തിരുവനന്തപുരം: സഹകരണ മേഖലയുമായി ബന്ധപ്പെട്ട ചോദ്യം ഉന്നയിക്കാനാണ് സ്പീക്കർ എ.എൻ.ഷംസീർ കൂത്ത് പറമ്പ് എം.എൽ.എ കെ.പി.മോഹനനെ ക്ഷണിച്ചത്. എന്നാൽ കെ.പി.മോഹനൻ പറഞ്ഞത് മറ്റൊരു കാര്യമായിരുന്നു.
'ഇന്ന് കടന്നപ്പള്ളി രാമചന്ദ്രൻ രണ്ടു ചുവന്ന പൂവും ചൂടിയാണ് സഭയിലെത്തിയിരിക്കുന്നത്. ഇന്ന് അദ്ദേഹത്തിന്റെ വിവാഹവാർഷികമാണ് ". ഇത് കേട്ടതും സഭയിലെ മറ്റ് അംഗങ്ങളെല്ലാം കൈയടിച്ചും മേശയിലടിച്ചും മുൻമന്ത്രിയും കണ്ണൂർ എം.എൽ.എയുമായ കടന്നപ്പള്ളിക്ക് ആശംസ നേർന്നു. 45-ാം വിവാഹ വാർഷികം ആഘോഷിക്കുന്ന സുഹൃത്തിന് കെ.പി.മോഹനൻ തന്നെയാണ് എം.എൽ.എ ഹോസ്റ്റലിൽ വച്ച് റോസാപ്പൂക്കൾ സമ്മാനിച്ചത്.
1978ലാണ് വടകര ഇരിങ്ങൽ സ്വദേശിയായ പി.എം.സരസ്വതിയെ അദ്ദേഹം ജീവിതസഖിയാക്കിയത്. ഉച്ചയൂണിന് എം.എൽ.എ ഹോസ്റ്റലിലെത്തിയ കടന്നപ്പള്ളി നേത്രശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന ഭാര്യയ്ക്കരികിലെത്തി രണ്ടു റോസാ പൂക്കളും സമ്മാനിച്ചു.
''എല്ലാ ദിവസത്തെയും പോലെ തന്നെയാണ് ഇന്നും. ആഘോഷങ്ങളൊന്നുമില്ല. കെ.പി.മോഹനൻ വിവാഹ വാർഷികം എങ്ങനെ ഓർമിച്ചുവെന്നത് അതിശയകരമാണ്. 1971ൽ 26-ാമത്തെ വയസിൽ കാസർകോട് പാർലമെന്റ് മണ്ഡലത്തിൽ നിന്നും വിജയിച്ചു. പിന്നെ 1977ലും ജയിച്ചു. ഇതോടെയാണ് കല്യാണം കഴിക്കാൻ തീരുമാനിച്ചത്.""
-കടന്നപ്പള്ളി രാമചന്ദ്രൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |