കണ്ണൂർ: രണ്ടാമത്തെ കുഞ്ഞിന്റെ മുഖം കാണാനുള്ള കൊതിയോടെ മാതാപിതാക്കളും മൂത്ത കുട്ടിയുമായി പുറപ്പെട്ട റീഷയും ഭർത്താവ് പ്രജീഷും മൃതദേഹങ്ങളായി എത്തിയപ്പോൾ സങ്കടക്കടലായിരുന്നു കുറ്റ്യാട്ടൂർ ബസാറിലുള്ള വിശ്വനാഥന്റെ വീട്. നിറഗർഭിണിയുടെയും ഭർത്താവിന്റെയും മൃതദേഹങ്ങൾ അടുത്തടുത്ത് പൊതുദർശനത്തിന് വച്ചപ്പോൾ വിങ്ങിപ്പൊട്ടാത്തവർ ഇവിടെയുണ്ടായിരുന്നില്ല. അവസാനമായുള്ള കാഴ്ചയിൽ പിടിച്ചുനിൽക്കാനാകാതെ മോഹാലസ്യപ്പെട്ട ബന്ധുക്കളെ എങ്ങനെ സമാധാനിപ്പിക്കുമെന്ന് അറിയാതെ ഉഴലുകയായിരുന്നു നാട്ടുകാർ.
കണ്ണൂർ ഗവ: ആശുപത്രിയിൽ നിന്നും പോസ്റ്റ്‌മോർട്ടത്തിന് ശേഷം വൈകിട്ട് ആറുമണിയോടെ പോസ്റ്റുമോർട്ടം പൂർത്തിയാക്കിയ ശേഷമാണ് പ്രജിത്തിന്റെയും റീഷയുടേയും മൃതദേഹം കുറ്റിയാട്ടൂർ ബാസാറിലെ റീഷയുടെ പിതാവ് വിശ്വനാഥന്റെ വീട്ടിലെത്തിച്ചത്. ഇവിടെ നിന്ന് പ്രജിത്തിന്റെ കുറ്റിയാട്ടൂർ ഉരുവച്ചാൽ വീട്ടിലും മൃതദേഹങ്ങൾ എത്തിച്ചു. നാടിനെ നടുക്കിയ ദുരന്തവിവരമറിഞ്ഞ് ആയിരങ്ങളാണ് ഇരുവീടുകളിലേക്കും സംസ്കാരചടങ്ങ് നടന്ന ശാന്തിവനത്തിലെത്തിയത്.
കുറ്റിയാട്ടൂർ ശാന്തിവനം ശ്മശാനത്തിലാണ് ഇരുവർക്കും അന്ത്യവിശ്രമമൊരുക്കിയത്. ഗർഭിണിയായ റീഷ കുറച്ചു നാളുകളായി കുറ്റ്യാട്ടൂർ ബസാറിലുള്ള തന്റെ വീട്ടിലായിരുന്നു താമസം. റീഷയ്ക്ക് പ്രസവവേദനയനുഭവപ്പെട്ടതിനെ തുടർന്നാണ് ഉരുവച്ചാലിൽ നിന്ന് പ്രജീഷ് എത്തി കാറിൽ ജില്ലാ ആശുപത്രിയിലേക്ക് പുറപ്പെട്ടത്.
സി.പി.എം. നേതാക്കളായ പി.വിഗോപിനാഥ് , കെ.സി.ഹരികൃഷ്ണൻ , എൻ . അനിൽ കുമാർ , മേയർ ടി.ഒമോഹനൻ , പഞ്ചായത്ത് പ്രസിഡന്റ് പി.പി. റെജി, ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് , സെക്രട്ടറി മുഹമ്മദ് ഫൈസൽ ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എൻ ഹരിദാസ് എന്നിവരും അന്തിമോപചാരമർപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |