രേഖകൾ നൽകാതെ നഗരസഭ
തിരുവനന്തപുരം:തിരുവനന്തപുരം കോർപ്പറേഷന്റെ സബ്സിഡി പദ്ധതിയിൽ ഉദ്യോഗസ്ഥ സംഘം സർവീസ് സഹകരണ ബാങ്കുകളെ മറയാക്കി ആറ് കോടിയോളം രൂപ വെട്ടിച്ചതിനെ പറ്റി തദ്ദേശ വകുപ്പ് അന്വേഷണം തുടങ്ങി.
സി. എ. ജി റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചതിന് പിന്നാലെ ഈ മാസം 19ന് തദ്ദേശ വകുപ്പിലെ പെർഫോമൻസ് ഓഡിറ്റ് ഓഫീസറുടെ നിയന്ത്രണത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം തുടങ്ങുകയായിരുന്നു. അന്വേഷണസംഘം ആവശ്യപ്പെട്ട രേഖകൾ നഗരസഭ നൽകുന്നില്ലെന്ന് ആക്ഷേപമുണ്ട്.
ക്രമക്കേടുകൾ സി.എ.ജി അക്കമിട്ട് നിരത്തിയത് ഇന്നലെ കേരളകൗമുദി റിപ്പോർട്ടിലൂടെയാണ് പുറംലോകം അറിഞ്ഞത്.
തട്ടിപ്പിന്റെ സൂത്രധാരനായ ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫീസറുടെ കീഴിൽ നിർവഹണ ഉദ്യോഗസ്ഥരായിരുന്ന പ്രവീൺ രാജ്, ഷെഫിൻ എന്നിവരോട് മൊഴി നൽകാൻ നാളെ ഹാജരാകാൻ നിർദ്ദേശിച്ചതായാണ് വിവരം.
ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫീസർ കൃത്യവിലോപം കാട്ടിയെന്ന് സി. എ. ജി റിപ്പോർട്ടിലുണ്ട്. കോർപ്പറേഷൻ കൗൺസിലാണ് ഗുണഭോക്തൃ സംഘങ്ങളുടെ പട്ടിക അംഗീകരിച്ചത്. ഈ ഗ്രൂപ്പുകൾക്ക് ചെറുകിട സംരംഭങ്ങളിൽ പ്രവർത്തന പരിചയമുണ്ടായിരിക്കണം. അംഗീകൃത ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് സംരംഭങ്ങൾക്ക് വായ്പയെടുത്തവരുമായിരിക്കണം. ഇത് ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫീസർ ഉറപ്പാക്കിയില്ല. സബ്സിഡി സ്‌കീം ആയതിനാൽ വായ്പയെടുത്ത ദേശസാൽകൃത / ഷെഡ്യൂൾഡ് ബാങ്കുകളിലേക്ക് വേണം സബ്സിഡി കൈമാറാൻ. ഇൻഡസ്ട്രിയൽ എക്സ്റ്റെൻഷൻ ഓഫീസർ ജില്ലാ ട്രഷറിയിൽ നിന്ന് സബ്സിഡി തുക സർവീസ് സഹകരണ ബാങ്കുകളിലെ അക്കൗണ്ടുകളിലേക്ക് കൈമാറുകയായിരുന്നു. സഹകരണസംഘങ്ങൾ
വ്യവസായ സംരംഭങ്ങൾക്ക് വായ്‌പ നൽകാൻ വ്യവസ്ഥ ഇല്ലെന്നിരിക്കെ, സഹകരണസംഘങ്ങളുടെ പദവിയുള്ള സർവീസ് സഹകരണ ബാങ്കുകൾ എങ്ങനെ വായ്പ നൽകും എന്ന ചോദ്യത്തോട് കോർപ്പറേഷൻ സെക്രട്ടറി ബിനു ഫ്രാൻസിസ് കൈമലർത്തി. കോർപ്പറേഷന്റെ പദ്ധതിയിൽ സർവീസ് സഹകരണ ബാങ്കുകൾ വായ്പ നൽകിയതായി വ്യാജരേഖ ചമച്ചാണ് തട്ടിപ്പ് നടത്തിയത്. നഗരത്തിലെ ചില സർവീസ് സഹകരണ ബാങ്കുകൾ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നതെന്ന് കോർപ്പറേഷൻ അധികൃതർ സമ്മതിക്കുന്നുണ്ട്.
ഏജന്റുമാരുടെ തലയിലാക്കി
തടിയൂരാൻ നഗരസഭ
പാവപ്പെട്ട സ്ത്രീകളുടെ തിരിച്ചറിയൽ കാർഡുകൾ കൈക്കലാക്കി ഏജന്റുമാർ നടത്തിയ തട്ടിപ്പാണിതെന്നാണ് കോർപ്പറേഷൻ അധികൃതരുടെ വിശദീകരണം. സ്ത്രീകൾക്ക് തുച്ഛമായ തുക നൽകി ബാക്കി അവർ കൈക്കലാക്കിയത്രേ. തട്ടിപ്പിന് കൗൺസിലർമാരുടെ ഒത്താശയുണ്ടെന്നും ആക്ഷേപമുയർന്നു. വ്യവസായവകുപ്പ് ഉദ്യോഗസ്ഥനായ ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫീസർക്കെതിരെ നടപടിയുണ്ടായെന്നാണ് കോർപ്പറേഷൻ വാദം. ഇതിന് സ്ഥിരീകരണമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |