊണ്ടുപോകുകയും അന്വേഷിക്കാനെത്തിയ പൊലീസിനു നേരേ ബോംബെറിയുകയും ചെയ്ത ഗുണ്ടകളാണ് ശ്രീകുമാരൻനായരെയും ആക്രമിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |