ന്യൂഡൽഹി: നഗരത്തിലെ സ്‌ത്രീ സുരക്ഷയെക്കുറിച്ച് നേരിട്ട് പരിശോധന നടത്തുകയായിരുന്ന ഡൽഹി വനിതാ കമ്മിഷൻ മേധാവി സ്വാതി മലിവാളിനെ കാറിന്റെ ജനൽ ഗ്ളാസിനിടയിൽ കൈകുരുക്കി 15 മീറ്ററോളം വലിച്ചിഴച്ചയാൾ പിടിയിൽ. ദക്ഷിണ ഡൽഹിയിലെ സംഗം വിഹാർ സ്വദേശി ഹരീഷ് ചന്ദ്രയാണ്(47) അറസ്റ്റിലായത്. സംഭവത്തിൽ ദേശീയ വനിതാ കമ്മിഷൻ പൊലീസിനോട് റിപ്പോർട്ട് തേടി.
രാത്രിയിൽ റോഡിൽ ഒറ്റയ്‌ക്കാകുന്ന സ്‌ത്രീകളുടെ അവസ്ഥ പരിശോധിക്കാനിറങ്ങിയ സ്വാതിക്ക് ഇന്നലെ പുലർച്ചെ 3ന് ഡൽഹി എയിംസിനു സമീപമാണ് ദുരനുഭവമുണ്ടായത്. ഒറ്റയ്‌ക്ക് നടപ്പാതയിൽ നിൽക്കുകയായിരുന്ന സ്വാതിയെ മദ്യലഹരിയിലായിരുന്ന ഹരീഷ്ചന്ദ്ര തന്റെ കാറിൽ കയറാൻ നിർബന്ധിച്ചു. വിസമ്മതിച്ചപ്പോൾ കാർ മുന്നോട്ടെടുത്തെങ്കിലും തിരികെയെത്തി വീണ്ടും കൂടെച്ചെല്ലാൻ ആവശ്യപ്പെട്ടു. സ്വാതിക്കൊപ്പമുള്ളവർ അൽപമകലെ സംഭവം വീക്ഷിച്ച് നിൽക്കുന്നുണ്ടായിരുന്നു. അവർ സിഗ്‌നൽ നൽകിയതനുസരിച്ച് കാറിന്റെ വിൻഡോയിലൂടെ കൈകടത്തി സ്വാതി ഇയാളെ പിടിച്ചുനിറുത്താൻ ശ്രമിക്കവേ ഗ്ളാസ് ഉയർത്തുകയായിരുന്നു. ഗ്ളാസിനിടയിൽ കൈ കുടുങ്ങിയ സ്വാതിയെ 15 മീറ്ററോളം വലിച്ചിഴച്ചു. കൂടെയുള്ളവർ ബഹളം വച്ചപ്പോഴാണ് വിൻഡോ താഴ്ത്തിയത്. തുടർന്ന് സ്വാതി പൊലീസ് കൺട്രോൾ റൂമിൽ വിവരമറിയിക്കുകയും ഹരീഷിനെ അറസ്റ്റു ചെയ്യുകയുമായിരുന്നു.
സ്വാതി മാലിവാൾ
അഞ്ജലിയെന്ന യുവതിയെ ഇടിച്ച കാർ വലിച്ചിഴച്ച് കൊന്ന സംഭവത്തിന് ശേഷം സൽഹിയിലെ സുരക്ഷ വിലയിരുത്തുകയായിരുന്നു ലക്ഷ്യം. ദൈവം രക്ഷിച്ചു. അല്ലെങ്കിൽ അഞ്ജലിയുടെ ഗതി എനിക്കും വന്നേനേ. ഡൽഹിയിൽ വനിതാ കമ്മിഷൻ അദ്ധ്യക്ഷയുടെ സ്ഥിതി ഇതാണെങ്കിൽ മറ്റുള്ളവരുടെ കാര്യം എന്തായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |