SignIn
Kerala Kaumudi Online
Saturday, 02 August 2025 4.02 AM IST

നായകൾ തെരുവിലുണ്ട് , പ്രഖ്യാപനങ്ങൾ കടലാസിലും

Increase Font Size Decrease Font Size Print Page

photo

മനുഷ്യൻ ആദ്യമായി ഇണക്കി വളർത്താൻ ആരംഭിച്ച ജീവിയാണ് നായ. വീട്ടിലെ ഒരംഗത്തെ പോലെ കരുതിയാണ് ആളുകൾ ഓമനമൃഗമായ നായയെ വളർത്തുന്നത്. എന്നാൽ തെരുവിൽ അലയുന്ന നായകൾ മനുഷ്യക്കുയർത്തുന്ന വെല്ലുവിളികൾ ചെറുതല്ല. തെരുവ് നായകളുടെ അനിയന്ത്രിതമായ പെരുപ്പം തെരുവിലേക്കിറങ്ങുന്ന മുഴുവൻ ജനങ്ങളുടേയും ഭയമായി മാറിക്കഴിഞ്ഞു. നായകടിയും ആക്രമണവും അതുമൂലമുള്ള മരണങ്ങൾ പോലും ദിനംപ്രതി വർദ്ധിക്കുന്ന സാഹചര്യത്തിൽ തെരുവ് നായകളെ നിയന്ത്രിക്കേണ്ടത് മനുഷ്യ ജീവന്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്. അതിനായി ലോകത്താകമാനം നടത്തിയ പ്രവർത്തനങ്ങൾക്ക് ഒരു നൂറ്റാണ്ടിലേറെയുള്ള ചരിത്രമുണ്ട്. കൂട്ടത്തോടെ കൊന്നൊടുക്കൽ പോലെയുള്ള ക്രൂരനടപടികളൊക്കെയായിരുന്നു ആദ്യ കാലങ്ങളിൽ നടപ്പിലാക്കിയതെങ്കിൽ പിന്നീട് അതിന് മാറ്റം വന്നു.

അനിമൽ ബർത്ത്

കൺട്രോൾ പദ്ധതി(എ.ബി.സി)​

പ്രായപൂർത്തിയായ നായകളെ പിടികൂടി വന്ധ്യംകരിച്ച് പ്രതിരോധ കുത്തിവെപ്പെടുത്ത ശേഷം തിരികെ വിടുന്ന അനിമൽ ബർത്ത് കൺട്രോൾ നിയമം 2001ലാണ് കേന്ദ്ര സർക്കാർ പാസാക്കിയത്. 1994-95 മുതൽ ഡൽഹി,​മുംബയ്,​കൊൽക്കത്ത തുടങ്ങിയ സ്ഥലങ്ങളിൽ ഈ പദ്ധതി നടന്നുവന്നിരുന്നെങ്കിലും 2001ൽ മാത്രമാണ് നിയമമായി മാറിയത്. പക്ഷേ ആവശ്യമായ വിഭവശേഷി ഇല്ലാത്തത് മൂലം ഈ പദ്ധതി ഫലവത്താകുന്നില്ല എന്നതാണ് വസ്തുത. പ്രശ്നപരിഹാരത്തിന് എന്തെങ്കിലും പദ്ധതിയുണ്ടോ എന്ന് ചോദിച്ചാൽ ഉണ്ടെന്ന് പറയുകയും എന്ത് നേട്ടമുണ്ടായി എന്ന് ചോദിച്ചാൽ ഒന്നും പറയാൻ പറ്റാത്ത ഗതികേടിലുമാണ് നമ്മൾ. നായകളെ പിടികൂടാൻ ആളുകളെ കിട്ടാത്തതും പരിശീലനം ലഭിച്ചവരുടെ അഭാവവും പദ്ധതിയെ പിന്നോട്ടടിച്ചു.

വന്ധ്യംകരിച്ചത്

9001 തെരുവ് നായകളെ മാത്രം

സംസ്ഥാനത്ത് തെരുവുനായ ശല്യം കുറയ്ക്കുന്നതിനായി ആവിഷ്കരിച്ച പദ്ധതികൾ ഫലപ്രദമാകാത്തത് ജനങ്ങളുടെ സ്വൈരജീവിതത്തിന് ഭീഷണിയാകുന്നു. കഴി‌ഞ്ഞവർഷം ഒക്ടോബർ വരെ ആകെ വന്ധ്യംകരിച്ചത് 9001 തെരുവുനായകളെ മാത്രം. നഗരങ്ങളും ഗ്രാമങ്ങളും റെയിൽവേ സ്റ്റേഷനുകളും ആശുപത്രി പരിസരവും ബസ് സ്റ്റാൻഡുകളുമെല്ലാം ഇപ്പോഴും നായകളുടെ വിഹാരകേന്ദ്രങ്ങൾ തന്നെയാണ്. എന്നാൽ വന്ധ്യംകരണം നടത്താനായി പിടിക്കുന്ന നായകളെ അഞ്ച് ദിവസങ്ങൾക്ക് ശേഷം അതേസ്ഥലത്ത് തിരികെ വിടണമെന്നതുകൊണ്ടാണ് ഇവിടങ്ങളിൽ നായകളെ കാണുന്നതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. അതേസമയം തെരുവുനായകളെ പാർപ്പിക്കാൻ പ‌ഞ്ചായത്ത് അടിസ്ഥാനത്തിൽ ഒരു ഷെൽട്ടർ ഹോമുകൾ സ്ഥാപിക്കുമെന്ന പ്രഖ്യാപനം എന്തായെന്ന ചോദ്യത്തിന് ഉത്തരമില്ല.

2019 ലെ സെൻസസ് പ്രകാരം 2,89,986 തെരുവുനായ്ക്കളാണ് സംസ്ഥാനത്തുള്ളത്. 2022 ആകുമ്പോഴേക്കും നാലര ലക്ഷത്തോളമാകാൻ സാദ്ധ്യതയുണ്ടെന്നും അന്ന് പറഞ്ഞിരുന്നു. 2017 മുതൽ 2021 വരെ കുടുംബശ്രീ മുഖേന 79,426 തെരുവുനായ്ക്കളെ വന്ധ്യംകരിച്ചിരുന്നു. എന്നാൽ ആവശ്യത്തിന് നായപിടിത്തുക്കാരെ കിട്ടാത്തതും കുടുംബശ്രീ മുഖേനയുള്ള ആനിമൽ ബർത്ത് കൺട്രോൾ പ്രവർത്തനങ്ങൾ ഹൈക്കോടതി തടഞ്ഞതും പദ്ധതിയുടെ പ്രവർത്തനത്തെ പിന്നോട്ടടിച്ചു. നായകളെ വാക്സിനേഷൻ കേന്ദ്രത്തിലെത്തിച്ചാൽ നായയ്ക്ക് ഒന്നിന് 500 രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടും പദ്ധതി പാളി.

18 എ.ബി.സി യൂണിറ്റ്

ലക്ഷക്കണക്കിന് നായകളെ വന്ധ്യംകരിക്കാൻ സംസ്ഥാനത്താകെ 18 ആനിമൽ ബർത്ത് കൺട്രോൾ യൂണിറ്റ് മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ആദ്യഘട്ടത്തിൽ രണ്ട് ബ്ലോക്കു‍കൾക്ക് കീഴിൽ ഒരു വന്ധ്യംകരണ കേന്ദ്രം എന്ന തോതിൽ ആരംഭിക്കാനായിരുന്നു തീരുമാനം. എല്ലാ കോർപറേഷനുകളിലും എ.ബി.സി കേന്ദ്രം ആരംഭിക്കുമെന്നും മുനിസിപ്പാലിറ്റികൾ സ്വയമോ ബ്ലോക്ക് പഞ്ചായത്തുകളുമായി ചേർന്നോ കേന്ദ്രം ആരംഭിക്കണമെന്നും തീരുമാനമുണ്ടായിരുന്നു.

വാക്സിനേഷനും തഥൈവ

2022 സെപ്തംബർ ഒന്ന് മുതൽ 23 ജനുവരി 9 വരെ 15,247 തെരുവു നായകൾക്കാണ് ആന്റി റാബിസ് വാക്സിൻ നൽകിയത്. തൃശൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ, 3331 നായകൾക്ക്. എന്നാൽ നൂറ് കുത്തിവയ്‌പുപോലും നടക്കാത്ത മൂന്ന് ജില്ലകളുണ്ട്. വയനാട് ആറ്,​ ഇടുക്കി 20,​ കാസർകോട് 14.

ആറു വ‌ർഷത്തിനിടെ നായ കടിയേറ്റവരുടെ എണ്ണം 10 ലക്ഷത്തിലധികമാണ്. കഴിഞ്ഞവർഷം 21 ആളുകളാണ് മരിച്ചത്. 2021ൽ 11, 2020 -5, 2019 -8 എന്നിങ്ങനെയാണ് മുൻവർഷങ്ങളിലെ കണക്കുകൾ. 3,56,792 വ‍ളർത്തുനായകൾക്ക് കഴിഞ്ഞ നാല് മാസത്തിനിടയിൽ കുത്തിവെച്ചിട്ടുണ്ട്.

തെരുവ് നായ വാക്സിനേഷൻ ജില്ല തിരിച്ച്

(01-09-2022 മുതൽ 10-01-2023 വരെ)​

ആലപ്പുഴ -3187

എറണാകുളം -1119

ഇടുക്കി -20

കണ്ണൂർ -241

കാസർകോട് -14

കൊല്ലം -439

കോട്ടയം -840

കോഴിക്കോട് -380

മലപ്പുറം -404

പാലക്കാട് -1689

പത്തനംതിട്ട -271

തിരുവനന്തപുരം -3306

തൃശൂർ -3331

വയനാട് -6

ആകെ 15247

പെരുകാൻ കാരണം പൊതുജനങ്ങളും

സ്വന്തം പറമ്പിന് അപ്പുറമുള്ള ഏത് സ്ഥലവും തനിക്ക് ഭക്ഷണാവശിഷ്ടം ഉൾപ്പെടെയുള്ള മാലിന്യം നിക്ഷേപിക്കാനുള്ള ഇടമാണെന്ന ഒരുകൂട്ടം മലയാളികളുടെ ചിന്തയാണ് ഓരോ സ്ഥലത്തും തെരുവ് നായകൾ കേന്ദ്രീകരിക്കാൻ കാരണമാകുന്നത്. വീട്,​ ഹോട്ടൽ,​ റസ്റ്റോറന്റുകളിൽ നിന്നുള്ള ഭക്ഷ്യാവശിഷ്ടങ്ങൾ പൊതുസ്ഥലങ്ങളിൽ കൊണ്ടിടുമ്പോൾ അവ ഭക്ഷണമാക്കുന്ന നായകൾ ആ സ്ഥലങ്ങളിൽ തമ്പടിക്കുന്നത് അവയുടെ കുറ്റമാണോ?​ അറവുശാലകളിൽ നിന്നുള്ള മാലിന്യങ്ങൾ വഴിയരികിൽ തള്ളുന്നത് മിക്കപ്പോഴും വാർത്തയാകാറുണ്ട്. സർക്കാർ വകുപ്പുകൾ തങ്ങളുടെ ജോലി കൃത്യമായി ചെയ്യുന്നില്ലെന്ന് പരാതി പറയണമെങ്കിൽ ശുചിത്വമുള്ള സമൂഹം സൃഷ്ടിക്കാൻ നമ്മൾ വ്യക്തിപരമായി തടസം സൃഷ്ടിക്കുന്നില്ലെന്ന് ഓരോരുത്തരും ഉറപ്പുവരുത്തണം. ഉത്തരവാദിത്തം സർക്കാരിന് മാത്രമല്ല ഓരോ വ്യക്തിക്കുമുണ്ട്. ഇന്ത്യയിൽ 97 ശതമാനം പേവിഷബാധ മരണങ്ങളും നടക്കുന്നത് നായയിൽ നിന്നുമാണ്. 2030ഓടെ അത്തരം മരണം ഇല്ലായ്മ ചെയ്യുകയാണ് ഇന്ത്യയുടെ ലക്ഷ്യം.

മനുഷ്യർക്കുമുണ്ട്

വാക്സിനും കുത്തിവയ്പ്പും

പതിറ്റാണ്ടുകളായി തുടരുന്ന തെരുവുനായ നിയന്ത്രണ പദ്ധതികൾ പല കാരണങ്ങളാൽ വിജയം കൈവരിക്കാത്ത അവസ്ഥയാണ്. ഇവയിൽനിന്ന് രക്ഷനേടാൻ തെരുവിൽ നിന്ന് മാറിനിൽക്കാൻ മനുഷ്യർക്കാവില്ല. സർക്കാരിന്റെ തെരുവുനായ വന്ധ്യംകരണവും വാക്സിനേഷനും പാളിയെങ്കിലും മനുഷ്യർക്കായുള്ള വാക്സിനേഷനും പ്രതിരോധ കുത്തിവയ്‌പുമെല്ലാം പൊതുജനാരോഗ്യ കേന്ദ്രങ്ങളിൽ ലഭ്യമാണ്. നായകടിയിൽ നിന്നോ ആക്രമണത്തിൽ നിന്നോ രക്ഷ നേടാനായില്ലെങ്കിലും പ്രതിരോധ കുത്തിവയ്‌പുകൾ എടുക്കാൻ മടിക്കരുത്.

TAGS: STRAY DOG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.