വാഷിംഗ്ടൺ: വർഷങ്ങളായി ഉന്നത പദവിയിൽ ജോലി ചെയ്തവർക്ക് പോലും പിരിച്ചുവിടൽ നോട്ടീസ് നൽകി ഗൂഗിൾ. ഇപ്പോഴിതാ തന്നെ പിരിച്ചുവിട്ടെന്ന കാര്യം സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുകയാണ് ഗൂഗിളിലെ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ടോമി യോർക്കിൽ. അമ്മയുടെ മരണാനന്തര ചടങ്ങുകൾക്കായി നാട്ടിലേയ്ക്ക് അവധിക്ക് പോയതായിരുന്നു ഇയാൾ. അവധി കഴിഞ്ഞ് ജോലിയിൽ മടങ്ങിയെത്തി നാലാം ദിവസം പിരിച്ചുവിടൽ നോട്ടീസ് ലഭിച്ചുവെന്നാണ് അദ്ദേഹം പറയുന്നത്.
കാൻസർ ബാധിച്ചാണ് തന്റെ അമ്മ മരിച്ചതെന്നും, ഇങ്ങനെ തളർന്നിരിക്കുന്ന സാഹചര്യത്തിൽ മുഖത്തടിക്കുന്നതിന് തുല്യമാണിതെന്നും ടോമി യോർക്കിൽ പറഞ്ഞത്. ഭാര്യയുടെ പ്രസവത്തിന് അവധി എടുത്തവർക്കും അപകടത്തിൽ പരിക്കേറ്റ് വിശ്രമിക്കാൻ അവധി എടുത്തവർക്കും തുടങ്ങി ജോലി പോയ നിരവധി പേരുടെ കഥ കേട്ടിട്ടുണ്ട്. ഇപ്പോൾ ആ അവസ്ഥ ഞാൻ നേരിട്ട് അനുഭവിക്കുകയാണ്. ഇപ്പോൾ ഞാൻ ആകെ തളർന്നിരിക്കുകയാണെന്നും ടോമി യാർക്കിൽ പറഞ്ഞു.
2021ലാണ് ടോമി യാർക്കിൽ ഗൂഗിളിൽ ജോലിയിൽ പ്രവേശിച്ചത്. പിന്നാലെ അമ്മക്ക് കാൻസറാണെന്ന് കണ്ടെത്തി. എന്നാൽ ജോലി പോയതിൽ പശ്ചാത്താപമില്ലെന്നും, അമ്മയ്ക്കൊപ്പം ചെലവഴിച്ച ആ നിമിഷത്തെ കുറിച്ചോർക്കുമ്പോൾ ഞാൻ സന്തോഷവാനാണ് എന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ആഴ്ചയാണ് 12,000 പേരെ പിരിച്ചുവിടുമെന്ന് ഗൂഗിള്‍ പ്രഖ്യാപിച്ചത്. ജോലി ചെയ്യുന്ന കമ്പ്യൂട്ടറുകൾ ഉപയോഗിക്കാൻ കഴിയാതെ വരുമ്പോഴാണ് ജോലി നഷ്ടപ്പെട്ടതായി ചില ജീവനക്കാർ മനസിലാക്കുന്നത്. എന്നാൽ വേണ്ട നടപടിക്രമങ്ങളോടെയാണ് ജീവനക്കാരെ പിരിച്ചുവിടുന്നതെന്നാണ് ഗൂഗിൾ ചീഫ് എക്‌സിക്യൂട്ടീവ് സുന്ദർ പിച്ചൈ പറഞ്ഞത്. ആഗോള ടെക് ഭീമൻമാരായ ട്വിറ്ററും മെറ്റയും ആമസോണുമെല്ലാം നേരത്തെ തന്നെ കൂട്ടപ്പിരിച്ചുവിടൽ നടത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |