കൊച്ചി: ഹൈക്കോടതി നിർദ്ദേശ പ്രകാരം പൊലീസ് അന്വേഷിക്കുന്ന 25 ലക്ഷത്തിന്റെ കൈക്കൂലിക്കേസിൽ ആരോപണ വിധേയനായ അഭിഭാഷകന്റെയും പണം കൈമാറിയെന്നു കരുതുന്ന പീഡനക്കേസ് പ്രതിയായ സിനിമാ നിർമ്മാതാവിന്റെയും മൊഴി ഉടൻ രേഖപ്പെടുത്തും. ശനിയാഴ്ചക്കകം പൊലീസ് ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകിയേക്കും.
പീഡനക്കേസിൽ മുൻകൂർ ജാമ്യം ലഭിക്കാൻ ഹൈക്കോടതി ജഡ്ജിക്ക് നൽകാനെന്ന പേരിൽ അഭിഭാഷകൻ സിനിമാ നിർമ്മാതാവിൽ നിന്ന് 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. നിർമ്മാതാവ് പ്രതിയായ പീഡനക്കേസ് പരിഗണിച്ച ജഡ്ജിയുടെ ശ്രദ്ധയിൽ ആരോപണം എത്തിയതോടെയാണ് അന്വേഷണം ഫുൾ കോർട്ട് ചേർന്ന് പൊലീസിന് കൈമാറിയത്. ഹൈക്കോടതി അഡ്വക്കേറ്റ്‌സ് അസോസിയേഷന്റെ സുപ്രധാന ചുമതലയിലുളള അഭിഭാഷകനെതിരെ ഉയർന്ന ആരോപണം അന്വേഷിക്കാൻ ഹൈക്കോടതി രജിസ്ട്രാർ ഡി.ജി.പിയോട് ആവശ്യപ്പെടുകയായിരുന്നു.
കൈക്കൂലി ആരോപണം: ചീഫ് ജസ്റ്റിസിന്റെ
ചടങ്ങിൽ നിന്ന് അഭിഭാഷകനെ ഒഴിവാക്കി
കൊച്ചി: ജഡ്ജിക്ക് നൽകാനെന്ന പേരിൽ കക്ഷിയിൽ നിന്ന് 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് ആരോപണ വിധേയനായ കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ നേതാവിനെ ചീഫ് ജസ്റ്റിസ് എസ്. മണികുമാർ മുഖ്യാതിഥിയായ ചടങ്ങിലെ അദ്ധ്യക്ഷ സ്ഥാനത്തു നിന്ന് ഒഴിവാക്കി. ഇന്ന് ഹൈക്കോടതി ഓഡിറ്റോറിയത്തിൽ നടക്കുന്ന ഉപഭോക്തൃ നിയമത്തെക്കുറിച്ചുള്ള പുസ്തകത്തിന്റെ പ്രകാശനവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ബ്രോഷറിൽ ഈ അഭിഭാഷകന്റെ പേരാണ് അദ്ധ്യക്ഷ സ്ഥാനത്ത് വച്ചിരുന്നത്. ഇതിനിടെയാണ് കൈക്കൂലി ആരോപണം പുറത്തു വരികയും അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതി സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നൽകുകയും ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |