കോഴിക്കോട്: കോഴിക്കോട്ടേക്ക് മാരക മയക്കുമരുന്നായ എം.ഡി.എം.എ ഉൾപ്പെടെ കടത്തുന്നത് ഏറെയും ടൂറിസ്റ്റ് ബസുകളിൽ. വസ്ത്രത്തിലും ശരീരത്തിന്റെ രഹസ്യഭാഗങ്ങളിലും ചെറിയ പായ്ക്കറ്റുകളാക്കി ഒളിപ്പിച്ചാണ് ലഹരി കടത്തൽ.
ബംഗളൂരുവിൽ നിന്ന് മൊത്തമായി എം.ഡി.എം.എ വാങ്ങി കോഴിക്കോട്ടെത്തിച്ച് ചില്ലറവിൽപ്പന നടത്തുന്ന സംഘങ്ങളും സജീവമാണ്. അത്തോളി സ്വദേശി കൊളകാട് അയനിപുറത്ത് മർഹബ ഹൗസിൽ മുഹമദ് നുഫൈലിനെ (26) കഴിഞ്ഞ ദിവസമാണ് ഡാൻസാഫ് സംഘം പിടികൂടിയത്. ബംഗളൂരുവിൽ നിന്ന് നഗരത്തിലേക്ക് ലഹരിയെത്തിക്കുന്ന സംഘത്തിലെ മുഖ്യകണ്ണിയാണ് നുഫൈൽ.
ബംഗളൂരുവിൽ നിന്ന് വരുന്ന ടൂറിസ്റ്റ് ബസിലാണ് ഇയാൾ ലഹരി കടത്തുന്നതെന്ന് ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. എലത്തൂർ, പറമ്പത്ത്, അത്തോളി ഭാഗങ്ങൾ കേന്ദ്രീകരിച്ചായിരുന്നു നുഫൈലിന്റെ മയക്കുമരുന്ന് വിൽപ്പന. എലത്തൂർ ഭാഗങ്ങൾ ക്രന്ദ്രീകരിച്ചുള്ള ലഹരി മരുന്ന് കച്ചവടത്തെ പറ്റി വിവരം ലഭിച്ചതിനാൽ ഡാൻസാഫിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാൾ.
മറയായി മറ്റ് ബിസിനസുകൾ
ലഹരി കച്ചവടത്തിന് മറയാക്കുന്നത് പലരും റിയൽ എസ്റ്റേറ്റ് ബിസിനസാണ്. പണത്തിന്റെ ഉറവിടം കാണിക്കാനുള്ള അടവായാണ് ഇക്കൂട്ടർ കാണുന്നത്. നാട്ടിൽ ആർക്കും സംശയം തോന്നാത്ത വിധമാണ് നുഫൈൽ മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്നത്. വണ്ടി കച്ചവടത്തിന്റെ മറ പിടിച്ചും എം.ഡി.എം.എ വിറ്റു. സാമ്പത്തിക ഇടപാടു സംബന്ധിച്ച് ഒരാളെ തട്ടിക്കൊണ്ടുപോയതിൽ അത്തോളി സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസുണ്ട്.
കർശന നടപടിയുമായി പൊലീസ്എൻ.ഡി.പി.എസ് നിയമത്തിലെ 68 എഫ് വകുപ്പ് പ്രകാരം മയക്കുമരുന്ന് കടത്താൻ ഉപയോഗിക്കുന്ന വാഹനവും ലഹരി വില്പനയിലൂടെ സമ്പാദിച്ച മുഴുവൻ സ്വത്തുവകകളും കണ്ടുകെട്ടും. ബാങ്ക് അക്കൗണ്ടും മരവിപ്പിക്കും. നിലവിൽ ലഹരി വസ്തുക്കളുമായി പിടികൂടുന്ന കുറ്റവാളികളെ ജയിലിൽ അടച്ച് സ്ഥിരം കുറ്റവാളികളായി കാപ്പ ചുമത്തി നാടുകടത്തുന്നുണ്ട്. ഇതിന് പുറമെയാണ് സ്വത്തുവകകൾ കണ്ടുകെട്ടൽ.
ജില്ലയിലേക്കുള്ള ലഹരിയൊഴുക്ക് തടയാൻ കർശന നടപടികളാണ് കോഴിക്കോട് ജില്ല പൊലീസ് സ്വീകരിക്കുന്നത്. തുടർന്നും ശക്തമായ നടപടി സ്വീകരിക്കും.
കെ.എ.ബോസ്,
അസി. പൊലീസ് കമ്മിഷണർ,
നാർക്കോട്ടിക് സെൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |