തിരുവനന്തപുരം: മയക്കുമരുന്ന് കേസിലെ പ്രതികൾക്ക് സി.പി.എം തണൽ നൽകുന്നുവെന്നും, മയക്കുമരുന്ന് കച്ചവടത്തിലൂടെ സമ്പാദിച്ച പണമുപയോഗിച്ച് അവർ പാർട്ടിയുടെ പടികൾ ചവിട്ടിക്കയറുന്നുവെന്നുമുള്ള കോൺഗ്രസ് അംഗം മാത്യു കുഴൽനാടന്റെ പരാമർശത്തിൽ ക്ഷുഭിതനായ മുഖ്യമന്ത്രി നിയമസഭയിൽ പൊട്ടിത്തെറിച്ചു.
കുഴൽനാടൻ അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ചതിന് പിന്നാലെയായിരുന്നു രംഗം. സിപിഎമ്മിനെക്കുറിച്ച് എന്ത് അസംബന്ധവും വിളിച്ചു പറയാനാകുമെന്നാണോ കരുതുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. ‘എന്തും വിളിച്ചു പറയാൻ കഴിയുന്ന ആളായതിനാൽ കോൺഗ്രസ് പാർട്ടി മാത്യു കുഴൽനാടനെ അതിനു ചുമതലപ്പെടുത്തിയിരിക്കുകയാണോ?. ഈ രീതിയിലാണോ അടിയന്തര പ്രമേയം അവതരിപ്പിക്കേണ്ടത്. എന്തിനും ഒരതിര് വേണം. ആ അതിര് ലംഘിക്കാൻ പാടില്ല. എന്തും വിളിച്ചു പറയാനുള്ള വേദിയല്ല നിയമസഭ’–മുഖ്യമന്ത്രി പറഞ്ഞു.
എന്തും വിളിച്ചു പറയാൻ കഴിയുന്ന ആളെന്ന് കുഴൽനാടനെക്കുറിച്ച് മുഖ്യമന്ത്രി പറയാൻ പാടില്ലായിരുന്നുവെന്നും, തെളിവുകളുടെ അടിസ്ഥാനത്തിലാണ് കുഴൽനാടൻ ആരോപണം ഉന്നയിച്ചതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മറുപടി നൽകി. മണിച്ചൻ കേസിൽ സുപ്രീംകോടതി ഉത്തരവിലെ ചില ഭാഗങ്ങൾ കുഴൽനാടൻ സഭയിലുന്നയിച്ചിരുന്നു. ജനപ്രതിനിധികൾ അടക്കമുള്ള പൊതുപ്രവർത്തകരെയും പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥരെയും മണിച്ചൻ വിലയ്ക്കെടുത്തെന്നാണ് സുപ്രീംകോടതി ഉത്തരവിലുള്ളതെന്നാണ് കുഴൽനാടൻ പറഞ്ഞത്. ഉത്തരവിലെ 59-ാം ഖണ്ഡിക സഭയിൽ വായിച്ച കുഴൽനാടൻ, മണിച്ചനിൽ നിന്ന് പണം വാങ്ങിയ ജില്ലാ സെക്രട്ടറിക്കെതിരേ സി.പി.എം നടപടിയെടുത്തെന്നും ആരോപിച്ചു.
മന്ത്രി എം.ബി രാജേഷാണ് ഇതിനു മറുപടി നൽകിയത്. മണിച്ചൻ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തത് എൽ.ഡി.എഫ് സർക്കാരാണെന്നും ,മണിച്ചൻ തഴച്ചു വളർന്നത് യു.ഡി.എഫ് കാലത്താണെന്നും രാജേഷ് തിരിച്ചടിച്ചു. സുപ്രീംകോടതി ഉത്തരവിൽ ഏതെങ്കിലും പാർട്ടിയുടെ പേര് പറഞ്ഞിട്ടില്ല. ഉത്തരവ് മാത്യു വായിച്ചതോടെ ആരെക്കുറിച്ചാണെന്ന് മനസിലായെന്നും, കുഴൽനാടൻ മലർന്നു കിടന്ന് തുപ്പുകയാണെന്നും രാജേഷ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |