
30 മണ്ഡലങ്ങളിലും നാമനിർദ്ദേശപത്രിക നൽകി ഡി.എം.കെ
വിഷമവൃത്തത്തിൽ കോൺഗ്രസും ബി.ജെ.പിയും
പുതുച്ചേരി: ഏപ്രിൽ 9ന് തിരഞ്ഞെടുപ്പ് നടക്കുന്ന പുതുച്ചേരിയിൽ നാടകീയ നീക്കങ്ങൾ. മുഖ്യമന്ത്രി എൻ. രംഗസ്വാമിയുടെ ഓൾ ഇന്ത്യ എൻ.ആർ. കോൺഗ്രസിനെ എൻ.ഡി.എയിൽ നിലനിറുത്തുന്നതിന് എൽ.ജെ.പി പാർട്ടിയെ ബി.ജെ.പി ഒഴിവാക്കിയേക്കും. എൽ.ജെ.പിയെ ഒഴിവാക്കിയില്ലെങ്കിൽ മുന്നണിയിൽ തുടരില്ലെന്ന് രംഗസ്വാമി ബി.ജെ.പി നേതൃത്വത്തെ അറിയിച്ചു. മുന്നണിയിൽ നിന്ന് പുറത്തുപോയാൽ വിജയ്‌യുടെ ടി.വി.കെയുമായി എൻ.ആർ.കോൺഗ്രസ് സഖ്യത്തിലായി തിരഞ്ഞെടുപ്പിനെ നേരിടും. വിജയ് ആരാധകൻ കൂടിയാണ് രംഗസ്വാമി.
രംഗസ്വാമി സഖ്യം വിടാൻ തയ്യാറെടുക്കുന്നുവെന്ന അഭ്യൂഹങ്ങൾ തള്ളി, സഖ്യം നിലനിൽക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി.പി രാമലിംഗം മാദ്ധ്യമങ്ങളോടു പറഞ്ഞു. എൻ.ആർ.കോൺഗ്രസ് മുന്നണി വിടുന്ന സാഹചര്യമുണ്ടായാൽ അത് പുതുച്ചേരിയിൽ ബി.ജെ.പിക്ക് തിരിച്ചടിയാകും. അതേസമയം ഡി.എം.കെ- കോൺഗ്രസ് മുന്നിയിലും സീറ്റ് തർക്കം ശക്തമാണ്. 30 സീറ്റുള്ള പുതുച്ചേരിയിൽ കോൺഗ്രസ് 20 സീറ്റുകളിൽ മത്സരിക്കണമെന്നാവശ്യപ്പെടുമ്പോൾ ഡി.എം.കെ 18 സീറ്റുകളാണ് ആവശ്യപ്പെടുന്നത്. പുതുച്ചേരിയിൽ കോൺഗ്രസാണ് ഒന്നാം കക്ഷിയെന്നും ഡി.എം.കെ രണ്ടാമതാണെന്നും കോൺഗ്രസ് വാദിക്കുമ്പോൾ, കോൺഗ്രസ് ക്ഷയിച്ചുവെന്നാണ് ഡി.എം.കെയുടെ വാദം. ഇന്നലെവരെ ഒരു തീരുമാനമാകാതെ തർക്കം നീണ്ടപ്പോൾ 30 മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ നിറുത്താൻ ഡി.എം.കെ തീരുമാനിക്കകയും ഇന്നലെ നാമനിർദ്ദേശപത്രികൾ സമർപ്പിക്കുകയും ചെയ്തു. ചർച്ചകൾ അനന്തമായി നീട്ടികൊണ്ടുപോകാൻ സമയമില്ലെന്നാണ് ഡി.എം.കെ നേതാക്കൾ പറയുന്നത്. പുതുച്ചേരിയിലെ സഖ്യത്തിൽ വിള്ളലുണ്ടായാൽ അത് തമിഴ്നാട് തിരഞ്ഞെടുപ്പിനേയും ബാധിക്കും.
നല്ല ദിവസമായതിനാലാണ് ബുധനാഴ്ച നാമനിർദ്ദേശ പത്രിക സമർപ്പിച്ചുവെന്നും നേതൃത്വത്തിന്റെ ഉത്തരവനുസരിച്ച് മണ്ഡലങ്ങൾ അന്തിമമാക്കിയ ശേഷം നാമനിർദ്ദേശ പത്രിക പിൻവലിക്കുമെന്നും പിന്നീട് ഡി.എം.കെ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |