കണ്ണൂർ: കൂട്ടിനൊരു കുഞ്ഞുവാവയെ കിട്ടുന്ന സന്തോഷത്തിലായിരുന്നു ഏഴുവയസ്സുകാരി ശ്രീപാർവ്വതി. അച്ഛനും അമ്മയ്ക്കുമൊപ്പം കാറിലിരുന്ന് ജില്ലാ ആശുപത്രിയിലേക്ക് പോകുമ്പോൾ വാ തോരാതെ മിണ്ടുകയായിരുന്നു അവൾ.എന്നാൽ വഴിയിൽ കാത്തിരുന്നത് ഈ കുഞ്ഞിന്റെ ജീവിതത്തെ ആകെ ഇരുട്ടിലാഴ്ത്തിയ ദുരന്തമായിരുന്നു.ഒപ്പം പറന്നുനടക്കേണ്ട കൂടപ്പിറപ്പിനെ മാത്രമല്ല കുരുന്നുപ്രായത്തിൽ അവൾക്ക് നഷ്ടപ്പെട്ടത്.തനിക്കൊപ്പം ഇനി അച്ഛനും അമ്മയും ഇല്ലെന്ന അവസ്ഥ ഉൾകൊള്ളാൻ ഈ കുരുന്നിന് ഇനിയും കാലങ്ങൾ വേണ്ടിവന്നേക്കാം.
കാറിന് പിറകിൽ അമ്മൂമ്മ ശോഭനയുടെ മടിയിലായിരുന്നു ശ്രീപാർവ്വതി.കളി ചിരിയും തമാശയുമായി പോകുന്നതിനിടയിലാണ് ദാരുണ അപകടം.അച്ഛനും അമ്മയുമിരിക്കുന്ന കാറിന്റെ മുൻ വശത്ത് നിന്നും തീയും പുകയുമുയർന്നത് മാത്രമേ അവൾക്ക് ഓർമ്മയുള്ളു.നിമിഷ നേരം കൊണ്ട് കാറിന്റെ മുൻവശത്ത് തീ ആളിപടർന്നു.
രണ്ടു കാലിലും തീപടരുമ്പോഴും കാറോടിച്ചിരുന്ന പ്രജിത്ത് തന്നെയാണ് ശ്രീ പാർവ്വതിയെയും മുത്തശ്ശനെയും അമ്മൂമ്മമാരെയും പുറത്തിറക്കാൻ കാറിന്റെ ഡോർ തുറന്നത്.കാറിന് വെളിയിൽ എത്തിയപ്പോഴേക്കും ശ്രീപാർവതിയുടെ അച്ഛനും അമ്മയും കത്തിയമർന്നു.അമ്മ റീഷ കാറിനുള്ളിലെ ഗ്ലാസിൽ തട്ടി അച്ഛായെന്ന് നിലിവളിക്കുന്നത് അവൾ കണ്ടിരുന്നു.എന്റെ മോളേയെന്നും പറഞ്ഞ് നിലവിളിച്ചോടുന്ന മുത്തശ്ശനും അമ്മൂമ്മയ്ക്കുമൊപ്പം തൊണ്ടപൊട്ടി കരയുകയായിരുന്നു ഈ കുഞ്ഞ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |