#68 ലക്ഷത്തിന്റെ ക്രമക്കേട്
# ഐ.ഡി കാർഡിന്
ചട്ടം ലംഘിച്ച് കരാർ
# വിതരണത്തിലും വീഴ്ച
തിരു. നഗരസഭയിൽ മറ്റൊരു ക്രമക്കേടും കണ്ടെത്തി സി. എ. ജി
തിരുവനന്തപുരം: സ്‌കൂൾ കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്താനുള്ള എസ്.എം.എസ് പദ്ധതി നടത്തിപ്പ് വഴിവിട്ട് സ്വകാര്യ ഏജൻസിക്ക് നൽകിയതു വഴി തിരുവനന്തപുരം നഗരസഭയ്‌ക്ക് 67.70 ലക്ഷം രൂപ നഷ്ടമുണ്ടായെന്ന് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ കണ്ടെത്തി.
കോർപ്പറേഷൻ കോമ്പൗണ്ടിൽ തന്നെയുള്ള ഹ്യൂമൻ റിസോഴ്സസ്, എംപ്ലോയ്മെന്റ് ആൻഡ് ഡെവലപ്മെന്റ് സെന്റർ (എച്ച്.ആർ.ഇ.ഡി.സി) എന്ന സ്വകാര്യ ഏജൻസിക്ക് കരാർ നൽകിയത് സ്റ്റോർ പർച്ചേസ് മാന്വലും സർക്കാർ മാർഗരേഖകളും ലംഘിച്ചാണെന്ന് സർക്കാരിന് സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു.
സ്ത്രീകളുടെ സംരംഭങ്ങൾക്കുള്ള സബ്സിഡി കോർപ്പറേഷൻ ഉദ്യോഗസ്ഥർ വെട്ടിച്ചത് സി. എ. ജി കണ്ടെത്തിയത് കേരളകൗമുദി റിപ്പോർട്ട് ചെയ്‌തതിന് പിന്നാലെയാണ് ഈ ക്രമക്കേടും പുറത്തു വന്നത്.
കോർപ്പറേഷൻ പരിധിയിലെ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ എൽ.കെ.ജി മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളുടെ പഠനനിലവാരത്തിന്റെ വിവരങ്ങൾ എസ്.എം.എസ് മുഖേന രക്ഷിതാക്കളെ അറിയിക്കുന്ന പദ്ധതിയാണിത്. ഇതിന്റെ ഭാഗമായി,
കുട്ടികളുടെ വിവര ശേഖരണം, അവരുടെ ഫോട്ടോ സ്‌കാൻ ചെയ്ത് സോഫ്റ്റ്‌വെയറിൽ അപ്‌ലോഡ് ചെയ്യൽ, ഫോട്ടോ ഐ.ഡി കാർഡുകളുടെ വിതരണം എന്നിവയാണ് സ്വകാര്യ ഏജൻസിയെ ഏൽപ്പിച്ചത്. ഐ.ഡി കാർഡ് അച്ചടിക്കരാറിലാണ് 67.70 ലക്ഷം നഷ്ടമുണ്ടാക്കിയത്. പൊതുവിപണിയിലേക്കാളും കൂടിയ നിരക്കിലാണ് ഇവർക്ക് കരാർ നൽകിയത്. മുഴുവൻ കുട്ടികൾക്കും ഐ.ഡി കാർഡ് നൽകിയതുമില്ല. സർക്കാരിന്റെ അടക്കം മൂന്ന് പ്രിന്റിംഗ് ഏജൻസികളിൽ നിന്ന് നിരക്കുകൾ ആരാഞ്ഞപ്പോഴാണ് നഷ്‌ടം വ്യക്തമായത്. തുക അനുവദിച്ചത് കോർപ്പറേഷന്റെ പൊതുഫണ്ടിൽ നിന്നാണ്.
2018-19, 2019- 20, 2021-22 വർഷങ്ങളിലാണ് പദ്ധതി നടപ്പാക്കിയത്. കൊവിഡ് കാരണം 2020-21ൽ പദ്ധതിയില്ലായിരുന്നു.
ഇൻഫർമേഷൻ കേരള മിഷൻ 8.67ലക്ഷം രൂപ ചെലവിൽ വികസിപ്പിച്ച സോഫ്റ്റ്‌വെയറിലാണ് എസ്.എം.എസ് അയക്കേണ്ടത്. ഇതിലാണ് കുട്ടികളുടെ ഫോട്ടോകൾ അപ്‌ലോഡ് ചെയ്യേണ്ടതും.
ഒരു കാർഡിന് ക്വോട്ട് ചെയ്‌തത്
പരിമിത ശേഷിയുള്ള ഏജൻസി 56 രൂപ
കൂടിയ വർക്കുള്ള ഏജൻസി 26 രൂപ
സർക്കാർ ഏജൻസി 50 രൂപ ( ജി. എസ്. ടി ഒഴികെ )
ജി.എസ്.ടി ചേർത്ത് സി.എ.ജി കണക്കാക്കിയത് 60 രൂപ
അതിലും കൂടിയ തുക എച്ച്.ആർ.ഇ.ഡി.സി കൈപ്പറ്റി
സി.എ.ജി കണ്ട ക്രമക്കേടുകൾ:
എച്ച്.ആർ.ഇ.ഡി.സി സർക്കാരിന്റെ അക്രഡിറ്റഡ് ഏജൻസി അല്ല
കോർപ്പറേഷനും ഏജൻസിയും കരാറിലേർപ്പെട്ടില്ല.
കരാർ ടെൻഡർ നടപടികൾ പാലിക്കാതെ.
പെർഫോമൻസ് ഓഡിറ്റ് വിഭാഗം നഷ്ടം ചൂണ്ടിക്കാട്ടിയിട്ടും മാറ്റിയില്ല.
വർഷം............നൽകേണ്ട കാർഡ്........നൽകിയ കാർഡ്
2018-19............... 50,279 ..............................39,960
2019-20............... 41,288............................... 39,331
സർക്കാർ നിരക്കിൽ കൂട്ടിയാൽ
വർഷം...കാർഡ്....നൽകിയ തുക..... 60 രൂപയെങ്കിൽ...അധികം നൽകിയത്
2018-19.. 39,960.........50,01,580................23,97,600....................26,03,980
2019-20...39,331.........56,15,455............... 23,59,860....................32,55,595
2021-22...26,480.........24,99,713................15,88,800.......................9,10,913
ആകെ അധികച്ചെലവ് 67,70,488 രൂപ.
എച്ച്.ആർ.ഇ.ഡി.സി തങ്ങളുടെ പൂർണ നിയന്ത്രണത്തിലുള്ള സ്ഥാപനമാണെന്ന് കോർപ്പറേഷൻ. റിപ്രോഗ്രാഫിക് സെന്ററിൽ നിന്ന് പ്രിന്റിംഗ് വർക്ക് എടുത്താലേ ഇളവ് പാടുള്ളൂ എന്ന് സി.എ.ജി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |