ചാലക്കുടി: പോട്ട പള്ളിയിലെ തിരുന്നാളിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങവേ ബൈക്കും ടോറസും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. ബൈക്ക് യാത്രികരായ ചാലക്കുടി പൊലീസ് സ്റ്റേഷൻ റോഡിലെ ആലപ്പാട്ട് ജോസിന്റെ മകൻ ബ്രൈറ്റ് (24), കൂടപ്പുഴ വെട്ടുകടവ് കറുകപ്പിള്ളി മാത്യുവിന്റെ മകൻ ഷിനോജ് (23) എന്നിവരാണ് മരിച്ചത്. ഇന്നലെ പുലർച്ചെയായിരുന്നു അപകടം.
ഷിനോജ് ഓടിച്ചിരുന്ന ബൈക്ക് പോട്ട കവലയിൽ നിന്ന് ദേശീയ പാതയിലേക്ക് കയറുന്നതിനിടെ ടോറസ് ലോറിയിൽ ഇടിക്കുകയായിരുന്നു. പിന്നിലിരുന്ന ബ്രൈറ്റ് തെറിച്ചു വീണു. ഇതിനിടെ തൃശൂർ ഭാഗത്ത് നിന്നും വന്ന മറ്റൊരു ലോറി ബ്രൈറ്റിന്റെ ദേഹത്ത് കയറിയിറങ്ങി. ഇരുവരും സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. ബൈക്ക് പൂർണ്ണമായും തകർന്നു.
ചാലക്കുടി പള്ളിയിലെ തബലിസ്റ്റ് ജോസിന്റെ മകനാണ് ബ്രൈറ്റ്. അടുത്ത മാസം ജോലിക്കായി യു.കെയിലേയ്ക്ക് പോകാനിരിക്കുകയായിരുന്നു. മൃതദേഹം ഇന്ന് വൈകിട്ട് അഞ്ചിന് ഫൊറോന പള്ളി സെമിത്തേരിയിൽ സംസ്‌കരിക്കും. ചാലക്കുടി ഫൊറോന പള്ളിയിലെ ഓഫീസ് ജീവനക്കാരി ബിന്ദുവാണ് അമ്മ. സഹോദരി മീനു (യു.കെ). ഷിനോജിന്റെ സംസ്‌കാരം നടത്തി. ജോളിയാണ് അമ്മ. ഷിജോ, ഷിന്റോ എന്നിവർ സഹോദരങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |