SignIn
Kerala Kaumudi Online
Friday, 29 March 2024 2.02 PM IST

കടക്കെണിയും ധന ധൂർത്തും ദുരാരോപണം : മുഖ്യമന്ത്രി

j

തിരുവനന്തപുരം:കേരളം കടക്കെണിയിലാണെന്നും ധനധൂർത്തുണ്ടെന്നും പ്രതിപക്ഷം കുപ്രചാരണം നടത്തുകയാണെന്നും യാഥാർത്ഥ്യങ്ങൾ മൂടിവച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ നന്ദിപ്രമേയ ചർച്ചയ്‌ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ ക്രമസമാധാനത്തകർച്ചയില്ല, ഇവിടെ പ്രതിപക്ഷത്തിന്റെ മനഃസമാധാനത്തകർച്ചയാണ്. അതിന് ഞങ്ങളുടെ കൈയിൽ പ്രതിവിധിയില്ല. പൊലിസിനെ ശുദ്ധീകരിച്ച്, മർദ്ദനോപാധി എന്ന നിലയിൽ നിന്ന് ജനസേവനോപാധിയാക്കി മാറ്റുകയാണ് സർക്കാർ ചെയ്യുന്നത്.
ജനപ്രതിഷേധങ്ങളെ നേരിടാൻ പുതുമാതൃകകൾ സൃഷ്ടിക്കുകയാണ് സർക്കാർ. കിടപ്പാടം ചോദിച്ച ആദിവാസികളെ അവരുടെ വനദേശത്ത് വെടിവച്ചുകൊന്ന സംസ്‌കാരം മാറ്റി. ആളിക്കത്തിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താമെന്ന് യു.ഡി. എഫ് കൊതിച്ച വിഴിഞ്ഞം പ്രശ്നം പരിഹരിച്ചു.
കേരളത്തിൽ നിന്നുള്ള 18 എം.പിമാർ കേരള വിരുദ്ധമായി ചെയ്യുന്നതിനൊക്കെ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ എണ്ണിയെണ്ണി മറുപടി പറയിക്കും.
സർക്കാരിനെതിരെ ജനങ്ങൾ വിശ്വസിക്കുന്ന ഒരു ആക്ഷേപവും പ്രതിപക്ഷത്തിനില്ലെന്ന് നയപ്രഖ്യാപന ചർച്ചയിൽ തെളിഞ്ഞു. ഗവർണറും സർക്കാരും തമ്മിൽ അവിശുദ്ധ ബന്ധം എന്നാണിവർ പറയുന്നത്. സർക്കാരിനെതിരെ നിവേദനവുമായി രാജ്ഭവനിലേക്ക് പോയവരാണിവർ. ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങൾ ഗവർണർ നിർവ്വഹിക്കുമ്പോൾ തങ്ങൾ പിന്തുണയ്‌ക്കും. വിയോജിപ്പ് ആദരവ് നിലനിർത്തി അറിയിക്കുകയും ചെയ്യും.
ബി.ജെ.പിയും തങ്ങളും തമ്മിൽ ധാരണ എന്നതാണ് പ്രതിപക്ഷ വിമർശനം. പൗരത്വനിയമ ഭേദഗതിയിൽ അടക്കം പ്രതിഷേധിച്ചവരാണ് തങ്ങൾ. ബി.ജെ.പിയുടെയും കോൺഗ്രസിന്റെയും സാമ്പത്തിക നയം ഒന്നാണ്. കോൺഗ്രസ് തുടങ്ങിവച്ച നയം കൂടുതൽ ശക്തിയോടെ ബി.ജെ.പി നടപ്പാക്കുന്നു. അപ്പോൾ നിങ്ങൾ തമ്മിലല്ലേ ധാരണയെന്ന് മുഖ്യമന്ത്രി ചോദിച്ചു.
ഐക്യരാഷ്ട്ര സഭയും നിതി ആയോഗും ചേർന്ന് തയ്യാറാക്കിയ സുസ്ഥിര വികസന സൂചികയിൽ കേരളം ഒന്നാമതെത്തി. പബ്ലിക് അഫയേഴ്സ് ഇൻഡെക്സിൽ കേരളം മൂന്നു വർഷം തുടർച്ചയായി ഒന്നാം സ്ഥാനത്തെത്തി. അന്താരാഷ്ട്ര, ദേശീയ തലങ്ങളിൽ നിരവധി നേട്ടങ്ങളും ബഹുമതികളും കേരളം കൈവരിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.


കോൺഗ്രസിന്റെ ജോഡോ യാത്രയിൽ സി.പി.എം പങ്കെടുത്തില്ലെന്നാണ് പ്രതിപക്ഷ ആരോപണമെന്നും കേന്ദ്ര നയത്തിനെതിരായ സി.പി.എം സംഘടിപ്പിച്ച സെമിനാറിൽ ശശിതരൂരിനെ പങ്കെടുക്കാൻ അനുവദിക്കാത്തവരാണ് തങ്ങളെക്കുറിച്ച് പറയുന്നതെന്നും കെ.കെ.ശൈലജ പറഞ്ഞു.
ബി.ബി.സി ഡോക്യുമെന്ററി സാമ്രാജ്യത്വ തന്ത്രമെന്ന് വിശേഷിപ്പിച്ച് ബി.ജെ.പിയെ ന്യായീകരിച്ച അനിൽ ആന്റണിക്കെതിരെ ഒരുവാക്കും പറയാൻ കോൺഗ്രസുകാർക്ക് കഴിയുന്നില്ലെന്ന് പി.ബാലചന്ദ്രൻ പരിഹസിച്ചു.

60 വർഷം രാജ്യം ഭരിച്ചിട്ട് ഒടുവിൽ മഹാത്മാഗാന്ധിയുടെ ഘാതകരെ ഭരണം ഏൽപിച്ച കോൺഗ്രസുകാർക്ക് വേണ്ടി ജോഡോയാത്ര നടത്തി രാജ്യം മുഴുവൻ നടക്കാൻ രാഹുൽ ഗാന്ധിക്ക് ബാദ്ധ്യതയുണ്ടെന്ന് എം.എം.മണി പറഞ്ഞു. ജോഡോ യാത്രയിൽ സി.പി.ഐ പോയത് ആ പാർട്ടിയുടെ നിലപാടാണ്. സി.പി.എം പോകാത്തത് തങ്ങളുടെ പാർട്ടി നിലപാടാണ്. സി.പി.ഐ പോയതുകൊണ്ട് തങ്ങൾ പോകണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 1
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.