തിരുവനന്തപുരം : കേരളം ഇന്നു വരെ കാണാത്തത്ര രൂക്ഷമായ ധനപ്രതിസന്ധിയിലാണെന്നും ഇതിൽ നിന്ന് തിരിച്ച് കയറുന്ന ഒരു സൂചനയും നയപ്രഖ്യാപനത്തിൽ ഇല്ലെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ നന്ദിപ്രമേയ ചർച്ചയിൽ പറഞ്ഞു.
വല്ലാത്ത പ്രതിസന്ധിയിലാണ് വിദ്യാഭ്യാസ തൊഴിൽ മേഖലകൾ. ഗവർണർ - സർക്കാർ ഏറ്റുമുട്ടലിൽ സർവകലാശാലകൾ അനിശ്ചിതത്വത്തിലായി. ഉന്നതവിദ്യാഭ്യാസ മേഖല തകർന്നു. കാർഷിക മേഖലയും തകർന്നു. നെല്ല് സംഭരിച്ചതിന്റെ പണം നൽകിയിട്ടില്ല. ധനപ്രതിസന്ധിയുടെ പ്രധാന കാരണവും കാർഷിക തകർച്ചയാണ്. കേരളം ഗുണ്ടകളുടെ പറുദീസയാണ്. മുഖ്യമന്ത്രിയുടെ സ്‌പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയുടെ അനുജനെ തലകീഴായി ഗുണ്ടകൾ കിണറ്റിലിട്ടു. ലഹരി മാഫിയയും പെരുകുകയാണ്. ക്രിമിനലുകൾ ക്വട്ടേഷൻ സംഘങ്ങളുമായി ജയിലിൽ കരാർ ഉറപ്പിച്ച് സ്വർണവും മയക്ക്മരുന്നും കടത്തുകയാണ്. എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചുകളെ നോക്കുകുത്തിയാക്കി പിൻവാതിൽ നിയമനങ്ങളാണ് നടക്കുന്നത്.
കോൺഗ്രസ് കേന്ദ്രം ഭരിച്ച കാലത്ത് തീതുപ്പുന്ന നയപ്രഖ്യാപന പ്രസംഗങ്ങളാണ് കേരളത്തിലെ ഇടത് സർക്കാരുകൾ നടത്തിയന്നത്. ഇപ്പോൾ ബി.ജെ.പിയോട് മൃദു സമീപനമാണ്. മുഖ്യമന്ത്രിയും ഗവർണറും സന്ധി ചെയ്തപ്പോഴാണ് നയപ്രഖ്യാപനത്തിന്റെ ഭാഷ മാറിയത്. ലൈഫ് മിഷനിൽ മൂന്ന് ലക്ഷം വീട് പണിതെന്ന് പറഞ്ഞു. രണ്ടര ലക്ഷം വീടുകൾ മാത്രമാണ് പണിതത്. ഉമ്മൻ ചാണ്ടി സർക്കാർ നാലര ലക്ഷം വീടുകളാണ് പണിതത്.
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഇന്ത്യയിലെ ജനാധിപത്യ വിശ്വാസികൾക്ക് പ്രതീക്ഷയായി. രാഹുലിനെ പരിഹസിച്ച ബി.ജെ.പിക്കൊപ്പം കേരളത്തിലെ സി.പി.എമ്മും ചേർന്നത് തങ്ങളെ സങ്കടപ്പെടുത്തിയെന്നും വി.ഡി.സതീശൻ പറഞ്ഞു.
ഗവർണർ - സർക്കാർ വ്യാജ ഏറ്റുമുട്ടലിന്റെ ഒടുവിലത്തെ എപ്പിസോഡാണ് നയപ്രഖ്യാപന അടവുനയമെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. കാശ്മീരിലെ തേയിലയിൽ അലിഞ്ഞ വിദ്വേഷമേ മുഖ്യമന്ത്രിയും ഗവർണറും തമ്മിലുള്ളൂ. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ രാഷ്ട്രീയപോരാട്ടമാണ് ഭാരത് ജോഡോ യാത്ര. അതിനെ വിമർശിക്കുന്നതിൽ അമിത്ഷായുടെയും എം.വി ഗോവിന്ദന്റെയും സ്വരാജിന്റെയും ശബ്ദം ഒന്നാണെന്നും ഷാഫി പറഞ്ഞു.
കേന്ദ്രത്തിനും ബിജെപിക്കും വിധേയപ്പെട്ടതിന്റെ രാഷ്ട്രീയമാണ് നയപ്രഖ്യാപനത്തിൽ മുഴുവനും എന്ന് ടി.സിദ്ധിഖ് പറഞ്ഞു. അതിൽ നയവുമില്ല പ്രഖ്യാപനവുമില്ല. കാർഷിക മേഖലയെ കുറിച്ച് ഒന്നുമില്ല. കാർഷിക കടാശ്വാസ കമ്മിഷന് അഞ്ചുപൈസ നൽകാതെ ദയാവധത്തിന് വിധേയമാക്കിയ സർക്കാരാണ് ഇതെന്ന് ഗവർണറെ കൊണ്ട് നയപ്രഖ്യാപനത്തിൽ പറയിക്കാമായിരുന്നു എന്നും ടി.സിദ്ധിഖ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |