കൊച്ചി: നരേന്ദ്രമോദി സർക്കാർ കേരളത്തിന് നൽകിയ സാമ്പത്തികസഹായം സംബന്ധിച്ച് ധവളപത്രമിറക്കാൻ തയ്യാറാകണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സംസ്ഥാനം കടക്കെണിയിലാകാൻ കാരണം സർക്കാരിന്റെ അഴിമതിയും ധൂർത്തുമാണ്. യു.പി.എ സർക്കാർ 10 വർഷം നൽകിയ സഹായവും നരേന്ദ്രമോദി സർക്കാർ എട്ടുവർഷമായി നൽകിയ സഹായവും താരതമ്യം ചെയ്യാൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ തയ്യാറാകണം. മോദിയുടെ കാലത്താണ് കേരളത്തിന് ഏറ്റവും കൂടുതൽ ധനസഹായം ലഭിച്ചത്. 2021- 22 കാലത്ത് 69,000 കോടി രൂപയാണ് കേന്ദ്രം നൽകിയത്.
കുത്തകക്കാരുടെ നികുതി പിരിക്കാതെ സാധാരണക്കാരെ പിഴിയുകയാണ് സർക്കാർ. നിത്യോപയോഗ സാധനങ്ങൾക്കും വൈദ്യുതിക്കും വെള്ളത്തിനും വില കൂട്ടി. സി.പി.എമ്മിന്റെ രാഷ്ട്രീയതാത്പര്യം സംരക്ഷിക്കാനാണ് കെ.വി. തോമസിനെ ഡൽഹിയിൽ നിയമിക്കുന്നത്.
ഹൈക്കോടതി നിർദ്ദേശിച്ചിട്ടും സ്വത്തുക്കൾ കണ്ടുകെട്ടാൻ തയ്യാറാകാത്തത് പോപ്പുലർ ഫ്രണ്ടിനെ പ്രീണിപ്പിച്ച് മുസ്ളിം സമുദായത്തിൽ കടന്നുകയറാനാണ്. സി.പി.എമ്മിന്റെ നടപടി രാജ്യദ്രോഹവും വിനാശകരവുമാണ്.
ഫെബ്രുവരി നാലിന് സംസ്ഥാനകമ്മിറ്റി ചേർന്ന് സർക്കാരിനെതിരായ സമരങ്ങൾ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |