വിഴിഞ്ഞം: കോട്ടുകാൽ വട്ടവിളയിലെ സ്വകാര്യ പണമിടപാട് സ്ഥാപന ഉടമയിൽ നിന്ന് 20 പവൻ സ്വർണവും 4 ലക്ഷത്തോളം രൂപയും തട്ടിപ്പറിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിലായി. കന്യാകുമാരി കൊട്ടറക്കോണം പണ്ടാരത്തോട്ടം വീട്ടിൽ ജുബിൻ (30) ആണ് വിഴിഞ്ഞം പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ജൂലായ് 27ന് വിഴിഞ്ഞം ഉച്ചക്കട വട്ടവിളയിൽ സുകൃത ഫിനാൻസ് ഉടമ വട്ടവിള ഉതിനിന്നവിള പുത്തൻ വീട്ടിൽ വി.പി. പദ്മകുമാറിന്റെ പക്കൽ നിന്നാണ് ബൈക്കിലെത്തിയ രണ്ടുപേർ സ്വർണവും പണവും തട്ടിയെടുത്തത്.
ഈ കേസിൽ ഒരു യുവതിയടക്കം നാലു പേരെ നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു. ഇവർ കാറിലിരുന്നാണ് കവർച്ച ആസൂത്രണം ചെയ്തത്. കോട്ടുകാൽ വട്ടവിള ദർഭവിള ഗോകുൽ നിവാസിൽ ജി.എസ്.ഗോകുൽ (23),വട്ടവിള തുണ്ടുവിള വീട്ടിൽ വിമൽകുമാർ എന്ന വിനീത് (34) പുത്തൻ കോട്ട വട്ടവിള വലിയ വിളാകം മേലെ വീട്ടിൽ നവീൻ (28) ഭാര്യ വിനീഷ (26) എന്നിവരാണ് നേരത്തെ പിടിയിലായത്. നവീനാണ് മുഖ്യ സൂത്രധാരൻ. തട്ടിപ്പറിച്ച സ്വർണത്തിൽ ഒരു പങ്ക് വിറ്റ് പുതിയ കമ്മലും മോതിരവും വാങ്ങിയ ശേഷം കൂടുതൽ സ്വർണം വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് യുവതി പിടിയിലായത്. പണം സംഘം പങ്കിട്ടെടുത്തു. ബാക്കി സ്വർണം വിറ്റുകിട്ടുന്ന തുക പങ്കുവയ്‌ക്കാനായിരുന്നു പദ്ധതി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |