തിരുവനന്തപുരം: നിയമസഭയിൽ മാത്യു കുഴൽനാടനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസിൽ അടിയന്തരപ്രമേയത്തിന് അനുമതി ചോദിച്ച് സംസാരിക്കവെയാണ് സിപിഎം നേതാക്കൾക്കെതിരെ മാത്യു ആരോപണങ്ങൾ ഉന്നയിച്ചതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.
''പ്രതിപക്ഷ ആരോപണങ്ങൾക്ക് ബഹുമാനപ്പെട്ട മന്ത്രിയാണ് മറുപടി പറയുക. എനിക്ക് പറയാനുള്ളത്, ബഹുമാനപ്പെട്ട അംഗത്തിന് ചെയറിനെ നോക്കി എന്ത് അസംബന്ധവും വിളിച്ചുപറയാനുള്ള വേദിയാക്കി നിയമസഭയെ മാറ്റാൻ പറ്റില്ല എന്നാണ്. എന്തും വിളിച്ചുപറയാമെന്നുള്ള ആളായതുകൊണ്ട് കോൺഗ്രസ് പാർട്ടി അദ്ദേഹത്തെ ചുമതലപ്പെടുത്തി എന്നാണോ? ഇങ്ങനെയാണോ സഭയിൽ കാര്യങ്ങൾ അവതരിപ്പിക്കുന്നത്. ഈ രീതിയിലാണോ അടിയന്തരപ്രമേയം അവതരിപ്പിക്കേണ്ടത്? എന്തിനും ഒരു അതിര് വേണം, ആ അതിര് ലംഘിച്ചുപോകാൻ പാടില്ല.''- മുഖ്യമന്ത്രി പറഞ്ഞു.
സിപിഎമ്മിൽ ഒരു വിഭാഗം നേതാക്കൾ പാർട്ടിയിൽ ചവിട്ടുപടി കയറുന്നത് ലഹരിമരുന്നു കടത്തിലെ പണം ഉപയോഗിച്ചാണെന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിക്കൊണ്ട് മാത്യു കുഴൽ നാടൻ ആരോപിച്ചു.
എന്നാൽ, താനാണ് തികഞ്ഞ ഉത്തരവാദിത്തതോടെ അടിയന്തര പ്രമേയ നോട്ടിസ് അവതരിപ്പിക്കാൻ മാത്യു കുഴൽനാടന് നിർദേശം നൽകിയതെന്നും തെളിവുകളുടെ അടിസ്ഥാനത്തിലാണ് ആരോപണം ഉന്നയിച്ചതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പ്രതികളുടെ രാഷ്ട്രീയ ബന്ധം നോക്കി പ്രതിസ്ഥാനത്ത് ഉൾപ്പെടുത്തുകകയോ നീക്കുകകയോ ചെയ്യുന്നതല്ല എൽഡിഎഫ് സർക്കാരിന്റെ രീതിയെന്ന് എക്‌സൈസ് മന്ത്രി എം.ബി.രാജേഷ് പ്രതികരിച്ചു. പ്രതിപക്ഷ ആരോപണങ്ങളെ തള്ളിക്കളയുന്നു. ലഹരി ഉപയോഗത്തെ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്. ആലപ്പുഴയിലെ സിപിഎം നഗരസഭാ അംഗം വാടകയ്ക്കു നൽകിയ വാഹനത്തിലാണ് ലഹരിമരുന്നു കടത്തിയത്. ലോറി ഉടമസ്ഥന് പങ്കുണ്ടെന്ന് കണ്ടെത്തിയാൽ പ്രതിയാകും. പൊലീസിന്റെ അന്വേഷണം നടക്കുകയാണ്. ലോറി ഉടമയെ പ്രതിയാക്കാനുള്ള തെളിവുകൾ ലഭിച്ചിട്ടില്ല. പ്രതികളെ രക്ഷിക്കാൻ ഒരു നീക്കവും സർക്കാർ നടത്തിയിട്ടില്ലെന്നും രാജേഷ് സഭയിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |