കോഴിക്കോട്: പിണറായി സർക്കാർ കേരളത്തെ ശ്രീലങ്കയുടെയും പാക്കിസ്ഥാന്റെയും പാതയിലേക്കാണ് കൊണ്ടുപോകുന്നതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കാലാകാലങ്ങളായി കേരളം മാറി മാറി ഭരിച്ച ഇടതുപക്ഷത്തിന്റെയും യു.ഡി.എഫിന്റെയും തലതിരിഞ്ഞ സാമ്പത്തിക നയങ്ങളും അഴിമതിയും ധൂർത്തുമാണ് കേരളത്തെ തകർച്ചയിലെത്തിച്ചത്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് പ്രതിപക്ഷം അവതരിപ്പിച്ച ധവളപത്രം മലർന്ന് കിടന്ന് തുപ്പുന്നതിന് തുല്യമാണ്. സംസ്ഥാനം ഇത്രയും വലിയ കടക്കെണിയിലാണെന്ന് പറയുമ്പോഴും പ്രതിപക്ഷ നേതാവ് ഖജനാവിൽ നിന്ന് ലക്ഷങ്ങൾ പൊടിച്ച് പുതിയ ഇന്നോവ ക്രിസ്റ്റ് വാങ്ങിയത് ധൂർത്തിന്റെ കാര്യത്തിൽ ഇരുകൂട്ടരും തമ്മിൽ ഒരു വ്യത്യാസവുമില്ലെന്ന് തെളിയിക്കുന്നതാണ്. ചിന്താ ജെറോമിന് കുടിശികയായി ലക്ഷങ്ങൾ കൊടുക്കുന്ന സർക്കാർ പരസ്യമായി ജനങ്ങളെ വെല്ലുവിളിക്കുകയാണ്. യുവജനങ്ങൾ തൊഴിലില്ലാതെ അലയുമ്പോൾ യുവജന കമ്മിഷൻ അദ്ധ്യക്ഷ ഒരു പണിയും ചെയ്യാതെ ലക്ഷങ്ങൾ പ്രതിഫലം വാങ്ങുകയാണ്. ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധം കോപ്പിയടിച്ചതാണെന്ന പരാതി ഗൗരവതരമാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |