വഴിത്തിരിവ് രാജേഷ് ടിക്കായത്തിന്റെ ഇടപെടലിൽ
16ന് ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: പ്ലാച്ചിമട കൊക്കകോള കമ്പനിയുടെ അമിത ജല ചൂഷണത്തിൽ ദുരിതത്തിലായവർക്കുള്ള നഷ്ടപരിഹാരം അനിശ്ചിതത്വത്തിൽ തുടരവേ, വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ 16ന് ഉന്നതതല യോഗം വിളിച്ചു.
ഡൽഹി കർഷക സമര നായകനും, ഭാരതീയ കിസാൻ യൂണിയൻ ദേശീയ വക്താവുമായ രാജേഷ് ടിക്കായത്ത് കഴിഞ്ഞയാഴ്ച പ്ലാച്ചിമടയിലെത്തി സമരസമിതിക്ക് ഐക്യദാർഢ്യമർപ്പിക്കുകയും, പ്രദേശവാസികളെ സഹായിക്കാനുതകുന്ന ന്യായമായ തീരുമാനമുണ്ടാകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കും നിവേദനം നൽകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്. നഷ്ടപരിഹാര ട്രിബ്യൂണൽ ബിൽ അവസാനമായി 2015ൽ രാഷ്ട്രപതി മടക്കി അയച്ചശേഷം, പ്രശ്നം പരിഹാരമില്ലാതെ നീളുകയായിരുന്നു.
2017ന് ശേഷം ഈ വിഷയത്തിൽ മുഖ്യമന്ത്രി മുൻകൈയെടുത്ത് വിളിക്കുന്ന രണ്ടാമത്തെ യോഗമാണിത്.
കേന്ദ്രനിയമത്തെയോ, ട്രീൻ ട്രിബ്യൂണൽ ആക്ടിനെയോ ബാധിക്കാത്ത വിധത്തിൽ സംസ്ഥാനത്തിന്റേതായ നിയമനിർമ്മാണം പരിഗണിക്കണമെന്ന സമരസമിതിയുടെ ആവശ്യം ചർച്ച ചെയ്ത 2017ലെ യോഗം, ഇക്കാര്യത്തിൽ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടിയിരുന്നു. എന്നാൽ അഞ്ച് വർഷം പിന്നിട്ടിട്ടും അത് എ.ജിയുടെ ഓഫീസിൽ പൊടി പിടിച്ച് കിടപ്പാണ്. പ്ലാച്ചിമട സമരസമിതി പ്രക്ഷോഭം ശക്തിപ്പെടുത്തിയ പശ്ചാത്തലത്തിലാണ് രാജേഷ് ടിക്കായത്ത് പ്ലാച്ചിമടയിലെത്തി ഐക്യദാർഢ്യമർപ്പിച്ചത്. സർക്കാരിൽ നിന്ന് അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ ദേശീയതലത്തിൽ വിഷയമേറ്റെടുക്കുമെന്ന് ടികായത്ത് വ്യക്തമാക്കിയിരുന്നു.
കോള കമ്പനി നൽകണം
216.26 കോടി
പ്ലാച്ചിമടയിൽ കൊക്കകോള കമ്പനി വരുത്തി വച്ച നാശനഷ്ടത്തെക്കുറിച്ച് പഠിച്ച് നഷ്ടപരിഹാരം കണക്കാക്കാൻ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് 2004 സെപ്റ്റംബർ 14ന് ലോക്കൽ ഏരിയ എൻവയൺമെന്റ് പ്രൊട്ടക്‌ഷൻ കമ്മിറ്റി രൂപീകരിച്ചു. ജലം, മണ്ണ്, കൃഷി, പരിസ്ഥിതി, ആരോഗ്യം എന്നിവയിലെ ആഘാതം കണക്കിലെടുത്ത് കോള കമ്പനി 216.26 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നായിരുന്നു പഠന റിപ്പോർട്ട്.
നഷ്ട പരിഹാര ശ്രമം
പിന്നിട്ട വഴികൾ
2011ൽ വി.എസ് സർക്കാർ പ്ലാച്ചിമട കൊക്കകോള വിക്ടിംസ് ആൻഡ് കോംപൻസേഷൻ ക്ലെയിംസ് സ്പെഷ്യൽ ട്രിബ്യൂണൽ ബിൽ പാസാക്കി.
2011 മാർച്ച് 29ന് രാഷ്ട്രപതിയുടെ അംഗീകാരത്തിന് വിട്ടു.
ആദ്യം കേന്ദ്ര ആഭ്യന്തരമന്ത്രാലയവും, പിന്നീട് രാഷ്ട്രപതിയും ബിൽ തിരിച്ചയച്ചു.
2017 ജൂൺ 15ന് മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച യോഗം കേന്ദ്രസർക്കാർ വകുപ്പുകളുടെ ഇടപെടലില്ലാത്ത വിധം പുതിയ നിയമനിർമ്മാണം നടത്താമെന്ന
അഭിപ്രായത്തിലെത്തി.
നിയമോപദേശത്തിന് അഡ്വക്കറ്റ് ജനറലിന് വിട്ടു.
തന്റെ അറിവിൽ ഇത് ശ്രദ്ധയിലില്ലെന്ന് ഇപ്പോഴത്തെ എ.ജി ഗോപാലകൃഷ്ണക്കുറുപ്പ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |