കൊച്ചി: ഒന്നര മാസം മുമ്പ് ഖത്തറിൽ നടന്ന ലോകകപ്പ് വേളയിൽ ഫുട്ബോൾ താരങ്ങൾക്ക് കഴിക്കാൻ ഒരു കൃഷിയിടത്തിൽ നിന്നുള്ള ചക്കതന്നെ വേണമെന്ന് സംഘാടകർ നിർബന്ധം പിടിച്ചതോടെ തൃശൂരിലെ കൃഷിക്കാരനായ വർഗീസേട്ടൻ എക്സ്പോട്ടറായി. ഇപ്പോൾ, ആഴ്ചയിൽ 1500 കിലോ വരിക്ക ചക്കയാണ് തൃശൂർ അമല നഗർ സ്വദേശി വർഗീസ് തരകൻ കോഴിക്കോട്ടെ എക്സ്പോർട്ടിംഗ് സ്ഥാപനം വഴി കയറ്റി അയയ്ക്കുന്നത്.
ഖത്തർ, ബഹ്‌റൈൻ, യു.എ.ഇ, ഫ്രാൻസ്, യു.കെ... അങ്ങനെ പലരാജ്യക്കാർക്കും വർഗീസേട്ടന്റെ തോട്ടത്തിൽ വിളഞ്ഞ ചക്കവേണം.ഡൽഹിയിലെ ബ്രസീൽ എംബസിയിലെ വിരുന്നുകൾക്ക് ചക്ക എത്തിക്കുന്നതും വർഗീസ് തന്നെ.
റബർ കൃഷി ഉപേക്ഷിച്ച് 13.5 എക്കറിൽ പ്ളാവുകൾ മാത്രം വച്ചുപിടിപ്പിച്ച തൃശൂർ അമല നഗർ സ്വദേശി വർഗീസ് തരകൻ ചക്കകൾ സൗജന്യമായി നാട്ടുകാർക്ക് നൽകുകയായിരുന്നു. ഇപ്പോഴും തോട്ടം സന്ദർശിക്കുന്നവർക്ക് കഴിക്കാൻ ചക്ക നൽകും.
രുചിയും ഗുണവും ഏറെയുള്ള , 365 ദിവസവും വിളവ് തരുന്ന 'ആയുർ ജാക്ക് ' എന്ന തേൻ വരിക്കയാണ് കയറ്റുമതിയിൽ മുന്നിൽ.പഴുത്തു തുടങ്ങിയ ചക്ക പായ്ക്ക് ചെയ്ത് വിമാനത്തിലാണ് അയയ്ക്കുന്നത്.
മഴവെള്ളം ഒഴുകിപ്പോകാതെ ചരിവുള്ള ഭൂമിയിലേക്ക് ഇറക്കിവിടുന്ന വർഗീസിന്റെ ജലസംരക്ഷണ വിദ്യ റൂർക്കി ഐ.ഐ.ടിയിൽ വാട്ടർ മാനേജ്മെന്റ് എൻജിനിയറിംഗിൽ പഠന വിഷയമാണ്.
2018ൽ സംസ്ഥാന സർക്കാരിന്റെ ഷോണി മിത്ര അവാർഡ്, ഐക്യരാഷ്ട്ര സഭയുടെ വാട്ടർ സസ്റ്റെയ്‌നബിലിറ്റി അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ: അഡ്വ. സന്ധ്യ വർഗീസ്. മക്കൾ: വർഷ, വരുൺ.
60തരം പ്ളാവുകൾ
കുറുമാലിക്കുന്നിൽ രണ്ടിടത്തായി 8.5 ഏക്കറിലും നീർക്കോലിമുക്കിൽ 5 ഏക്കറിലുമാണ് കൃഷി. ഏഴ് അടി ഉയരത്തിനപ്പുറം വളരാതെ മുള നുള്ളിക്കളഞ്ഞ് ശിഖരങ്ങൾ വളർത്തുന്നതിനാൽ എപ്പോഴും കായ്ക്കും.
പേരിടാത്ത, 72 കിലോയോളം തൂക്കം വരുന്ന ഭീമൻ ചക്ക, പഴുത്താലും 20 ദിവസം വരെ കേടുകൂടാതിരിക്കുന്ന ചക്ക തുടങ്ങിയവ നൽകുന്നത് ഉൾപ്പെടെ 60തരം പ്ലാവുകൾ കൃഷി ചെയ്തുതുടങ്ങിയിട്ടുണ്ട്.
ലാഭംതരും ചക്ക
13.5 എക്കർ:
പ്ളാവ് കൃഷി
2400 പ്ളാവ്:
വിളവെടുക്കുന്നത്
1500 കിലോ വരിക്ക:
ആഴ്ചതോറുമുള്ള
കയറ്റുമതി
40-50 രൂപ:
ഒരു കിലോയുടെ വില
3- 7 ലക്ഷം രൂപ:
പ്രതിമാസ വരുമാനം
#തുടങ്ങിയത് കാൻസർ
രോഗികൾക്കായി
അമല ആശുപത്രിക്ക് സമീപം താമസിക്കുന്ന വർഗീസിനോട് ഡോക്ടർമാർ, കാൻസർ രോഗികൾക്ക് കൊടുക്കാൻ ചക്ക വേണമെന്ന് പറഞ്ഞതോടെയാണ് കൃഷി തുടങ്ങിയത്. ഗ്ളൂട്ടോൻ ഇല്ലാത്ത പഴവർഗം എന്നനിലയിലാണ് രോഗികൾക്ക് നൽകുന്നത്. ഇപ്പോഴും കാൻസർ രോഗികൾക്ക് സൗജന്യമായി ചക്ക നൽകുന്നു.
`1000 ഏക്കറിൽ കൃഷി ചെയ്താലും കൊടുക്കാൻ പറ്റാത്തത്ര ഓർഡറുണ്ട്. കൃഷി വിപുലീകരിച്ച് മൂല്യ വർദ്ധിത ഉത്പന്നമാക്കി മാറ്റാനും പദ്ധതിയുണ്ട്.'
-വർഗീസ് തരകൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |