ന്യൂഡൽഹി: മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങൾ ഭാവിയിൽ പരിസ്ഥിതിക്ക് ദോഷം ചെയ്യുന്ന ഇ-മാലിന്യമായി മാറുമെന്ന ചിന്തവേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അവ ശ്രദ്ധയോടെ റീസൈക്ളിംഗ് ചെയ്‌ത് സമ്പദ്‌വ്യസ്ഥയ്‌ക്ക് കരുത്താകുന്ന വിധം സമ്പത്തുണ്ടാക്കാമെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷത്തെ ആദ്യത്തെ മൻ കി ബാത്ത് പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൊബൈൽ ഫോൺ, ലാപ്‌ടോപ്പ്, ടാബ്‌ലെറ്റ് തുടങ്ങി രാജ്യത്തുടനീളം കോടിക്കണക്കിന് ഉപകരണങ്ങളുണ്ട്. പുത്തനായവ ഭാവിയിൽ ഇ-മാലിന്യമാകും. ലോകത്ത് പ്രതിവർഷം 5 കോടി ടൺ ഇ-മാലിന്യം തള്ളപ്പെടുന്നതായാണ് ഐക്യരാഷ്ട്രസഭയുടെ കണ്ടെത്തൽ. ഇതുവരെ നിർമ്മിച്ചിട്ടുള്ള കൊമേഴ്‌സ്യൽ വിമാനങ്ങളുടെ ആകെ ഭാരത്തിനെക്കാൾ കൂടുതലാണിത്. പുതിയ ഉപകരണം വാങ്ങുമ്പോഴും പഴയത് മാറ്റുമ്പോഴും ശരിയായ രീതിയിൽ അവ നശിപ്പിക്കപ്പെടുന്നെന്ന് ഉറപ്പാക്കണം. ഇ-മാലിന്യത്തിന്റെ ശ്രദ്ധാപൂർവമുള്ള റീസൈക്കിംഗ്, വീണ്ടും ഉപയോഗിക്കൽ എന്നിവ സമ്പദ്‌വ്യവസ്ഥയ്‌ക്ക് കരുത്തുപകരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
വിലയേറിയ ലോഹങ്ങൾ
സുരക്ഷിതവും ഉപയോഗപ്രദവുമായ ഇ-മാലിന്യ നിർമാർജ്ജനത്തെക്കുറിച്ച് ജനങ്ങൾ ബോധവാന്മാരാകണം. നിലവിൽ പ്രതിവർഷം 15-17 ശതമാനം ഇ-മാലിന്യം മാത്രമാണ് പുനരുപയോഗം ചെയ്യുന്നത്. വ്യത്യസ്തമായ പ്രക്രിയകളിലൂടെ ഇ-മാലിന്യത്തിൽ നിന്ന് ഏകദേശം 17 തരം വിലയേറിയ ലോഹങ്ങൾ വേർതിരിച്ചെടുക്കാൻ കഴിയുമെന്നറിഞ്ഞാൽ നിങ്ങൾ ഞെട്ടും. സ്വർണ്ണം, വെള്ളി, ചെമ്പ്, നിക്കൽ എന്നിവ ഇവയിൽ ഉൾപ്പെടുന്നു. ഇ-മാലിന്യത്തിന്റെ സദുപയോഗം മാലിന്യത്തെ സമ്പത്താക്കുന്നതിന് തുല്യമാണ്.
ഈ ദിശയിൽ നൂതനമായ പ്രവർത്തനങ്ങൾ നടത്തുന്ന നിരവധി സ്റ്റാർട്ടപ്പുകളുണ്ട്. ഏകദേശം 500 ഇ-വേസ്റ്റ് റീസൈക്ലറുകൾ ഈ മേഖലയിലുണ്ട്. പുതിയ സംരംഭകർ വരുന്നു. ആയിരക്കണക്കിന് ആളുകൾക്ക് തൊഴിലും ലഭിക്കുന്നു. അദ്ദേഹം പറഞ്ഞു.പ്രിന്റഡ് സർക്യൂട്ട് ബോർഡുകളിൽ നിന്ന് വിലയേറിയ ലോഹങ്ങളെ വേർതിരിക്കാനുള്ള തദ്ദേശീയ സാങ്കേതികവിദ്യ വികസിപ്പിച്ച ബംഗളൂരുവിലെ ഇ-പരിസര, മൊബൈൽ ആപ്പ് വഴി ഇ-മാലിന്യം ശേഖരിക്കുന്നതിനുള്ള സംവിധാനം വികസിപ്പിച്ച മുംബയിലെ ഇക്കോറെക്കോ, ഇ-വേസ്റ്റ് റീസൈക്ലിംഗ് ടെക്‌നോളജി തയ്യാറാക്കി നിരവധി പേറ്റന്റുകൾ സ്വന്തമാക്കിയ ഉത്തരാഖണ്ഡിലെ റൂർക്കി എട്ടെറോ റീസൈക്ലിംഗ് തുടങ്ങിയ സ്റ്റാർട്ടപ്പുകളെ പ്രധാനമന്ത്രി പരിചയപ്പെടുത്തി.
ഭോപ്പാലിൽ മൊബൈൽ ആപ്പ് വഴിയും 'കബാഡീവാല' വെബ്‌സൈറ്റ് വഴിയും ടൺ കണക്കിന് ഇ-മാലിന്യംശേഖരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇവയെല്ലാം ഇന്ത്യയെ ഒരു ഗ്ലോബൽ റീസൈക്ലിംഗ് ഹബ്ബാക്കി മാറ്റാൻ സഹായിക്കും. തെലങ്കാന സ്വദേശിയായ എൻജിനിയർ വിജയ്‌യുടെ അഭ്യർത്ഥന മാനിച്ചാണ് മൻകീബാത്തിൽ വിഷയം ചർച്ച ചെയ്‌തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |