കീവ് : യുക്രെയിനിൽ ജനവാസ മേഖലയിലേക്ക് ഹെലികോപ്ടർ തകർന്നു വീണ് ആഭ്യന്തര മന്ത്രി ഡെന്നിസ് മൊനസ്റ്റൈർസ്കീ ( 42 ) ഉൾപ്പെടെ 17 പേർ കൊല്ലപ്പെട്ടു. ഫസ്റ്റ് ഡെപ്യൂട്ടി മിനിസ്റ്റർ യെവ്‌ഹെൻ യെനിൻ ( 42 ), സ്റ്റേറ്റ് സെക്രട്ടറി യൂറി ലബ്‌കോവിച് ( 33 ) എന്നിവരടക്കം ആഭ്യന്തര മന്ത്രാലയത്തിലെ അഞ്ച് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. കൊല്ലപ്പെട്ടവരിൽ മൂന്ന് പേർ ഹെലികോപ്ടർ ജീവനക്കാരാണ്. ഹെലികോപ്ടർ തകർന്നു വീണ പ്രദേശത്തുണ്ടായിരുന്ന എട്ടു പേരും മരിച്ചു. ഇതിൽ നാല് പേർ കുട്ടികളാണ്. 12 കുട്ടികളടക്കം 30 പേർക്ക് പരിക്കേറ്റു. ഇന്നലെ പ്രാദേശിക സമയം രാവിലെ 8.20ഓടെ ( ഇന്ത്യൻ സമയം രാവിലെ 11.50 ) കിഴക്കൻ കീവിൽ ബ്രോവെറി നഗരത്തിൽ ഒരു നഴ്സറിക്ക് സമീപമാണ് അപകടമുണ്ടായത്. അപകട കാരണം വ്യക്തമല്ല. ഹെലികോപ്ടറിനെ ലക്ഷ്യം വച്ചുള്ള ആക്രമണം നടന്നില്ലെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി അന്വേഷണത്തിന് ഉത്തരവിട്ടു. അട്ടിമറി, സാങ്കേതിക തകരാർ, വ്യോമ നിയമങ്ങളിലെ ലംഘനം തുടങ്ങിയവ അന്വേഷിക്കുന്നതായി സെക്യൂരിറ്റി സർവീസ് ഒഫ് യുക്രെയിൻ ( എസ്.ബി.യു ) അറിയിച്ചു. സെലെൻസ്കിയുടെ ഉന്നത ഉപദേഷ്ടാക്കളിൽ ഒരാളായിരുന്നു ആഭ്യന്തര മന്ത്രി ഡെന്നിസ്. റഷ്യയുമായി പോരാട്ടം തുടരുന്ന ഖാർക്കീവിലേക്കുള്ള യാത്രക്കിടെയാണ് ഹെലികോപ്ടർ തകർന്നുവീണത്. റഷ്യൻ അധിനിവേശത്തിനിടെ പൊലീസിന്റെ ചുമതലയും സുരക്ഷയും നിയന്ത്രിച്ചിരുന്നത് ഡെന്നിസിന്റെ നേതൃത്വത്തിലാണ്.
കാരണം അവ്യക്തം
യുക്രെയിൻ സ്റ്റേറ്റ് എമർജൻസി സർവീസിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഫ്രഞ്ച് സൂപ്പർ പ്യൂമ ഹെലികോപ്ടറാണ് തകർന്നത്. അപകട സമയം കടുത്ത മഞ്ഞുണ്ടായിരുന്നു. റഷ്യൻ ആക്രമണത്തെ തുടർന്ന് താറുമാറായ പ്രദേശത്തെ വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചിരുന്നില്ല. നിയന്ത്രണം നഷ്ടമായ ഹെലികോപ്ടർ പ്രദേശത്ത് വട്ടമിട്ട് പറന്നെന്നും കെട്ടിടങ്ങളിലേക്ക് ഇടിച്ചു കയറാതിരിക്കാൻ പൈലറ്റ് ശ്രമിച്ചെന്നും ദൃക്സാക്ഷികൾ പറഞ്ഞു.
തീഗോളമായ ഹെലികോപ്ടർ നഴ്സറി പരിസരത്തേക്ക് വീഴുകയായിരുന്നു. നഴ്സറിയുടെ പ്രധാന കെട്ടിടത്തിലേക്കും തീ പടർന്നു. കെട്ടിടത്തിന് കാര്യമായ നാശനഷ്ടമുണ്ട്. റോട്ടറുകളിലൊന്ന് ഒരു കാറിന്റെ മുകളിലേക്കാണ് വീണത്. കുട്ടികൾ നഴ്സറിയിലേക്ക് എത്തുന്ന സമയത്താണ് അപകടംമുണ്ടായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |