വെല്ലിംഗ്ടൺ: ന്യൂസിലൻഡിന്റെ 41-ാം പ്രധാനമന്ത്രിയായി ക്രിസ് ഹിപ്കിൻസ് ഇന്നലെ അധികാരമേറ്റു. സാമൂഹിക വികസന മന്ത്രിയായിരുന്ന കാർമെൽ സെപുലോണി ഉപപ്രധാനമന്ത്രിയായും ചുമതലയേറ്റു. രാജ്യത്ത് ഉപപ്രധാനമന്ത്രി പദത്തിലെത്തുന്ന ആദ്യത്തെ പസഫിക് ദ്വീപ് വംശജയാണ് കാർമെൽ.
ആറ് വർഷത്തെ ഭരണത്തിനൊടുവിൽ പദവിയിൽ നിന്ന് രാജി വയ്ക്കുന്നതായി ജെസീന്ത ആർഡേൻ പ്രഖ്യാപിച്ചതോടെയാണ് 44കാരനായ ഹിപ്കിൻസിനെ ലേബർ പാർട്ടി എം.പിമാർ പ്രധാനമന്ത്രി പദത്തിലേക്ക് നോമിനേറ്റ് ചെയ്തത്. ജെസീന്ത പാർലമെന്റിൽ എം.പിയായി തുടരും.
ഒക്ടോബർ 14ന് നടക്കുന്ന പൊതുതിരഞ്ഞെടുപ്പുവരെ ഹിപ്കിൻസ് പ്രധാനമന്ത്രിയായി തുടരും. തിരഞ്ഞെടുപ്പിൽ പാർട്ടിയെ വിജയത്തിലെത്തിക്കുക എന്നത് ഹിപ്കിൻസിന് മുന്നിലെ ഏറ്റവും വലിയ വെല്ലുവിളിയാണ്. എതിരാളികളായ നാഷണൽ പാർട്ടിക്ക് ജനപ്രീതിയേറുന്നതായാണ് സർവേ ഫലങ്ങൾ.
2008ൽ ആദ്യമായി എം.പിയായി തിരഞ്ഞെടുക്കപ്പെട്ട ഹിപ്കിൻസ് കൊവിഡ് പൊട്ടിപ്പുറപ്പെട്ട സമയത്ത് ആരോഗ്യമന്ത്രിയായിരിക്കെ മികച്ച പ്രതിരോധ പ്രവർത്തനങ്ങളിലൂടെ പ്രശംസ നേടിയിരുന്നു. സഭാനേതാവായിരുന്ന ഹിപ്‌കിൻസ് വിദ്യാഭ്യാസം, പൊലീസ്, പൊതുസേവനം വകുപ്പുകളുടെ മന്ത്രിയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |