ഒരു ഖണ്ഡികയിൽ മാത്രം ഒരു ഡസൻ തെറ്റുകൾ
തിരുവനന്തപുരം: യുവജന കമ്മിഷൻ അദ്ധ്യക്ഷ ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധത്തിൽ ഗുരുതര പിഴവുകൾ കണ്ടെത്തിയതിനെക്കുറിച്ച് കേരള സർവകലാശാലാ വൈസ്ചാൻസലർ ഡോ.മോഹനൻ കുന്നുമ്മലിനോട് ഗവർണർ റിപ്പോർട്ട് ആവശ്യപ്പെട്ടു. സേവ് യൂണിവേഴ്സിറ്റി കാമ്പെയിൻ കമ്മിറ്റി നൽകിയ പരാതിയിലാണിത്.
പ്രബന്ധം പുന:പരിശോധിക്കാൻ കേരള സർവകലാശാല നടപടി തുടങ്ങി. പ്രബന്ധത്തിന്റെ ഒറിജിനലും മൂല്യനിർണയം നടത്തിയവരുടെ റിപ്പോർട്ടുകളും ഓപ്പൺ ഡിഫൻസിന്റെ രേഖകളും വി.സി തേടിയിട്ടുണ്ട്. ഓപ്പൺ ഡിഫൻസ് അടക്കം നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടായോയെന്നും പരിശോധിക്കും.. കേരള സർവ്വകലാശാല മുൻ പി.വി.സി ഡോ:പി.പി. അജയകുമാറിന്റെ മേൽനോട്ടത്തിലാണ് പ്രബന്ധം തയ്യാറാക്കിയത്. ചങ്ങമ്പുഴയുടെ പ്രസിദ്ധമായ 'വാഴക്കുല' എന്ന കവിതാ സമാഹാരം രചിച്ചത് കവി വൈലോപ്പിള്ളിയാണെന്ന് പ്രബന്ധത്തിൽ സമർത്ഥിച്ചതും ,ഓൺലൈൻ മാദ്ധ്യമത്തിലെ ലേഖനം കോപ്പിയടിച്ചതും സേവ് യൂണിവേഴ്സിറ്റി കാമ്പെയിൻ കമ്മിറ്റി വി.സിക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
വിവാദമായ 'വാഴക്കുല' ഉൾപ്പെടുന്ന പ്രബന്ധത്തിലെ ഖണ്ഡിക ഇന്നലെ കാമ്പെയിൻ കമ്മിറ്റി പുറത്തു വിട്ടു. ഒരു ഖണ്ഡികയിൽ മാത്രം ഒരു ഡസൻ അക്ഷരത്തെറ്റുകളും വ്യാകരണ തെറ്റുകളുമുണ്ട്. 'കമ്മ്യൂണിസ്റ്റ് 'എന്നത് പോലും തെറ്റായാണ് രേഖപെടുത്തിയിട്ടുള്ളത്. ആശയങ്ങളും പദങ്ങളും മറ്റ് രചനകളുടെ കോപ്പിയാണെന്നും കമ്മിറ്റി ആരോപിച്ചു.
രാഷ്ട്രീയവത്കരിക്കേണ്ടതില്ല: ഗവർണർ
തൃശൂർ: ചിന്ത ജെറോമിന്റെ പി.എച്ച്.ഡി വിഷയം രാഷ്ട്രീയവത്കരിക്കേണ്ടതില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇത് സംബന്ധിച്ചുള്ള പരാതി എത്തിയാൽ രാഷ്ട്രീയമായല്ല, നടപടിക്രമമനുസരിച്ച് പ്രതികരിക്കും. പരാതികൾ കണ്ടില്ലെന്ന് നടിക്കുന്ന സാഹചര്യമുണ്ടാവില്ല. രാഷ്ട്രീയക്കാരല്ല ഇത്തരം വിഷയത്തിൽ പ്രതികരിക്കേണ്ടതെന്നും ഗവർണർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
തെറ്റ് സാന്ദർഭികമെന്ന് ചിന്ത ജെറോം
ഇടുക്കി: തന്റെ ഗവേഷണ പ്രബന്ധത്തിൽ വാഴക്കുല വൈലോപ്പിള്ളിയുടേതെന്ന് പരാമർശിച്ചത് സാന്ദർഭികമായി സംഭവിച്ച പിഴവാണെന്ന് സംസ്ഥാന യുവജന കമ്മിഷൻ അദ്ധ്യക്ഷ ചിന്ത ജെറോം..യുവജന കമ്മിഷനുമായി ബന്ധപ്പെട്ട പരാതി പരിഹാര അദാലത്തിനായി ഇടുക്കിയിലെത്തിയ ചിന്തമാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു .
. ഇക്കാര്യത്തിൽ തനിക്ക് നോട്ടപ്പിശകുണ്ടായി. മനുഷ്യസഹജമായ തെറ്റാണ് സംഭവിച്ചതെന്ന് ഒറ്റ നോട്ടത്തിൽ ആർക്കും മനസിലാവും. രചനകൾ പുസ്തക രൂപത്തിലാകുമ്പോൾ പിഴവ് തിരുത്തും. വിമർശനം സദുദ്ദേശ്യത്തോടെയാണെന്നാണ് വിലയിരുത്തുന്നത്. തെറ്റ് ചൂണ്ടിക്കാണിച്ചവരോട് നന്ദിയുണ്ട്. തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ വാർത്ത നൽകിയത് ശരിയായില്ല. ആക്ഷേപങ്ങളും അധിക്ഷേപങ്ങളും വ്യക്തിഹത്യയും സ്ത്രീവിരുദ്ധമായ പരാമർശങ്ങളുമുണ്ടായി. വാഴക്കുല കൃതിയുമായി ബന്ധപ്പെട്ട് തെറ്റുണ്ടായതിൽ എറ്റവും സങ്കടപ്പെടുന്നയാൾ താനാണ്. നിരവധി ആർട്ടിക്കിളുകൾ വായിച്ചാണ് പ്രബന്ധം പൂർത്തീകരിച്ചത്. മോഷണമുണ്ടായിട്ടില്ല, എന്നാൽ ആശയം ഉൾക്കൊണ്ടിട്ടുണ്ട്. ഇത് റഫറൻസിൽ കൃത്യമായി സൂചിപ്പിച്ചിട്ടുണ്ട്. ഒരു വാക്യം പോലും പകർത്തിയിട്ടില്ല. പിന്തുണയും കരുതലുമായി നിന്നവരെന്ന നിലയ്ക്കാണ് പിണറായി ഉൾപ്പെടെ ഉള്ളവർക്ക് നന്ദി ഉൾപ്പെടുത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |