#സിനിമക്കാർക്ക് മാവേലിക്കരയിൽ
അഭയകേന്ദ്രം സ്ഥാപിക്കും
മൂന്ന് അവാർഡുകൾ ഏറ്റുവാങ്ങി കൗമുദി ടി.വി
തിരുവനന്തപുരം: ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ പിടിമുറുക്കുന്ന കാലത്ത് ടെലിവിഷൻ പരിപാടികളുടെ നിലവാരം വർദ്ധിപ്പിച്ചില്ലെങ്കിൽ ചാനലുകൾ അപ്രസക്തമാകുമെന്ന് മന്ത്രി സജി ചെറിയാൻ. തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ 30-ാമത് സംസ്ഥാന ടെലിവിഷൻ അവാർഡ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിനിമ ഒഴികെയുളള എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തി ടെലിവിഷൻ അവാർഡുകളുടെ പ്ലാറ്റ്ഫോം വിപുലീകരിക്കും. ഇതിനായി വിദഗ്ദ്ധ സമിതിയെ നിയോഗിക്കുന്നത് പരിഗണനയിലുണ്ട്.
വാർത്താ ചാനലുകളുടെ വിശ്വാസ്യത തകരുന്നുണ്ടോയെന്ന് പരിശോധിക്കണം. വാർത്താനിരീക്ഷണങ്ങൾ വസ്‌തുതകളുമായി പുലബന്ധമില്ലാത്തതാണ്. ഓൺലൈൻ ചാനലുകളിലെ വാർത്താധിഷ്‌ഠിത പ്രകടനങ്ങൾ അസത്യങ്ങളാവുകയാണ്.
സിനിമക്കാരിൽ 90 ശതമാനം പേരും സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്. പ്രായമായി ആരും തിരിഞ്ഞുനോക്കാനില്ലാത്ത സിനിമാക്കാർക്ക് വേണ്ടി മാവേലിക്കരയിൽ അഭയകേന്ദ്രം നിർമ്മിക്കും. ചിത്രാഞ്ജലി അടക്കം നവീകരിച്ച് ഷൂട്ടിംഗ് ലൊക്കേഷനുകളുടെ എണ്ണം വർദ്ധിപ്പിക്കുമെന്നും സജിചെറിയാൻ പറഞ്ഞു.
മന്ത്രി ആന്റണിരാജു അദ്ധ്യക്ഷനായി. ടെലിവിഷൻ അവാർഡ് ബുക്ക് ആന്റണി രാജു തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാറിന് നൽകി പ്രകാശനം ചെയ്‌തു. ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്ത്, വൈസ് ചെയർമാൻ പ്രേംകുമാർ, സെക്രട്ടറി സി.അജോയ്, കഥാവിഭാഗം ജൂറി ചെയർമാൻ സിദ്ധാർത്ഥ ശിവ, കഥേതര വിഭാഗം ജൂറിയംഗം വിനു എബ്രഹാം, ചലച്ചിത്ര അക്കാഡമി ജനറൽ കൗൺസിൽ അംഗം പ്രദീപ് ചൊക്ലി എന്നിവർ പങ്കെടുത്തു.
കൗമുദി ടി.വിയിൽ സംപ്രേഷണം ചെയ്യുന്ന അളിയൻസിന് വേണ്ടി മികച്ച കോമഡി പ്രോഗ്രാമിനുളള അവാർഡുകൾ സംവിധായകൻ രാജേഷ് തലച്ചിറയും നിർമ്മാതാവ് ആർ.രാംജി കൃഷ്‌ണനും ഏറ്റുവാങ്ങി. അളിയൻസിലെ അഭിനയത്തിന് പ്രത്യേക ജൂറി പരാമർശം നേടിയ നടി മഞ്ജു പത്രോസും അവാർഡ് ഏറ്റുവാങ്ങി.
കഥ,കഥേതര, രചനാവിഭാഗങ്ങളിലായി 55 അവാർഡുകളാണ് വിതരണം ചെയ്‌തത്. അവാർഡ് സമർപ്പണത്തിന് ശേഷം ഗസലുകളും പഴയ ഗാനങ്ങളും കോർത്തിണക്കിയ 'റാസാ ബീഗം നൈറ്റ്' സംഗീതപരിപാടി അരങ്ങേറി.
ഞാനും ടി.വി ആർട്ടിസ്റ്റ് :
ആന്റണി രാജു
തിരുവനന്തപുരം: സംസ്ഥാന ടെലിവിഷൻ അവാർഡ് വിതരണത്തിൽ അദ്ധ്യക്ഷ പ്രസംഗം നടത്തിയ മന്ത്രി ആന്റണി രാജു ഞാനുമൊരു ടെലിവിഷൻ ആർട്ടിസ്റ്റായിരുന്നു എന്ന് പറഞ്ഞുതുടങ്ങിയ പ്രസംഗം ചിരി പടർത്തി. മന്ത്രിയാകുന്നതിന് മുമ്പ് ഒരു മണിക്കൂർ ചാനൽ ചർച്ചകളിൽ വളരെക്കാലം പ്രത്യക്ഷപ്പെട്ടിരുന്ന ഒരാളായിരുന്നു ഞാൻ. അന്ന് എനിക്കാരും അവാർഡ് നൽകിയിട്ടില്ല. ആ വിഭാഗത്തിന് അവാർഡില്ലാതെ പോയതുകൊണ്ടാണ് അവാർഡ് വാങ്ങാനാകാതെ പോയതെന്നും ആന്റണി രാജു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |