മണ്ണാർക്കാട്: കോഴിക്കൂടിന്റെ ഇരുമ്പുവഴിയിൽ കാൽ കുടുങ്ങി അഞ്ചുമണിക്കൂറോളം തൂങ്ങിക്കിടന്ന പുലി ചത്തത് ഹൃദയാഘാതത്തെ തുടർന്നെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. മണ്ണാർക്കാട് കോട്ടോപ്പാടം കുന്തിപ്പാടം പൂവത്താണി ഫിലിപ്പിന്റെ വീട്ടിലെ കോഴിക്കൂട്ടിലെ ഇരുമ്പഴിയിൽ കുടുങ്ങിയ പുലിയാണ് ചത്തത്. മുൻകാൽ ഇരുമ്പഴിയിൽ കുടുങ്ങിയും പിൻകാലുകൾ നിലത്ത് മുട്ടാതെയും അവശനായ പുലിക്ക് ആന്തരിക രക്തസ്രാവമുണ്ടാവുകയും ഹൃദയാഘാതം (ക്യാപ്ചർ മയോപ്പതി) സംഭവിക്കുകയായിരുന്നുവെന്നുമാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.
ഇന്നലെ പുലർച്ചെ രണ്ടിന് കോഴികളുടെ ബഹളം കേട്ട് ഫിലിപ്പ് നോക്കിയപ്പോഴാണ് കൂട്ടിൽ കുടുങ്ങിയ പുലിയെ കണ്ടത്. ഉടൻ സമീപവാസികളെ വിവരമറിയിച്ചു. വനം ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി. നാട്ടുകാരും തടിച്ചുകൂടി. കൂട്ടിൽ നൂറോളം കോഴികളുണ്ടായിരുന്നു.
മയക്കുവെടി വച്ച് പുലിയെ പിടികൂടാൻ വയനാട്ടിൽ നിന്ന് വനം ചീഫ് വെറ്ററിനറി സർജൻ ഡോ.അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം തിരിച്ചു. ഇതിനിടെ രാവിലെ ഏഴോടെ പുലി ചത്തു. ജഡം ഡി.എഫ്.ഒ ഓഫീസിലേക്ക് മാറ്റി പോസ്റ്റുമോർട്ടം നടത്തി. നാലുവയസുള്ള ആൺപുലിയാണിത്.
വന്യമൃഗശല്യം രൂക്ഷം
മേഖലയിൽ വന്യമൃഗ ശല്യം രൂക്ഷമാണ്. ഒരാഴ്ച മുമ്പ് കൈതച്ചിറയിലെ ജനവാസ മേഖലയിൽ കാർ യാത്രക്കാരായ യുവാക്കൾ പുലിയെയും രണ്ട് കുഞ്ഞുങ്ങളെയും കണ്ടിരുന്നു. ഒരു മാസം മുമ്പ് പ്രദേശത്തെ വളർത്തു നായയെ പുലി കൊന്നിരുന്നു.
പുലി ചത്തത് 'ക്യാപ്ചർ മയോപ്പതി ' മൂലമാണ്. ഹൃദയാഘാതമുണ്ടായി. ആന്തരികാവയവങ്ങളുടെ പ്രവർത്തനം നിലച്ചു. കൂട്ടിൽ മുൻകാൽ കുടുങ്ങി പരിക്കേറ്റതോടെ ആന്തരിക രക്തസ്രാവമുണ്ടായി. ദീർഘനേരം കാലുകൾ നിലത്ത് മുട്ടാതെ നിന്നത് ആരോഗ്യത്തെ സാരമായി ബാധിച്ചു.
-ഡോ.അരുൺ സക്കറിയ, വനം ചീഫ് വെറ്ററിനറി സർജൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |